കമല ഹാരിസിൻ്റെ പ്രസ് സെക്രട്ടറിയായി സബ്രിന സിങ്ങ്
Kamala Harris
ഇന്ത്യൻ അമേരിക്കൻ വംശജ സബ്രിന സിങ്ങിനെ പ്രസ് സെക്രട്ടറിയായി നിയമിച്ച് ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡൻ്റ് സ്ഥാനാർഥി കമല ഹാരിസ്.
മുൻപ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥികളായ ന്യൂജേഴ്സി സെനറ്റർ കോറി ബുക്കർ, ന്യൂയോർക്ക് മുൻ മേയർ മൈക്ക് ബ്ലൂംബെർഗ് എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചാരണ കാമ്പെയ്ന് നേതൃത്വം നല്കിയ വ്യക്തിയാണ് 32 കാരിയായ സബ്രിന സിങ്ങ്.Kamala Harris
കമല ഹാരിസിന്റെ പ്രസ് സെക്രട്ടറിയായി ചേരുന്നതിൽ താൻ വളരെ ആവേശത്തിലാണെന്ന് സബ്രിന ട്വിറ്ററിൽ കുറിച്ചു. എത്രയും വേഗം ജോലി ആരംഭിക്കുമെന്നും നവംബറിൽ വിജയം തങ്ങൾക്കാവുമെന്നും അവർ അഭിപ്രായപ്പെട്ടു. ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയുടെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള മത്സരാർഥിയുടെ പ്രസ് സെക്രട്ടറിയാവുന്ന ആദ്യ ഇന്ത്യൻ വംശജയാണ് സബ്രിന സിങ്ങ്.
ലോസ് എയ്ഞ്ചലസിലെ താമസക്കാരിയായ സബ്രിന നേരത്തെ ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റിയുടെ വക്താവായിരുന്നു.യുഎസിലെ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ രൂപം കൊടുത്ത ഇന്ത്യ ലീഗ് ഓഫ് അമേരിക്കയിൽ അംഗമായിരുന്ന സർദാർ ജെ ജെ സിങ്ങിന്റെ ചെറുമകളാണ് സബ്രിന. 1940-കളിൽ ജെ ജെ സിങ്ങും ഒരു കൂട്ടം ഇന്ത്യക്കാരും അമേരിക്കയിലെ വംശീയ വിവേചന നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രചരണം നടത്തിയിരുന്നു. ഇത്തരം കാമ്പെയ്നുകളുടെ തുടർച്ചയായാണ് 1946
ജൂലൈ 2-ന് അന്നത്തെ പ്രസിഡന്റ് ഹാരി ട്രൂമാൻ ഒപ്പുവെച്ച ലൂസ്-സെല്ലർ നിയമം നിലവിൽവരുന്നത്. അതോടെ പ്രതിവർഷം 100 ഇന്ത്യക്കാർക്ക് അമേരിക്കയിലേക്ക് കുടിയേറാൻ അനുവാദം ലഭിച്ചു.
അതേസമയം, കമല ഹാരിസിൻ്റെ മുതിർന്ന ഉപദേശകയായി ശ്രീലങ്കൻ-അമേരിക്കൻ വംശജയായ രോഹിണി കൊസോഗ്ലു നിയമിതയായി. നേരത്തെ സെനറ്റ് ഓഫീസിലും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള കാമ്പെയ്‌നിലും ഹാരിസിന്റെ മുതിർന്ന ഉപദേശകയായി അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം വരെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയാണ് കമല ഹാരിസ്. ജനകീയ പിന്തുണയില്ലാത്തതിനാൽ മൽസരത്തിൽ നിന്ന് പിന്മാറുകയായിരുന്നു.