ചൈനീസ് പൗരന്മാർക്ക് അനൗദ്യോഗിക വിലക്ക് ഏർപ്പെടുത്തി ഇന്ത്യ
Chines
ഇന്ത്യക്കാർക്ക് ചൈനയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയ ചൈനീസ് നീക്കത്തിന് തിരിച്ചടി നല്കി ഇന്ത്യ. ചൈനക്കാരെ ഇന്ത്യയിൽ കൊണ്ടുവരരുതെന്ന്
വിമാനക്കമ്പനികളോട് ഇന്ത്യ അനൗപചാരികമായി ആവശ്യപ്പെട്ടതായാണ് വിവരം.Chines
ഇന്ത്യയും ചൈനയും തമ്മിലുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കെ, നിലവിലെ മാനദണ്ഡമനുസരിച്ച് അർഹതയുള്ള ചൈനീസ് പൗരന്മാർ രാജ്യത്തെത്തുന്നത് വേറൊരു വിധത്തിലാണ്. ഇന്ത്യയുമായി യാത്രാ ബബിൾ ഉള്ള ഒരു മൂന്നാമത്തെ രാജ്യത്തേക്കാണ് അവർ ആദ്യം പോവുന്നത്.അവിടെനിന്ന് ഇന്ത്യയിലേക്ക് പറക്കുന്നു. ഇതോടൊപ്പം, എയർ ബബിൾ രാജ്യങ്ങളിൽ താമസിക്കുന്ന ചൈനീസ് പൗരന്മാരും ജോലിക്കും ബിസ്നസ് ആവശ്യങ്ങൾക്കുമായി ഇന്ത്യയിലേക്ക് വിമാനമാർഗം എത്തുന്നുണ്ട്.
കഴിഞ്ഞ വാരാന്ത്യം മുതൽ ചൈനീസ് പൗരന്മാരെ ഇന്ത്യയിലേക്ക് കൊണ്ടുവരരുതെന്ന് ഇന്ത്യൻ, വിദേശ വിമാനക്കമ്പനികളോട് കേന്ദ്രം പ്രത്യേകമായി ആവശ്യപ്പെട്ടതായാണ് വിവരം. നിലവിൽ ഇന്ത്യയിലേക്ക് ടൂറിസ്റ്റ് വിസകളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. വിദേശികൾക്ക് ജോലി ആവശ്യത്തിനും ടൂറിസ്റ്റ് ഇതര വിസകളിലും ഇവിടെ യാത്ര ചെയ്യാൻ അനുവാദമുണ്ട്. ഇന്ത്യയിലേക്ക് പറക്കുന്ന ചൈനീസ് പൗരന്മാരിൽ ഭൂരിഭാഗവും യൂറോപ്പിലെ എയർ ബബിൾ രാജ്യങ്ങളിൽ നിന്നാണ് വരുന്നതെന്ന് വ്യവസായ വൃത്തങ്ങൾ പറയുന്നു.
നിലവിലെ മാനദണ്ഡങ്ങൾക്കനുസൃതമായി ഇന്ത്യയിലേക്കുള്ള ഫ്ലൈറ്റുകളിൽ ബുക്ക് ചെയ്തിട്ടുള്ള ചൈനീസ് പൗരന്മാർക്ക് ബോർഡിംഗ് നിഷേധിക്കണമെങ്കിൽ അക്കാര്യം രേഖാമൂലം നൽകണമെന്ന് ചില വിമാനക്കമ്പനികൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിൽ നിന്നുള്ള കപ്പലുകൾ വിവിധ ചൈനീസ് തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുമ്പോഴാണ് ന്യൂഡൽഹിയുടെ പ്രതികരണം വന്നിരിക്കുന്നത്. കപ്പലിൽ ഉള്ളവരെ കരയിൽ പ്രവേശിപ്പിക്കാനോ ക്രൂവിനെ മാറ്റാനോ പോലും ചൈന വിസമ്മതിക്കുകയാണ്. നാട്ടിലേക്ക് മടങ്ങാനും അവർക്ക് കഴിയുന്നില്ല. അന്താരാഷ്ട്ര കപ്പലുകളിൽ സേവനമനുഷ്ഠിക്കുന്ന 1,500 ഓളം ഇന്ത്യക്കാരെ ഇത് ബാധിച്ചിട്ടുണ്ട്.