കട്ടപ്പുറത്ത് തുടരുന്ന കെ എസ് ആർ ടി സി; വലയുന്നത് ജനം
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെഎസ്ആര്‍ടിസി സർവ്വീസുകൾ വെട്ടിക്കുറക്കുന്നു. അടിയന്തരമായി ആവശ്യപ്പെട്ട 50 കോടി രൂപ നല്കാന് ധനവകുപ്പ് വിസമ്മതിച്ചതോടെയാണ് സര്‍വീസുകള്‍ വെട്ടിക്കുറക്കാന്‍ കെഎസ്ആര്‍ടിസി തിരുമാനം കൈക്കൊണ്ടത്.
ടയര്‍, സ്പെയര്‍ പാര്‍ട്സ്, പുതിയ ടിക്കറ്റ് മെഷീന്, ശമ്പള വിതരണം തുടങ്ങിയ ആവശ്യത്തിലേക്കാണ് 50 കോടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ധനവകുപ്പിനെ സമീപിച്ചത്.16 കോടി രൂപയാണ് ടയര്‍, റീ ത്രെഡിംഗ് എന്നിവ നടത്തിയ വകയില്‍ കമ്പനികള്‍ക്ക് നല്‍കാനുള്ളത്.
സ്പെയര്‍പാര്‍ട്സ് വാങ്ങിയ വകയിലും 4 കോടി നല്‍കാനുണ്ട്. കുടിശ്ശിക കൂടിയതോടെ ടയര്‍ വിതരണം കമ്പനികള്‍ നിറുത്തി വച്ചു. കമ്പിവരെ പുറത്ത് കാണുന്ന ടയറുകളുമായാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നത്.
ശബരിമല സീസണ് ആരംഭിക്കാന്‍ ഇനി ഒരു മാസം മാത്രമാണ് ശേഷിക്കുന്നത്. സുരക്ഷിതയാത്രയ്ക്ക് പുതിയ ടയറും സ്പെയര്‍പാര്‍ട്സും അത്യാവശ്യമാണ്. എന്നാല്‍ നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുകയാണ് കെഎസ്ആര്‍ടിസി.