“സിബിഐക്ക് അഗ്നിപരീക്ഷ”; കസ്റ്റഡിയിൽ നിന്ന് 100 കിലോ സ്വർണം കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി
CBI
കസ്റ്റഡിയിൽ നിന്ന് 103.864 കിലോ സ്വർണം ‘കാണാതായ’ കേസിൽ സിബിഐ അഗ്നിശുദ്ധി വരുത്തി വിശ്വാസ്യത തെളിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. മിനറൽസ് ആൻ്റ് മെറ്റൽസ് ട്രേഡിങ്ങ് കോർപറേഷനും സുരാന കോർപറേഷൻ ലിമിറ്റഡും ഉൾപ്പെട്ട കേസിലാണ് സിബിഐയെ വെട്ടിലാക്കുന്ന കോടതിവിധി വന്നിരിക്കുന്നത്. CBI
സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യുന്ന സുരാന കോർപറേഷന് എംഎംടിസി ഉദ്യോഗസ്ഥർ അന്യായമായ ഒത്താശ ചെയ്തതായി നേരത്തേ ആരോപണം ഉയർന്നിരുന്നു. കേസന്വേഷിച്ച സിബിഐ 400.47 കിലോ സ്വർണം കണ്ടുകെട്ടിയിരുന്നു. ക്രിമിനൽ കേസ് പിൻവലിച്ചതോടെ സ്വർണം മടക്കി നൽകി. അതിൽ 103. 864 കിലോ സ്വർണം കുറവുണ്ട് എന്നാണ് കമ്പനിയുടെ ലിക്വിഡേറ്റർ കണ്ടെത്തിയത്. അത് എത്രയും വേഗം മടക്കി നൽകാൻ ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.
സ്വർണം ‘കാണാതായ’ കാര്യം അറിഞ്ഞിട്ടുംഎന്തുകൊണ്ട്മോഷണക്കുറ്റത്തിന്
എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല എന്ന് അന്വേഷണ ഏജൻസിയോട് കോടതി ആരാഞ്ഞു. ആഭ്യന്തര അന്വേഷണം നടക്കുകയാണെന്നും 1946-ലെ ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെൻ്റ് ആക്റ്റ് പ്രകാരം മോഷണക്കുറ്റം രജിസ്റ്റർ ചെയ്യാൻ സിബിഐക്ക് ആവില്ലെന്നും ലോക്കൽ പൊലീസ് ആണ് അത് ചെയ്യേണ്ടതെന്നും സിബിഐ പറഞ്ഞു. ലോക്കൽ പൊലീസ് ഈ കേസിൽ അന്വേഷണം നടത്തിയാൽ സിബിഐയുടെ പ്രതിച്ഛായയ്ക്ക് കോട്ടം സംഭവിക്കുമെന്നും കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സിബിഐയ്ക്കു തന്നെ നിർദേശം നൽകണമെന്നും സിബിഐ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ ഹൈക്കോടതി അതിന് തയ്യാറായില്ല.
സിബിഐയുടെ വാദത്തോട് യോജിക്കാൻ ആവില്ലെന്നും നിയമം അതിന് അനുവദിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
സിബിഐക്ക് കൊമ്പുണ്ടെന്നും ലോക്കൽ പൊലീസ് വെറും വാൽ മാത്രമാണെന്നുമുള്ള വാദം അംഗീകരിക്കാനാവില്ല.
സിബിഐയുടെ തന്നെ മറ്റൊരു യൂണിറ്റിന് മോഷണ കേസ് അന്വേഷിക്കാൻ അനുമതി നൽകണം എന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. കണക്കെടുപ്പിൽ സംഭവിച്ച പാളിച്ചയാകാം തൂക്കക്കുറവിന് കാരണം എന്നതടക്കമുള്ള സിബിഐയുടെ വാദങ്ങളെല്ലാം അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതാണെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ സിബിഐ സീതയെപ്പോലെ അഗ്നിപരീക്ഷ നേരിടുകയാണ് വേണ്ടത്. കൈകൾ ശുദ്ധമെങ്കിൽ അത് അന്വേഷണത്തിലൂടെ പുറത്തുവരട്ടെ.