മഹാരാഷ്ട്രയിൽ ആശുപത്രിയിൽ തീപിടുത്തം, 10 നവജാത ശിശുക്കൾ മരിച്ചു
Maharashtra
മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ ജില്ല ജനറൽ ആശുപത്രിയിൽ നവജാത ശിശു സംരക്ഷണ വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തിൽ പത്ത് നവജാത ശിശുക്കൾ മരിച്ചു. പുലർച്ചെ രണ്ടുമണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.Maharashtra
മുംബൈയിൽ നിന്ന് 900 കിലോമീറ്റർ അകലെയുള്ള ഭണ്ഡാര ജില്ലയിലെ നാല് നിലകളുള്ള ആശുപത്രിയിലെ പ്രത്യേക നവജാതശിശു സംരക്ഷണ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിൽ
(എസ്എൻസിയു) 17 ശിശുക്കളാണ് ഉണ്ടായിരുന്നത്, ഇൻബോൺ വാർഡിൽ ഏഴും ഔട്ട് ബൗണ്ട് വാർഡിൽ പത്തും. ഇൻബോൺ വാർഡിലുണ്ടായിരുന്ന ഏഴ് കുട്ടികളെയും അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. ഔട്ട് ബൗണ്ട് വിഭാഗത്തിൽ ഉണ്ടായിരുന്ന പത്ത് കുട്ടികളാണ് മരണപ്പെട്ടത്. ശ്വാസം മുട്ടിയാണ് കുഞ്ഞുങ്ങൾ മരിച്ചത്.
മഹാരാഷ്ട്ര ആശുപത്രി ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധമായ അനുശോചനം രേഖപ്പെടുത്തി. ഭണ്ഡാരയിൽ നടന്നത് ഹൃദയഭേദകമായ ദുരന്തമാണെന്നും വിലയേറിയ ജീവനുകളാണ് നഷ്ടമായതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കുഞ്ഞുങ്ങളുടെ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും സന്ദേശത്തിലുണ്ട്.
ഏഴ് കുട്ടികളെ രക്ഷപ്പെടുത്തിയതായി ജില്ല സിവിൽ സർജൻ പ്രമോദ് ഖണ്ടതെ പറഞ്ഞു. നവജാതശിശു സംരക്ഷണ വിഭാഗത്തിൽനിന്ന് പുക പുറത്തേക്ക് വരുന്നത് ഒരു നഴ്‌സ് ആണ് ആദ്യം കാണുന്നത്. അവർ ഡോക്ടർമാരെ വിവരം അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി
മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. ജില്ലാ കളക്ടറുമായും പൊലീസ് സൂപ്രണ്ടുമായും അദ്ദേഹം സംസാരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷവർധൻ എന്നിവരും അനുശോചനം രേഖപ്പെടുത്തി.