ഭൂമിപൂജയിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ട മഹന്ത് നൃത്യ ഗോപാൽ ദാസിന് കോവിഡ്
mahant nritya gopal das
അയോധ്യയിൽ ക്ഷേത്രം നിർമിക്കുന്ന രാമക്ഷേത്ര ട്രസ്റ്റിൻ്റെ മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസിന് (82) കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച നടന്ന ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിട്ട നാല് പ്രമുഖ വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്എസ്) മേധാവി മോഹൻ ഭഗവത് എന്നിവരാണ് മഹന്തിനെ കൂടാതെ വേദിയിൽ ഉണ്ടായിരുന്ന മറ്റ് പ്രമുഖർ. നൃത്യ ഗോപാൽ ദാസ് ഇപ്പോൾ മഥുരയിലാണ് ഉള്ളത്.
“മഹന്തിന് പനി ഉണ്ടെന്ന വിവരം ലഭിച്ചപ്പോൾ, ഒരു സംഘം ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ചു. മരുന്നുകൾ നൽകിയിട്ടുണ്ട്. പനി സാധാരണ നിലയിലാണ്. അദ്ദേഹത്തിന് നേരിയ ശ്വാസതടസ്സം ഉണ്ട്. ഓക്സിജന്റെ അളവും പരിശോധിച്ചു. ഗുരുതരമായ ഒന്നും തന്നെയില്ല. ആന്റിജൻ പരിശോധന നടത്തിയപ്പോൾ കോവിഡ് ബാധയുള്ളതായി കണ്ടെത്തി-മഥുര ജില്ലാ മജിസ്ട്രേറ്റ് സർവാഗ്യ രാം മിശ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മഹന്തിനെ ഉടൻതന്നെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
2003 മുതൽ രാമജന്മഭൂമി ന്യാസിൻ്റെ തലവനാണ്
നൃത്യ ഗോപാൽ ദാസ്.രാമക്ഷേത്ര നിർമാണത്തിനായി വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) രൂപം കൊടുത്ത, അയോധ്യ ആസ്ഥാനമായ ട്രസ്റ്റാണിത്.
കഴിഞ്ഞ ബുധനാഴ്ചയാണ് അയോധ്യയിൽ ഭൂമിപൂജ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാമക്ഷേത്ര നിർമാണത്തിനുള്ള ആദ്യശില പാകിയത്. ചടങ്ങിന് ദിവസങ്ങൾക്ക് മുമ്പ്, പുരോഹിതൻ പ്രദീപ് ദാസിനും, രാമജന്മഭൂമി സമുച്ചയത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 14 പൊലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.