സമുദ്രോത്പന്നങ്ങളിൽ ഫോര്‍മാലിന്‍: പരിശോധനാ സംവിധാനവുമായി എംപിഇഡിഎ
രാജ്യത്തെ ആഭ്യന്തരവിപണിയിലെ സമുദ്രോത്പന്നങ്ങളില് ഫോര്മാലി്ന്റെ സാന്നിദ്ധ്യം കൂടുതലായി കാണപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) പ്രത്യേക പരിശോധനാ സംവിധാനം വികസിപ്പിച്ചെടുത്തതായി ചെയര്മാന് ശ്രീ കെ എസ് ശ്രീനിവാസ് അറിയിച്ചു.
ഭക്ഷ്യ സുരക്ഷയിലും സമുദ്രോത്പന്ന കയറ്റുമതിയിലും കനത്തെ വെല്ലുവിളി ഉയര്ത്തുന്നതാണ് ഫോര്മാലിന് അംശത്തിന്റെ സാന്നിദ്ധ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ പരിഹാരമെന്ന നിലയിലാണ് എംപിഇഡിഎയുടെ കൊച്ചിയിലെ ആസ്ഥാനത്ത് പ്രവര്ത്തിക്കുന്ന ക്വാളിറ്റി കണ്ട്രോള് ലബോറട്ടറിയില് ഈ പരിശോധനയ്ക്കുള്ള സംവിധാനമൊരുക്കിയത്.
സമുദ്രോത്പന്നങ്ങള് കേടുവരാതിരിക്കാനാണ് നിരോധിച്ച ഫോര്മാലിന് രാസവസ്തു ഉപയോഗിക്കുന്നത്. ഇത് ശരീരത്തിന് ദോഷകരമായ വസ്തുവാണെന്ന് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം വസ്തുക്കളുടെ അളവ് വ്യക്തമായി കണ്ടെത്താന്‍ എംപിഇഡിഎയുടെ ലാബിലൂടെ സാധിക്കും.
നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഓഫ് ടെസ്റ്റിംഗ് ആന്‍ഡ് കാലിബറേഷന്‍ ലബോറട്ടറീസ്(എന്‍എബിഎല്‍), എക്സ്പോര്‍ട്ട് ഇന്‍സ്പെക്ഷന്‍ കൗണ്‍സില്‍ എന്നിവയുടെ അംഗീകാരമുള്ളതാണ് കൊച്ചിയിലെ ക്വാളിറ്റി കണ്‍ട്രോള്‍ ലാബ്. ഹൈ പെര്‍ഫോര്‍മന്‍സ് ലിക്വിഡ് ക്രോമാറ്റോഗ്രാഫി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സമുദ്രോത്പന്നങ്ങളിലെ ഫോര്‍മാലിന്‍ സാന്നിദ്ധ്യം പരിശോധിക്കുന്നതെന്നും ശ്രീ കെ എസ് ശ്രീനിവാസ് പറഞ്ഞു.
നിലവിലുള്ള പരിശോധനാ രീതി ഉപയോഗിച്ച് ഫോര്‍മാലിന്‍റെ സാന്നിദ്ധ്യം മാത്രമാണ് കണ്ടെത്താനാകുക. അത് മത്സ്യത്തിലുള്ള ഘടകമാണോ അതോ പുറത്തു നിന്ന് ചേര്‍ത്തതാണോ തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനയാണ് എംപിഇഡിഎയില്‍ നടത്തുന്നത്. ഫുഡ് സേഫ്റ്റി ആന്‍്ഡ് സ്റ്റാന്‍ഡാര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡത്തിനനുസരിച്ചുള്ള അളവുകളും പരിശോധിക്കാം. എത്രമാത്രം ഫോര്‍മാലിന്‍ അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമായി ഇതിലൂടെ അറിയാന്‍ സാധിക്കും.
സമുദ്രോത്പന്നത്തിന്‍റെ മൊത്തക്കച്ചവടക്കാര്‍, കയറ്റുമതിക്കാര്‍, സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് തുടങ്ങിയവര്‍ക്ക് എംപിഇഡിഎയുടെ സംവിധാനം ഉപയോഗിക്കാവുന്നതാണ്. സാമ്പിളുകള്‍ നല്‍കി 48 മണിക്കൂറിനുള്ളില്‍ ഫലമറിയാമെന്നതും ഇതിന്‍റെ മേന്മയാണ്.
പൊതുജനങ്ങള്‍ക്കും ഈ ലാബിന്‍റെ സേവനം ഉപയോഗിക്കാവുന്നതാണെന്ന് എംപിഇഡിഎ അറിയിച്ചിട്ടുണ്ട്. ഫോര്‍മാലിന്‍ പരിശോധന കൂടാതെ ചെമ്മീനുകളിലെ നിരോധിക്കപ്പെട്ട ആന്‍റി ബയോട്ടിക് സാന്നിദ്ധ്യവും എംപിഇഡിഎ ലാബിലൂടെ പരിശോധിക്കാനുള്ള സംവിധാനമുണ്ട്.
ഇതിനു പുറമെ കയറ്റുമതിക്കാര്‍ക്കും മറ്റ് അനുബന്ധ വിഭാഗക്കാര്‍ക്കുമായി അത്യാധുനിക മൈക്രോബയോളജി ലാബും എംപിഇഡിഎ ഒരുക്കിയിട്ടുണ്ട്. ജലം, മത്സ്യം, മത്സ്യ അനുബന്ധ ഉത്പന്നങ്ങള്‍, എന്നിവയിലെ മൈക്രോബയോളജിക്കല്‍ ഘടകങ്ങള്‍ ഈ ലാബിലൂടെ പരിശോധിക്കാം. ചെമ്മീനിലെ രോഗഹേതുക്കളായ വൈറസുകളെ കണ്ടെത്താനുള്ള മോളിക്കുളര്‍ ബയോളജി വിഭാഗവും ഇവിടെയുണ്ട്.
അവധി ദിനങ്ങളൊഴിച്ച് തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മുതല്‍ 5.30 വരെയാണ് ലാബിന്‍റെ പ്രവര്‍ത്തനം. സാമൂഹ്യ അകലം, മാസ്ക് ധരിക്കല്‍, സാനിറ്റൈസര്‍, തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചു കൊണ്ടാണ് എംപിഇഡിഎ ആസ്ഥാനവും ലാബുകളും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിയല്‍ ടൈം പിസിആര്‍, തെര്‍മല്‍ സൈക്ലര്‍, ലിക്വിഡ് ക്രോമാറ്റോഗ്രാഫി-മാസ് സ്പെക്ട്രോമെട്രി, യുഎച്പിഎല്‍സി, ഐസിപി-എംഎസ്, ജിസി-എംഎസ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും ക്വാളിറ്റി കണ്‍ട്രോള്‍ ലാബിലുണ്ട്.