രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 67 ശതമാനത്തിനും ഉറവിടമില്ല
ബി ജെ പിക്കു പുറമെ കോൺഗ്രസ്, ബി എസ് പി, എൻ സി പി, തൃണമൂൽ കോൺഗ്രസ്, സി പി ഐ (എം), സി പി ഐ എന്നീ ദേശീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷനുമുന്നിൽ സമർപ്പിച്ച രേഖകളും ടാക്സ് റിട്ടേണുകളും ഡൊണേഷൻ റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണ് സംഘടന റിപ്പോർട്ട് തയ്യാറാക്കിയത്. 2017-2018 വർഷത്തെ പട്ടികയും ബന്ധപ്പെട്ട മറ്റു രേഖകളും കമ്മീഷനുമുന്നിൽ സി പി ഐ എം സമർപ്പിച്ചിട്ടില്ല എന്നും റിപ്പോർട്ടിലുണ്ട്.
728.88 കോടി രൂപയാണ് കോൺഗ്രസ് വെളിപ്പെടുത്തിയിട്ടുള്ളത്. 1960.68 കോടി രൂപയുടെ ഉറവിടം അജ്ഞാതമാണ്. ഇലക്ടറൽ ബോണ്ടുവഴിയാണ് ഈ തുക സമാഹരിച്ചിരിക്കുന്നത്. 2004-2005 നും 2018-2019 നും ഇടയ്ക്കുള്ള കാലയളവിൽ ആറ് ദേശീയ പാർട്ടികൾക്കും കൂടി ആകെ ലഭിച്ചത് 11,234.12 കോടി രൂപയാണെന്ന് റിപ്പോർട്ടിലുണ്ട്. 2018-2019 കാലത്തെ ഡൊണേഷൻ റിപ്പോർട്ട് പ്രകാരം 71.44 കോടി രൂപയാണ് രാഷ്ട്രീയ പാർട്ടികൾക്ക് പണമായി ലഭിച്ച തുക. ഇതേ കാലയളവിൽ കോൺഗ്രസിനും എൻ സി പി ക്കും കൂടി 3902.63 കോടി രൂപ കൂപ്പൺ വില്പനയിലൂടെ ലഭിച്ചതായി കണക്കുകൾ പറയുന്നു.
20,000 രൂപയ്ക്കു മുകളിലുള്ളതും സംഭാവന നൽകിയവരുടെ വിശദാംശങ്ങൾ അടങ്ങിയതുമാണ് “അറിയാവുന്ന ഇടങ്ങളിൽ നിന്നുള്ള” വരുമാനമായി കാണിക്കുന്നത്. സംഭാവന നൽകിയവരുടെ വിശദാംശങ്ങൾ ഇല്ലാത്തതും 20,000 രൂപയിൽ കുറവുള്ള സംഭാവനകളുമാണ് ഉറവിടം കാണിക്കാത്ത വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്.
രാജ്യത്തെ പൗരന്മാർക്കും കോർപറേറ്റുകൾക്കും ബാങ്കുകൾ വഴി വാങ്ങാവുന്നതും പാർട്ടികൾക്ക് സംഭാവന ചെയ്യാവുന്നതുമായ ധനകാര്യ ഉപകരണങ്ങളാണ് ഇലക്ടറൽ ബോണ്ടുകൾ. 2017-ലെ ബഡ്ജറ്റിലാണ് ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി ഇലക്ടറൽ ബോണ്ട് പദ്ധതി പ്രഖ്യാപിച്ചത്. ആ വർഷം മാർച്ച് മുതൽ ബാങ്കുകൾ ബോണ്ട് വില്പന ആരംഭിച്ചു.
രാഷ്ട്രീയ സംവിധാനത്തെ അഴിമതി മുക്തമാക്കാൻ എന്ന പേരിൽ തുടങ്ങിവെച്ച ഇലക്ടറൽ ബോണ്ട് സംവിധാനം ദുരൂഹമാണ് എന്ന ആരോപണമുണ്ട്. കാരണം ഇതുപ്രകാരം ബോണ്ട് വാങ്ങിയ വ്യക്തിക്കോ കോർപറേറ്റ് കമ്പനിക്കോ അക്കാര്യം വെളിപ്പെടുത്തേണ്ട കാര്യമില്ല. ഉറവിടം വെളിപ്പെടുത്തേണ്ട നിയമപരമായ ബാധ്യത രാഷ്ട്രീയ പാർട്ടികൾക്കും ഇല്ല.