സംസ്ഥാനത്തെ ആറാമത്തെ പൊലീസ് ബറ്റാലിയൻ നിലമ്പൂരിൽ
Police Battalion
സംസ്ഥാനത്ത് ആറാമത്തെ പൊലീസ് ബറ്റാലിയന് നിലമ്പൂര്‍ ആസ്ഥാനമായി ഉടന്‍ നിലവില്‍ വരും. ആസ്ഥാനം പിന്നീട് കോഴിക്കോട്ടേക്ക് മാറ്റും. പുതുതായി നിര്‍മിച്ച വര്‍ക്കല, പൊന്മുടി പൊലീസ് സ്റ്റേഷന് കെട്ടിടങ്ങളുടേയും കൊല്ലം റൂറല്‍ കമാന്റ് സെന്ററിന്റെയും ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. നൂറ് ദിനം, നൂറ് പദ്ധതിയുടെ ഭാഗമായാണ് പുതിയ ബറ്റാലിയൻ്റെ രൂപീകരണം.
Police Battalion
ആദ്യഘട്ടമായി 100 പേരെയാണ് പുതിയ ബറ്റാലിയനില്‍ നിയമിക്കുക. മൂന്ന് വര്‍ഷത്തിനുശേഷം പൂര്‍ണ തോതിൽ പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ ബറ്റാലിയനില്‍ 1000 പേരുണ്ടാകും. ഇതില്‍ പകുതിയും വനിതകളാവും.
കണ്ണൂര്‍ ജില്ലയെ വിഭജിച്ച് കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നീ പൊലീസ് ജില്ലകള്‍ക്ക് രൂപം നല്‍കും. ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 25 പുതിയ പൊലീസ് സബ് ഡിവിഷനുകള്‍ക്ക് രൂപം നല്‍കും. നിലവില്‍ 60 സബ് ഡിവിഷനുകളാണുളളത്. തിരുവനന്തപുരം റൂറല്‍, കൊല്ലം റൂറല്‍, എറണാകുളം റൂറല്‍, വയനാട്, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ പുതിയ വനിതാ പൊലീസ് സ്റ്റേഷനുകളും തുറക്കും. ഇതോടെ സംസ്ഥാനത്തെ 19 പൊലീസ് ജില്ലകളിലും വനിതാ പൊലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാകും.
സംസ്ഥാനത്ത് 15 പോലീസ് ജില്ലകളിലെ സൈബര്‍ സെല്ലുകള്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുകളാക്കി മാറ്റും. നിലവില്‍ സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ ഉളളത് തിരുവനന്തപുരം സിറ്റി, കൊച്ചി സിറ്റി, കോഴിക്കോട് സിറ്റി, തൃശൂര്‍ സിറ്റി എന്നിവിടങ്ങളിലാണ്. ഇതോടെ 19 പൊലീസ് ജില്ലകളിലും സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുകള്‍ നിലവില്‍ വരും.
ഐ ജി റാങ്കിലുളള ഡയറക്ടറുടെ നേതൃത്വത്തില്‍ പൊലീസില്‍ സോഷ്യല്‍ പൊലീസിംഗ് ഡയറക്ടറേറ്റ് രൂപീകരിക്കും. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സോഷ്യല്‍ പൊലീസിങ്ങ് വിഭാഗം നിലവില്‍ വരും. നിലവിലുളള കുറ്റാന്വേഷണ, ക്രമസമാധാന വിഭാഗങ്ങള്‍ക്ക് പുറമെയാണിത്. എല്ലാ പൊലീസ് സ്റ്റേഷനുകളെയും സര്‍വ്വീസ് ഡെലിവറി സെന്ററുകളായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആധുനിക സംവിധാനങ്ങളോടെയാണ് വര്‍ക്കല, പൊന്മുടി എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനും കൊട്ടാരക്കരയിലെ കൺട്രോൾ റൂമും സജ്ജമാക്കിയിരിക്കുന്നത്.