Movie prime

നിക്ഷേപക കൗൺസിൽ രൂപീകരിക്കും; കേരളത്തെ ഒന്നാം നിരയിലെത്തിക്കും: മുഖ്യമന്ത്രി

നിക്ഷേപത്തിന്റെ കാര്യത്തിൽ കേരളത്തെ ഇന്ത്യയിലെ മുൻ നിര സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ്സ് കമ്പനിയുടെ നേതൃത്വത്തിൽ ദുബായിൽ സംഘടിപ്പിച്ചനോൺ റസിഡന്റ് കേരളൈറ്റ്സ് എമർജിങ് എന്റർപ്രനേഴ്സ് മീറ്റ് (നീം) സംഗമത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസി സംരംഭകർക്ക് വേണ്ട സഹായങ്ങൾ നൽകാൻ ഉന്നത തല നിക്ഷേപക കൗൺസിൽ രൂപീകരിക്കും. എല്ലാ വിധത്തിലും കേരളം അതി വേഗം പുരോഗമിക്കുകയാണെന്നും ഈ സാഹചര്യം ഉപയോഗപ്പെടുത്തി വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനും More
 
നിക്ഷേപക കൗൺസിൽ രൂപീകരിക്കും; കേരളത്തെ ഒന്നാം നിരയിലെത്തിക്കും: മുഖ്യമന്ത്രി

നിക്ഷേപത്തിന്റെ കാര്യത്തിൽ കേരളത്തെ ഇന്ത്യയിലെ മുൻ നിര സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ്‌സ് കമ്പനിയുടെ നേതൃത്വത്തിൽ ദുബായിൽ സംഘടിപ്പിച്ചനോൺ റസിഡന്റ് കേരളൈറ്റ്‌സ് എമർജിങ് എന്റർപ്രനേഴ്‌സ് മീറ്റ് (നീം) സംഗമത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രവാസി സംരംഭകർക്ക് വേണ്ട സഹായങ്ങൾ നൽകാൻ ഉന്നത തല നിക്ഷേപക കൗൺസിൽ രൂപീകരിക്കും. എല്ലാ വിധത്തിലും കേരളം അതി വേഗം പുരോഗമിക്കുകയാണെന്നും ഈ സാഹചര്യം ഉപയോഗപ്പെടുത്തി വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനും പ്രവാസി സംരംഭകർ മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

2018 ജനുവരിയില്‍ നടന്ന ആദ്യ ലോകകേരള സഭാ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളില്‍ പ്രധാനമായിരുന്നു പ്രവാസി മലയാളികളുടെ നിക്ഷേപം കേരളത്തിലേക്ക് ആകര്‍ഷിക്കുക എന്നത്. അന്നു നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഏഴ് വിഷയാധിഷ്ഠിത സ്റ്റാന്‍റിങ്ങ് കമ്മിറ്റികളാണ് രൂപീകരിച്ചത്. ഈ കമ്മറ്റികള്‍ ചേര്‍ന്ന് 48 ശുപാര്‍ശകളാണ് സര്‍ക്കാരിന് കൈമാറിയത്. അവയെ ലോകകേരള സഭയുടെ സെക്രട്ടറിയറ്റ്- നിക്ഷേപം, ക്ഷേമം, നൈപുണ്യം, കലാസാംസ്കാരികം എന്നിങ്ങനെ നാലു മേഖലകളായി തരംതിരിക്കുകയും പ്രായോഗികത, ഫണ്ട് ലഭ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ സാധ്യമായ 10 ശുപാര്‍ശകള്‍ തെരഞ്ഞെടുക്കുകയും ചെയ്തു.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ശുപാര്‍ശയായിരുന്നു എന്‍ആര്‍ഐ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി രൂപീകരിക്കുക എന്നത്. അതുപ്രകാരം പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഹോള്‍ഡിങ്ങ് ലിമിറ്റഡ് നിക്ഷേപകമ്പനി രജിസ്റ്റര്‍ ചെയ്തു. കമ്പനിയുടെ ഓഹരി മൂലധനത്തില്‍ 26 ശതമാനം സംസ്ഥാന സര്‍ക്കാരിന്‍റെ വിഹിതമാണ്. ബാക്കി 74 ശതമാനം പ്രവാസി മലയാളികളില്‍നിന്ന് സമാഹരിച്ചതാണ്. പ്രവാസികളില്‍നിന്ന് നിക്ഷേപം സ്വീകരിക്കാനും അനുബന്ധ സ്ഥാപനങ്ങള്‍ വഴി പ്രായോഗികമായ പദ്ധതികള്‍ നടപ്പാക്കാനും സര്‍ക്കാര്‍ ഈ കമ്പനിയെ പ്രയോജനപ്പെടുത്തും.
നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാനം വലിയ കുതിപ്പാണ് നടത്തിയത്.

വികസനത്തിന്‍റെ ഏതു മാനദണ്ഡം കണക്കിലെടുത്താലും ഇന്ത്യയിലെ മുന്‍നിര സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സ് പ്രകാരം ഭരണനിര്‍വഹണത്തില്‍ 2016 മുതല്‍ കേരളമാണ് ഇന്ത്യയില്‍ ഒന്നാമത് നില്‍ക്കുന്നത്. ഇന്ത്യ ടുഡേ ഉള്‍പ്പെടെയുള്ളവരുടെ സര്‍വേ പ്രകാരം ക്രമസമാധാനപാലനത്തിലും നാം മുന്നിലാണ്. വര്‍ഗീയ ലഹളകള്‍ തീരെയില്ലാത്ത സംസ്ഥാനവും കേരളമാണ്. ഏറ്റവും പുതിയ നിതീ ആയോഗ് റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും മികച്ച ആരോഗ്യരക്ഷാ സംവിധാനമുള്ള സംസ്ഥാനമാണ് കേരളം.
ഇതരസംസ്ഥാനക്കാരോട് സൗഹാര്‍ദപരമായി പെരുമാറുകയും അവര്‍ക്കുവേണ്ട സുരക്ഷയൊരുക്കുകയും ചെയ്യുന്ന കാര്യത്തില്‍ കേരളമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന് മുംബൈ ആസ്ഥാനമായുള്ള ‘ഇന്ത്യ മൈഗ്രേഷന്‍ നൗ’ എന്ന സംഘടന അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ തെളിയിക്കുന്നു.
കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത് സംസ്ഥാനത്തിന്‍റെ വ്യവസായ വികസനത്തില്‍ വന്‍ കുതിപ്പിന് വഴിയൊരുക്കും. ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴിയുമായാണ് കോയമ്പത്തൂര്‍-കൊച്ചി ഇടനാഴിയെ ബന്ധിപ്പിക്കുക. ദേശീയ വ്യവസായ ഇടനാഴി പദ്ധതിയില്‍ ആദ്യം കേരളം ഉള്‍പ്പെട്ടിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം പദ്ധതി തയ്യാറാക്കി, കേന്ദ്രത്തില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിന്‍റെ ഫലമായാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചത്.

വ്യവസായ ഇടനാഴിയോട് അനുബന്ധിച്ച് വ്യവസായ ക്ലസ്റ്ററുകള്‍ രൂപീകരിക്കും.
പ്രകൃതിവാതകം കുറഞ്ഞ ചെലവില്‍ നേരിട്ട് എത്തിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഗെയ്ല്‍ പൈപ്പ്ലൈന്‍ പദ്ധതി ഡിസംബറോടെ പൂര്‍ത്തിയാകും. ആകെയുള്ള 408 കിലോമീറ്ററില്‍ മൂന്നു കിലോമീറ്റര്‍ മാത്രമാണ് പൈപ്പിടാന്‍ ബാക്കിയുള്ളത്. എല്‍എന്‍ജി ടെര്‍മിനല്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ മലിനീകരണവും വിലയും കുറഞ്ഞ ഇന്ധനം സംസ്ഥാനത്ത് ധാരാളമായി ലഭ്യമാകും.
പുതിയ കാലത്തിന് അനുയോജ്യമായ നിരവധി പദ്ധതികള്‍ വ്യവസായ വകുപ്പിലൂടെ ഈ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നുണ്ട്. കാര്‍ഷികവിളകളില്‍നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതുള്‍പ്പെടെ കേരളീയ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ക്കാണ്
മുന്‍ഗണന. വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫി പാര്‍ക്ക്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ റൈസ് പാര്‍ക്കുകള്‍, സിയാല്‍ മോഡല്‍ റബര്‍ കമ്പനി, നാളികേര അധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവ ഉദാഹരണമാണ്. ഇത്തരം നവീന സംരംഭങ്ങളിലൂടെ കാര്‍ഷിക, വ്യവസായ മേഖലകള്‍ ഒരുപോലെ അഭിവൃദ്ധി കൈവരിക്കും.

കുടുതല്‍ നിക്ഷേപകരും നിക്ഷേപവും കടന്നുവന്നാല്‍ സമസ്ത മേഖലകളിലും കേരളത്തിന് വന്‍ കുതിപ്പ് നടത്താനാകും. കേരളത്തിന്‍റെ അഭിവൃദ്ധിയില്‍ അതിതല്‍പരരും അവിടുത്തെ ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിക്കുന്നവരുമായ പ്രവാസി സഹോദരങ്ങള്‍ക്കാണ് നമ്മുടെ നിക്ഷേപരംഗത്തുണ്ടായ ആശാവഹമായ മാറ്റം ഏറ്റവും നന്നായി തിരിച്ചറിയാന്‍ കഴിയുക. അതുകൊണ്ടുതന്നെ ലോകത്തെങ്ങുമുള്ള നിക്ഷേപകര്‍ക്ക് വഴികാണിച്ചു കൊടുക്കാനും സാധിക്കും-മുഖ്യമന്ത്രി പറഞ്ഞു.

ദുബായ് എയർപോർട്ട് റോഡിലുള്ള ലെ മെറിഡിയൻ ഹോട്ടലിലെ ദ ഗ്രേറ്റ് ബാൾ റൂമിൽ നടന്ന സംഗമത്തിൽ
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ.പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, പി വി അബ്ദുൽ വഹാബ് എം പി ,
നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ , പ്രമുഖ വ്യവസായികളായ എം.എ. യൂസഫലി, രവി പിള്ള, ആസാദ് മൂപ്പൻ, ഐ ബി പി സി ചെയർമാൻ സുരേഷ് കുമാർ, ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ്‌സ് കമ്പനി വൈസ് ചെയർമാൻ ഒ വി മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.