നഗ്നശരീരത്തിലെ ചിത്രരചന: രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
rehana fathima
മക്കൾ നഗ്നശരീരത്തിൽ ചിത്രം വരയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് പോക്സോ കേസ് ചുമത്തപ്പെട്ട കേസിൽ സോഷ്യൽ ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്നും രഹ്നയ്ക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്ക്കുമെന്നും കോടതി വിലയിരുത്തി.rehana fathima
രഹ്നയുടെ 14 വയസ്സുള്ള മകനും 8 വയസ്സുള്ള മകളും അവരുടെ നഗ്നമായ ശരീരത്തിൽ പെയ്ൻ്റ് ചെയ്യുന്ന വീഡിയോ ആണ് കേസിനാസ്പദം. അത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിനെതിരെയാണ് കേസെടുത്തത്. പോക്സോ ആക്റ്റിലെ 13, 14,15 വകുപ്പുകൾ, ഐടി ആക്റ്റ് 67 ബി(ഡി) വകുപ്പ്, ബാലനീതി നിയമം 2015 എന്നിവ പ്രകാരമാണ് കേസ്.
കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം പകർന്നു നല്കാനാണ് ചിത്രം വരപ്പിച്ചത് എന്ന് രഹ്ന വാദിച്ചു. സ്ത്രീ ശരീരത്തെ ലൈംഗിക ഉപകരണം മാത്രമായി കാണാതെ, വ്യത്യസ്തമായ ഒരു മാധ്യമമായി അതിനെ നോക്കിക്കാണാനാണ് അവരെ പ്രേരിപ്പിച്ചത്. ‘ബോഡി ആൻ്റ് ആർട്ട് ‘ എന്ന ക്യാമ്പയ്ൻ താൻ നേരത്തേ തുടങ്ങിവെച്ചിരുന്നു. നമ്മുടേത് പോലുള്ള അടഞ്ഞ സമൂഹത്തിൽ ശരീരത്തെക്കുറിച്ചും ലൈംഗികതയെപ്പറ്റിയും ചർച്ചകൾ കൊണ്ടുവരാനാണ് താൻ ശ്രമിക്കുന്നത്. സമൂഹത്തിൻ്റെ കപടമായ സദാചാര ബോധമാണ് ക്രിമിനൽ കേസ് ചുമത്താൻ കാരണമാവുന്നത്. സ്ത്രീയുടെ സ്വാഭാവികമായ ശരീരത്തെ കണ്ടുവളരുന്ന കുട്ടികളുടെ മനസ്സ് ഹൈപ്പർ സെക്ഷ്വലൈസേഷനിൽ നിന്ന് സ്വതന്ത്രമാവും. സ്വന്തം മാതാവിൻ്റെ ശരീരവും നഗ്നതയും കണ്ടുവളരുന്ന കുട്ടികൾ മറ്റു സ്ത്രീകളുടെ ശരീരത്തെ ആക്രമിക്കാനോ അപമാനിക്കാനോ മുതിരില്ല. സ്ത്രീ ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള തെറ്റായ ചിന്താഗതികൾക്കെതിരായ വാക്സിനേഷൻ തുടങ്ങേണ്ടത് വീട്ടിൽ നിന്നാണ്. ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു സമൂഹത്തിൽ വസ്ത്രം ധരിച്ചതുകൊണ്ടുമാത്രം ഒരു സ്ത്രീയും സുരക്ഷിതയല്ല. എന്താണ് സ്ത്രീ ശരീരമെന്നും എന്താണ് ലൈംഗികതയെന്നുമുളള ശരിയായ വിദ്യാഭ്യാസം കുട്ടികൾക്ക് പകർന്നു നല്കണം. എങ്കിൽ മാത്രമേ സ്ത്രീകൾക്കെതിരായ സാമൂഹ്യ മനോഭാവത്തിൽ മാറ്റം വരുത്താൻ കഴിയൂ- മുൻകൂർ ജാമ്യാപേക്ഷയിൽ രഹ്ന പറഞ്ഞു.
എന്നാൽ രഹ്നയുടെ വാദം കോടതി തള്ളി. കുട്ടികളെ തെറ്റായ രീതിയിലാണ് വീഡിയോയിൽ ഉപയോഗിച്ചതെന്നാണ് കോടതിയുടെ നിരീക്ഷണം. ലൈംഗിക താത്പര്യത്തോടു കൂടിയാണോ കുട്ടികളെ ഉപയോഗിച്ചത് എന്ന് കണ്ടെത്താൻ കുറ്റാരോപിതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട്. ഓൺലൈനിലൂടെ കുട്ടികളെ ദുരുപയോഗം ചെയ്തു എന്ന വാദം തള്ളിക്കളയാനാവില്ല എന്നും കോടതി അഭിപ്രായപ്പെട്ടു. ലൈംഗിക വിദ്യാഭ്യാസം പകർന്നു നല്കിയതാണ് എന്ന വാദം അംഗീകരിക്കാനാവില്ല. വീടിൻ്റെ നാലു ചുമരുകൾക്കുള്ളിൽ വച്ചാണ് ചിത്രരചന നടത്തിയതെങ്കിൽ അതിൽ തെറ്റ് പറയാനാവില്ല. കുട്ടികൾ പ്രതിഭയുള്ളവരാണ് എന്നതും അംഗീകരിക്കുന്നു. അക്കാര്യത്തിൽ അവരെ അഭിനന്ദിക്കേണ്ടതുണ്ട്. എന്നാൽ വീഡിയോ വഴി അത് സമൂഹത്തിൽ പ്രചരിപ്പിച്ചത് അംഗീകരിക്കാനാവില്ല. പരാതിക്കാരിയുടെ സ്ഥാനത്തുനിന്നും, പ്രസ്തുത വീഡിയോ കാണാനിടയുള്ള വ്യത്യസ്ത പ്രായക്കാരായ ആളുകളുടെ ഭാഗത്തുനിന്നും വീക്ഷിക്കുമ്പോൾ അതിൽ അശ്ശീലമില്ല എന്ന വാദത്തോട് യോജിക്കാനാവുന്നില്ല എന്നാണ് കോടതി അഭിപ്രായപ്പെട്ടത്.