പ്രശാന്ത് ഭൂഷൺ കേസ് മറ്റൊരു ബെഞ്ചിന് വിട്ടു
Prashant Bhushan
കോടതി അലക്ഷ്യത്തിന് കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രശാന്ത് ഭൂഷണെതിരായ 2009ലെ കേസ് മറ്റൊരു ബെഞ്ചിൻ്റെ പരിഗണനയ്ക്ക് വിടാൻ സുപ്രീം കോടതി തീരുമാനിച്ചു. കോടതി അലക്ഷ്യവും അഭിപ്രായ സ്വാതന്ത്ര്യവും വിഷയങ്ങളാവുന്ന കേസ് മറ്റൊരു ബെഞ്ചിൻ്റെ പരിഗണനയ്ക്ക് വിടണം എന്ന നിർദേശം വെച്ചത് ജസ്റ്റിസ് അരുൺ മിശ്രയാണ്. കേസ് സെപ്റ്റംബർ 10-ന് പരിഗണിക്കും.Prashant Bhushan
അഴിമതി, കോടതി അലക്ഷ്യം തുടങ്ങി സുപ്രീം കോടതി ജഡ്ജിമാരുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ ഭരണഘടനാ ബെഞ്ച് തന്നെ പരിഗണിക്കണം എന്ന നിർദേശമാണ് പ്രശാന്ത് ഭൂഷണു വേണ്ടി ഹാജരായ അഡ്വ. രാജീവ് ധവാൻ മുന്നോട്ടുവെച്ചത്.
മാപ്പ് പറയാൻ അനുവദിച്ച സമയം കഴിഞ്ഞിട്ടും മാപ്പപേക്ഷ നൽകാൻ പ്രശാന്ത് ഭൂഷൺ തയ്യാറായില്ല.കുറ്റക്കാരനെന്ന് വിധിച്ചെങ്കിലും മാപ്പു പറഞ്ഞാൽ ശിക്ഷ ഒഴിവാക്കാം എന്ന നിർദേശം രാജ്യത്തെ ഏറ്റവും ആദരിക്കപ്പെടുന്ന അഭിഭാഷകരിൽ ഒരാളായ പ്രശാന്ത് ഭൂഷൺ നേരത്തേ തന്നെ തളളിയതാണ്. രണ്ടു തവണ നല്കിയ സത്യവാങ്ങ്മൂലത്തിലും മാപ്പ് പറയാൻ കഴിയില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് അദ്ദേഹം ചെയ്തത്.
ഉറപ്പായും വിശ്വസിക്കുന്ന കാര്യങ്ങളാണ് ട്വീറ്റിലൂടെ ഉന്നയിച്ചതെന്നും അത് തൻ്റെ ബോധ്യങ്ങളാണെന്നും ആ ബോധ്യങ്ങൾ ജനങ്ങളോട് വെളിപ്പെടുത്തിയതിന് മാപ്പു പറയാൻ തയ്യാറല്ലെന്നും അങ്ങിനെ ചെയ്യുന്നത് തൻ്റെ മന:സാക്ഷിയെ വഞ്ചിക്കുന്നതിന് തുല്യമായിരിക്കുമെന്നുമാണ് കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ പ്രശാന്ത് ഭൂഷൺ സ്വീകരിച്ച നിലപാട്.