കേന്ദ്ര സർക്കാരിന് താക്കീതായി കർഷക പ്രക്ഷോഭം
Farm Bill
കർഷകരുടെ വംശനാശത്തിനെന്ന് പരക്കെ വിമർശനമുയർന്ന കാർഷിക പരിഷ്കരണ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കിയതിൽ പ്രതിഷേധിച്ചുള്ള പ്രക്ഷോഭം രാജ്യമാകെ വ്യാപിക്കുകയാണ്. അഖിലേന്ത്യാ കിസാൻ സംഘർഷ് കോ-ഓർഡിനേഷേൻ കമ്മിറ്റിയാണ് രാജ്യവ്യാപകമായി ഇന്ന് പ്രതിഷേധ ദിനാചരണത്തിന് ആഹ്വാനം നല്കിയിരിക്കുന്നത്. പത്തോളം കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പിന്തുണയാണ് സമരത്തിനുള്ളത്. ഇടതുപാർട്ടികൾ അടക്കമാണ് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നല്കുന്നത്.Farm Bill
പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ പ്രക്ഷോഭങ്ങൾ പൂർണമാണെന്നാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലും പഞ്ചാബിലും ഹരിയാനയിലും കർഷക സംഘടനകൾ ഇന്ന് ബന്ദ് ആചരിക്കുകയാണ്. ദേശീയ പാതകളും റെയിൽവെ ട്രാക്കുകളും വരെ ഉപരോധിച്ചു കൊണ്ടുള്ള അതിശക്തമായ സമരമാണ് അവിടെ നടക്കുന്നത്.
ജന്ദർമന്ദറിൽ കർഷക സംഘടനകളുടെ ധർണ ആരംഭിച്ചിട്ടുണ്ട്. ലുധിയാന ടോൾ പ്ലാസ കർഷകർ
കൈയടക്കിയതായാണ് റിപ്പോർട്ടുകൾ. കർണ്ണാടക-തമിഴ്നാട് ദേശീയ പാതയിൽ ബൊമ്മനഹള്ളിയിൽ റോഡടക്കം കർഷകർ ഉപരോധിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്-ഡൽഹി അതിർത്തിയിൽ വൻതോതിൽ പൊലീസ് സേനയെ വിന്യസിച്ചത് ജന്ദർമന്ദറിലേക്കുള്ള കർഷകരുടെ ഒഴുക്ക് തടയുന്നതിനാണെന്ന് സമരക്കാർ ആരോപിച്ചു.
പഞ്ചാബിൽ മൂന്ന് ദിവസത്തെ ട്രെയിൻ തടയൽ പ്രക്ഷോഭത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ പകുതിയും സംഭാവന ചെയ്യുന്ന സംസ്ഥാനമാണ് പഞ്ചാബ്. മോദി പഞ്ചാബിനെ വഞ്ചിച്ചെന്ന് എൻ ഡി എ സഖ്യകക്ഷി കൂടിയായ ശിരോമണി അകാലിദൾ നേതാക്കൾ കുറ്റപ്പെടുത്തി. മോദിയുടെ ഗുജറാത്തിലും കർഷകർ ശക്തമായ സമരങ്ങളാണ് സംഘടിപ്പിക്കുന്നത്.
സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിലാണ് കേരളത്തിൽ സമര പരിപാടികൾ അരങ്ങേറുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ ഉച്ചവരെ സത്യഗ്രഹമിരിക്കുന്ന രീതിയിലാണ് കേരളത്തിലെ സമരം.