മരിച്ചിട്ടില്ല, കോമയിലുമല്ല; കിം ജോങ് ഉൻ യോഗത്തിൽ പങ്കെടുക്കുന്ന വാർത്ത പുറത്തുവിട്ട് ഉത്തര കൊറിയൻ മാധ്യമങ്ങൾ
kim jong-un
ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ കോമയിൽ ആണെന്നും, അതല്ല മരിച്ചതാണെന്നും, രണ്ടുമല്ലെങ്കിലും അദ്ദേഹത്തിൻ്റെ ആരോഗ്യനില അതീവ ആശങ്കാജനകമായ അവസ്ഥയിലാണെന്നും ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടെ കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ ഒരു ഉന്നതതല യോഗത്തിൽ അദ്ദേഹം സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ച് കൊറിയൻ മാധ്യമങ്ങൾ. രാജ്യത്ത് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നത് സംബന്ധിച്ച ജാഗ്രതാ നിർദേശങ്ങളും മുന്നറിയിപ്പുകളും നൽകി യോഗത്തിലിരിക്കുന്ന പ്രസിഡൻ്റിനെയാണ് മാധ്യമങ്ങൾ അവതരിപ്പിച്ചത്. kim jong-un
ഭരണഭാരം കുറയ്ക്കാൻ സഹോദരി കിം യോ ജോങ്ങിന് ചില അധികാരങ്ങൾ നൽകിയിട്ടുണ്ടെന്ന വാർത്തകൾ വന്നതിനു പിന്നാലെയാണ് കിമ്മിന്റെ ആരോഗ്യനിലയെപ്പറ്റിയുള്ള ഊഹാപോഹങ്ങൾ കനക്കാൻ തുടങ്ങിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത്തരത്തിലുള്ള പലതരം വാർത്തകൾ പ്രചരിച്ചു വരുന്നുണ്ട്. എന്നാൽ കൊറോണ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഒരു ഉന്നതതല യോഗത്തിൽ സംബന്ധിക്കുന്ന ആരോഗ്യവാനായ നേതാവിൻ്റെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
ബവി ചുഴലിക്കാറ്റുമൂലമുള്ള വിളനാശവും അപകടങ്ങളും തടയുന്നതിനുള്ള അടിയന്തര നടപടികളെക്കുറിച്ചും യോഗം ചർച്ച ചെയ്തതായി വാർത്തയിലുണ്ട്.
അന്തരിച്ച ദക്ഷിണ കൊറിയൻ പ്രസിഡന്റ് കിം ഡേ ജങ്ങിന്റെ മുൻ സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞത് വടക്കൻ നേതാവ് കോമയിലാണെന്നാണ്.
എന്നാൽ വർക്കേഴ്സ് പാർട്ടിയുടെ യോഗത്തിൽ പങ്കെടുക്കുന്ന കിമ്മിനെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിലൂടെ അത്തരം ഊഹാപോഹങ്ങൾ അപ്പാടെ തള്ളുകയാണ് ഉത്തര കൊറിയ.
റോഡോംഗ് സിൻമുൻ പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ വെളുത്ത സ്യൂട്ട് ധരിച്ച കിം യോഗത്തെ അഭിസംബോധന ചെയ്യുന്നതു കാണാം. മറ്റൊരു ചിത്രത്തിൽ സിഗരറ്റ് വലിച്ചിരിക്കുന്ന കിമ്മിനെയും കാണാം. സമാനമായ ചിത്രങ്ങള്‍ ‘ദി പ്യോങ്‌യാം ടൈംസ്’ എന്ന പത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം പ്യോങ്‌യാങിൻ്റെ തെക്കൻ അതിർത്തിയോട് ചേർന്നുള്ള കെയ്‌സോംഗ് നഗരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ദക്ഷിണ കൊറിയയിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്ക്(അനധികൃതമായി അതിർത്തികടന്ന ആൾ എന്നാണ് അയാളെപ്പറ്റിയുള്ള ഉത്തര കൊറിയൻ ഔദ്യോഗിക ഭാഷ്യം) വൈറസ് ബാധയുണ്ടായി എന്ന സംശയത്തെ തുടർന്നായിരുന്നു ഈ നടപടി. എന്നാൽ
ഈ മാസം ആദ്യത്തോടെ നിയന്ത്രണങ്ങൾ നീക്കി. രാജ്യത്ത് ഇതേവരെ വൈറസ് ബാധയുണ്ടായിട്ടില്ല എന്നാണ് പറയപ്പെടുന്നത്.
ഈ വർഷം ആദ്യം കിം മൂന്നാഴ്ചയോളം പൊതു വേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഏപ്രിലിൽ നടന്ന മുത്തച്ഛന്റെ ജന്മദിനാഘോഷ ചടങ്ങിലും കിമ്മിൻ്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. വടക്കൻ കൊറിയയുടെ സ്ഥാപകനായ അദ്ദേഹത്തിൻ്റെ ജന്മദിനം രാജ്യത്തെ രാഷ്ട്രീയ കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. പ്രസിഡൻ്റിൻ്റെ ആരോഗ്യനിലയെപ്പറ്റി കിംവദന്തികൾ പ്രചരിക്കാൻ അതും ഒരു കാരണമായിരുന്നു. എന്തായാലും വസ്തുതകൾ ഒന്നും പുറത്തുവരാത്ത വടക്കൻ കൊറിയയെ സംബന്ധിച്ചുള്ള വാർത്തകളിൽ സത്യമേത്, മിഥ്യയേത് എന്നത് തിരിച്ചറിയാൻ പ്രയാസമാണ്.