ബലാത്സംഗം സാമൂഹ്യ കുറ്റകൃത്യം; പ്രതിയും ഇരയും ഒത്തുതീർപ്പിൽ എത്തിയാലും എഫ് ഐ ആർ റദ്ദാക്കാൻ ആവില്ല: ഡൽഹി ഹൈക്കോടതി
Delhi High Court
ലൈംഗിക പീഡനക്കേസുകളിൽ കക്ഷികൾ തമ്മിൽ ഒത്തുതീർപ്പിലെത്തിയാലും കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി. ബലാത്സംഗം സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യമാണ്. കക്ഷികൾ തമ്മിൽ ഒത്തുതീർപ്പിലെത്തി പിന്നീട് വിവാഹബന്ധത്തിൽ ഏർപ്പെട്ടാൽ പോലും രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദാക്കാൻ ആവില്ലെന്നാണ് നിർണായകമായ ഒരു വിധിയിലൂടെ ഹൈക്കോടതി മുന്നറിയിപ്പ് നൽകുന്നത്.Delhi High Court
2020 ഡിസംബറിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. അതിൽ പറയുന്നത് ഇപ്രകാരമാണ്. ശിവ എന്ന പേരിൽ സ്വയം പരിചയപ്പെടുത്തിയാണ് പ്രതി ഇരയെ സമീപിക്കുന്നത്. വിവാഹം ചെയ്യാമെന്ന വാഗ്ദാനം നൽകി പീഡിപ്പിച്ചു. പിന്നീടാണ് പ്രതിയുടെ യഥാർഥ പേര് അക്തർ എന്നാണെന്ന് മനസ്സിലായത്. വിവാഹത്തിനുശേഷം സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കാൻ തുടങ്ങി.
സെക്ഷൻ 376, 419, 467, 468, 471, 474, 506, 34 പ്രകാരമാണ് പ്രതിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തത്. പിന്നീട് ഇരുവരും ഒത്തുതീർപ്പിൽ എത്തിയെന്നും ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കാൻ നിശ്ചയിച്ചെന്നും പറഞ്ഞാണ് നേരത്തേ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദാക്കണം എന്ന ആവശ്യമുന്നയിച്ച് പ്രതി കോടതിയെ സമീപിച്ചത്.
എന്നാൽ ‘റേപ്പ് ‘ എന്നത് കേവലം വ്യക്തികൾക്കിടയിലുള്ള, സ്വകാര്യമായ സിവിൽ കുറ്റമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. റേപ്പിനു പുറമേ രേഖകൾ കെട്ടിച്ചമച്ച് ഐഡൻ്റിറ്റി മറച്ചുവെച്ചതും കോടതി ചൂണ്ടിക്കാട്ടി. സാമൂഹ്യമായ സ്വാസ്ഥ്യത്തെ ഇല്ലാതാക്കുന്നതാണ് ഇത്തരം കുറ്റകൃത്യങ്ങൾ. പ്രതിയും വാദിയും തമ്മിൽ ഒത്തുതീർപ്പിൽഎത്തിയെന്നതോ അവർക്കിടയിലുള്ള തർക്കം രമ്യമായി പരിഹരിച്ചു എന്നതോ കണക്കിലെടുക്കേണ്ടതില്ല. സമൂഹത്തിനെതിരെയാണ് പ്രതി കുറ്റം ചെയ്തത്. സാമൂഹ്യനീതിയാണ്
അതിന് പരിഹാരം.
കുട്ടികൾക്കെതിരെയുള്ള പോക്സോ കേസുകളിൽപ്പോലും അത്യന്തം ഹീനമായ ഒത്തുതീർപ്പ് സംസ്കാരം (കോംപ്രമൈസ് കൾച്ചർ) കൂടി വരുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇരയ്ക്ക് നീതി ലഭിച്ചു എന്ന് ഉറപ്പുവരുന്ന സന്ദർഭത്തിലും അനാവശ്യമായ നിയമ നടപടിക്രമങ്ങളിലൂടെ കോടതിയുടെ സമയം പാഴാകുന്നു എന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലും മാത്രമാണ് എഫ് ഐ ആർ റദ്ദാക്കേണ്ടത് എന്ന സുപ്രീം കോടതിയുടെ നേരത്തേയുള്ള വിധികൾ ഹൈക്കോടതി ഉദ്ധരിച്ചു.