ഇന്ന് മഹാകവി രബീന്ദ്രനാഥ് ടാഗോര്‍ ജനിച്ച ദിവസം
കവി, തത്ത്വ ചിന്തകൻ, ദൃശ്യ കലാകാരൻ, കഥാകൃത്ത്, നാടക കൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും പുതു രൂപം നൽകുകയും ചെയ്ത മഹാ പ്രതിഭയാണ് രബീന്ദ്രനാഥ ടാഗോര്. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങൾ, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങൾ, അൻപത് നാടകങ്ങൾ, കലാഗ്രന്ഥങ്ങൾ, ലേഖന സമാഹാരങ്ങൾ തുടങ്ങി ടാഗോറിന്റെ സാഹിത്യ സംഭാവനകൾ നിരവധിയാണ്. അദ്ദേഹത്തിന്റെ 159 മത് ജന്മദിനത്തില് അദ്ദേഹത്തെ നമുക്ക് അനുസ്മരിക്കാം.
1. 1913ല് ‘ഗീതാഞ്ജലി എന്ന കവിതാ സാമാഹാരത്തിലൂടെ ടാഗോറിന് നോബല്‍ സമ്മാനം ലഭിക്കുമ്പോള്‍ ഏഷ്യയിലെ ആദ്യത്തെ നോബല്‍ സമ്മാനജേതാവ് മാത്രമല്ല യുറോപ് ഭൂഖണ്ഡത്തിനു പുറത്ത് നിന്ന് നോബല്‍ സമ്മാനം നേടുന്ന ആദ്യ വ്യക്തി കൂടിയായി അദ്ദേഹം.
2. നോബല്‍ സമ്മാനത്തില്‍ നിന്നും ലഭിച്ച തുക കൊണ്ട് അദ്ദേഹം ശാന്തിനികേതനില്‍ വിശ്വഭാരതി എന്ന പേരില്‍ വിദ്യാലയം ആരംഭിക്കുകയാണ് ചെയ്തത്. അമര്‍ത്യ സെന്‍, സത്യജിത് റായ്, ഇന്ദിരാഗാന്ധി തുടങ്ങിയ നിരവധി പ്രമുഖര്‍ വിശ്വ ഭാരതിയിലെ വിദ്യാര്‍ത്ഥികളായിരുന്നു.
3. നോബല്‍ സമ്മാനത്തിനു അര്‍ഹമായ കൃതി ഗീതാന്ജലിയുടെ ആമുഖമെഴുതിയത് ലോക പ്രശസ്ത കവി ഡബ്ല്യു.ബി.യീറ്റ്സ് ആണ്.
4. ഒരിക്കല്‍ ടാഗോറിനെ അല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ വീട്ടിലേക്ക് ക്ഷണിക്കുകയും മതത്തെക്കുറിച്ചും ശാസ്ത്രത്തെക്കുറിച്ചും രണ്ടു പേരും ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തു. അവര്‍ സംസാരിച്ച കാര്യങ്ങള്‍ ‘ നോട്ട് ഓണ്‍ ദി നേച്ചര്‍ ഓഫ് റിയലിറ്റി’ എന്ന കുറിപ്പില്‍ ഐന്‍സ്ടീന്‍ രേഖപ്പെടുത്തുകയുണ്ടായി.
5. 1915ല് ഗാന്ധിജിയെ ആദ്യമായി ‘മാഹാത്മ’ എന്ന് അഭിസംബോധന ചെയ്തത് രബീന്ദ്രനാഥ് ടാഗോറായിരുന്നു. ഗന്ധിജിയെ വളരെയധികം ആരാധിച്ചിരുന്നെങ്കിലും പല കാര്യങ്ങളിലും അദ്ദേഹത്തിന് ഗാന്ധിജിയുടെ നയത്തോട് വിയോജിപ്പുണ്ടായിരുന്നു.
6. ഇന്ത്യക്കു വേണ്ടി ‘ജനഗണ മനയും’ ബംഗ്ലാദേശിന് വേണ്ടി ‘അമര്‍ സോണാര്‍ ബംഗ്ലാ’ എന്നീ ദേശീയ ഗാനങ്ങള്‍ എഴുതിയത് രബീന്ദ്രനാഥ് ടാഗോറാണ്. എന്നാല്‍ അധികമാര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. ശ്രീലങ്കയുടെ ദേശീയ ഗാനം രബീന്ദ്രനാഥ് ടാഗോര്‍ 1938ല്‍ എഴുതിയ ബംഗാളി പാട്ടിനെ സിംഹള ഭാഷയിലേക്ക് മൊഴിമാറ്റി എടുത്തതാണ്. ടാഗോറിന്റെ ശിഷ്യനായ ആനന്ദ സമറകൂനാണ് ‘നമ നമ ശ്രീലങ്ക മാത’ എന്ന ദേശീയ ഗാനം മൊഴിമാറ്റി നല്‍കിയത്.
7. 68 വയസില്‍ ടാഗോര്‍ ചിത്രരചന ആരംഭിച്ചു. അദ്ദേഹത്തിന്‍റെ നിരവധി ചിത്രങ്ങള്‍ പല യൂറോപ്യന്‍ രാജ്യങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പക്ഷെ രസകരമായ വസ്തുത എന്തെന്നാല്‍ അദ്ദേഹത്തിന് വര്‍ണ്ണാന്ധത അഥവാ കളര്‍ ബ്ലൈന്‍ഡനസ് ഉണ്ടായിരുന്നു.
8. 2004ല്‍ ശാന്തിനികേതനില്‍ നിന്ന് ടാഗോറിന് നോബല്‍ സമ്മാനമായി ലഭിച്ച മെഡല്‍ മോഷണം പോവുകയുണ്ടായി. പിന്നീട് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും രൂപത്തില്‍ രണ്ട് മെഡലുകള്‍ സ്വീഡിഷ് അക്കാദമി നല്‍കി.