എന്താണ് ഡിപ്ലോമാറ്റിക്ക് ബാഗേജ്? എംബസി / കോണ്‍സുലേറ്റിന്‍റെ അധികാരം എന്തൊക്കെ?
എന്താണ് ഡിപ്ലോമാറ്റിക്ക് ബാഗേജ്?
ഒരു രാജ്യം മറ്റൊരു രാജ്യത്തുള്ള തങ്ങളുടെ എംബസിയിലേക്കോ കോണ്സുലേറ്റിലേക്കോ അയയ്ക്കുന്ന നയതന്ത്രപരമായ പരിരക്ഷയുള്ള സാധനങ്ങളാണ് ഡിപ്ലോമാറ്റിക്ക് ബാഗേജ്. സ്ഥാവര ജംഗമ വസ്തുക്കള്, രഹസ്യസ്വഭാവമുള്ള കത്തുകള്, ഫയലുകള് തുടങ്ങിയവ ഇതില്‍പ്പെടുന്നു. ഇങ്ങനെ വിമാനത്താവളത്തിലോ തുറമുഖത്തോ അയയ്ക്കപെടുന്നതും സ്വീകരിക്കപ്പെടുന്നതുമായ രീതിയെ ഡിപ്ലോമാറ്റിക്ക് ചാനല്‍ എന്നാണ് അറിയപ്പെടുന്നത്. ഇങ്ങനെ അയയ്ക്കുന്ന വസ്തുക്കള്‍ ഇരുരാജ്യത്തെയും കസ്റ്റംസിനോ അധികാരികള്‍ക്കോ അനുമതിയില്ലാതെ ഒരു കാരണവശാലും പരിശോധിക്കാന്‍ കഴിയില്ല.എക്സ്-റേ സ്കാനിങ്ങ് പോലും ഇല്ലാതെയാണ് ഇവ കടത്തി വിടുക. അനുമതിയില്ലാതെ ഇത്തരത്തിലുള്ള ബാഗേജ് പരിശോധിച്ചാല്‍ ജോലിയില്‍ നിന്നും ഉടനടി പിരിച്ചുവിടല്‍ തുടങ്ങിയ കടുത്ത നടപടിയാണ് രാജ്യം സ്വീകരിക്കുക. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാകതിരിക്കാനുള്ള നടപടിയുടെ ഭാഗമാണിത്.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസിന്‍റെ നീക്കം. വിശ്വസനീയമായ, കൃത്യതയുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ ഇത്രയും ‘നൂലാമാലകള്‍’ ഉള്ള ബാഗേജ് കസ്റ്റംസ് പരിശോധിക്കാന്‍ മുതിരുകയുള്ളൂ. ഇന്റെലിജന്‍സ് ഏജന്‍സിയുടെ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൂടാതെ ബാഗ് വിട്ടു കിട്ടുന്നതിനായി നല്‍കിയ കത്തില്‍ ചില പൊരുത്തക്കേടുകള്‍ ശ്രദ്ധിച്ച ഉദ്യോഗസ്ഥര്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി നേടിയെടുത്ത ശേഷമാണ് ബാഗേജ് പരിശോധിച്ചത്.
എംബസി അല്ലെങ്കില് കോണ്സുലേറ്റിന്റെ അധികാരം എന്തൊക്കെയാണ്?
ആതിഥേയ രാജ്യവും എംബസി ഓഫീസ് പ്രതിനിധീകരിക്കുന്ന രാജ്യവും തമ്മിലുള്ള ബന്ധം നിലനിര്‍ത്താനും പരിരക്ഷിക്കാനും എംബസി സഹായിക്കുന്നു. എംബസി അല്ലെങ്കില്‍ കോണ്‍സുലേറ്റ് മറ്റൊരു രാജ്യത്താണ് സ്ഥിതി ചെയ്യുന്നതെങ്കിലും അവിടെ ആ രാജ്യത്തിന്‍റെ നിയമമല്ല മറിച്ച് ഏത് രാജ്യത്തിന്‍റെ എംബസിയാണോ അത്, ആ രാജ്യത്തിന്‍റെ നിയമമാണ് ആ എംബസി അല്ലെങ്കില്‍ കോണ്‍സുലേറ്റ് കെട്ടിട- സ്ഥല പരിമിതിയില്‍ ബാധകമാകുന്നത്. അതായത് പാകിസ്ഥാനിലുള്ള ഇന്ത്യന്‍ എംബസി സ്ഥിതി ചെയ്യുന്നത് പാകിസ്താനിലാണെങ്കിലും അവിടെ പാകിസ്താന്റെ നിയമമല്ല മറിച്ച് ഇന്ത്യയുടെ നിയമമാണ് നിലനില്‍ക്കുക. തിരിച്ചും അത് പോലെ തന്നെ. അതായത് ഇന്ത്യന്‍ എംബസ്സിക്ക് ഉള്ളില്‍ കയറി പാകിസ്താന്‍ പോലീസിനോ പട്ടാളത്തിനോ ഒരാളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. അതിപ്പോള്‍ അയാള്‍ എത്ര വലിയ കുറ്റമാണ് ചെയ്തിരിക്കുന്നതെങ്കിലും അതത് എംബസി രാജ്യത്തിന്‍റെ അനുമതിയില്ലെങ്കില്‍ അവിടേക്ക് പ്രവേശിക്കാന്‍ കൂടി കഴിയില്ല.
ആതിഥേയ രാജ്യത്തിന്റെ പ്രദേശമായി തുടരുന്നുവെങ്കിലും അന്താരാഷ്ട്ര നിയമപ്രകാരം സുരക്ഷാ സേനയ്ക്ക് ആ രാജ്യത്തിന്‍റെ അംബാസഡറുടെ അനുമതിയില്ലാതെ എംബസിയിൽ പ്രവേശിക്കാൻ അനുവാദമില്ല. ഈ നിയമം ലോകത്ത് എല്ലായിടത്തും ബാധകമാണ്. 1961 ലെ നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കൺവെൻഷനില്‍ “റൂള്‍ ഓഫ് ഇന്‍വയോലബിളിറ്റി” എന്ന ഈ നിയമഭേദഗതി എല്ലാ രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ളതാണ്.
ഈ നിയമ പരിരക്ഷയാണ് നയതന്ത്ര ഉദ്യോസ്ഥര്‍ക്കും ഉള്ളത്. 2015ല്‍ ഇന്ത്യയിലെ സൌദിഅറേബ്യയുടെ നയതന്ത്ര ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ ഫ്ലാറ്റില്‍ പൂട്ടിയിട്ട് രണ്ട് സ്ത്രീകളെ ബലാത്സംഗത്തിനു ഇരയാക്കിയിരുന്നു. എന്നാല്‍ അറസ്റ്റ് ചെയ്ത ഇയാള്‍ പിന്നീട് സമ്മര്‍ദ്ദത്തെതുടര്‍ന്ന് കേസ് ഒന്നും കൂടാതെ സൗദിയിലേക്ക് മടങ്ങി പോവുകയാണ് ചെയ്തത്. എംബസ്സിയില്‍ രാഷ്ട്രീയ അഭയം തേടിയ വാര്‍ത്തകള്‍ നമ്മള്‍ മുന്‍പ് കണ്ടിട്ടുണ്ടല്ലോ. ഉഗാണ്ടന്‍ ഏകാധിപതി ഈദി അമീന്‍ സൌദി അറേബ്യയില്‍ രാഷ്ട്രീയ അഭയം തേടിയതും വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന് ബ്രിട്ടനില്‍ ഉള്ള ഇക്വഡോര്‍ എംബസിയില്‍ അഭയം കൊടുത്തതും ബ്രിട്ടീഷ് പോലീസ് ബലം പ്രയോഗിച്ചു അസാഞ്ചിനെ അവിടെ കയറി അറസ്റ്റ് ചെയ്തതും വലിയ വിവാദമാവുകയും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കുകയും ചെയ്തിരുന്നു.