Movie prime

ശബരിനാഥനെ കളിപ്പേര് വിളിച്ച് അധിക്ഷേപിച്ച സംഭവം; ഒരു വർഷത്തിനുശേഷം ക്ഷമാപണം നടത്തി ബെന്യാമിൻ

മുഖ്യമന്ത്രിയുടെ ആറുമണി വാർത്താ സമ്മേളനത്തിനു നേരെ വിമർശനം ഉന്നയിച്ചതിന് പരിഹാസപ്പേര് വിളിച്ച് ആക്ഷേപിച്ച സംഭവത്തിൽ ഒരു വർഷത്തിനുശേഷം കോൺഗ്രസ് നേതാവും അരുവിക്കര എം എൽ എ യുമായ കെ എസ് ശബരിനാഥനോട് ക്ഷമ ചോദിച്ച് പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ. വാക്കുതർക്കത്തിനിടയിൽ അപ്പോൾ അവസാനിക്കേണ്ടിയിരുന്ന ഒരു പ്രയോഗമായിരുന്നു. അത് സോഷ്യൽ മീഡിയ ഏറ്റെടുത്തു. അദ്ദേഹത്തെ ആക്ഷേപിക്കാനുള്ള ആയുധമായി അത് ഇന്നും കൊണ്ടുനടക്കുന്നു. ശബരിനാഥൻ്റെ രാഷ്ട്രീയ പോസ്റ്റുകളിൽ മാത്രമല്ല വ്യക്തിപരമായ പോസ്റ്റുകൾക്ക് താഴെയും അങ്ങനെയുള്ള വിളിപ്പേരിനാൽ ആക്ഷേപങ്ങൾ ചൊരിയുന്നത് നിത്യസംഭവമായി More
 
ശബരിനാഥനെ കളിപ്പേര് വിളിച്ച് അധിക്ഷേപിച്ച സംഭവം; ഒരു വർഷത്തിനുശേഷം ക്ഷമാപണം നടത്തി ബെന്യാമിൻ

മുഖ്യമന്ത്രിയുടെ ആറുമണി വാർത്താ സമ്മേളനത്തിനു നേരെ വിമർശനം ഉന്നയിച്ചതിന് പരിഹാസപ്പേര് വിളിച്ച് ആക്ഷേപിച്ച സംഭവത്തിൽ ഒരു വർഷത്തിനുശേഷം കോൺഗ്രസ് നേതാവും അരുവിക്കര എം എൽ എ യുമായ കെ എസ് ശബരിനാഥനോട് ക്ഷമ ചോദിച്ച് പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ. വാക്കുതർക്കത്തിനിടയിൽ അപ്പോൾ അവസാനിക്കേണ്ടിയിരുന്ന ഒരു പ്രയോഗമായിരുന്നു. അത് സോഷ്യൽ മീഡിയ ഏറ്റെടുത്തു. അദ്ദേഹത്തെ ആക്ഷേപിക്കാനുള്ള ആയുധമായി അത് ഇന്നും കൊണ്ടുനടക്കുന്നു. ശബരിനാഥൻ്റെ രാഷ്ട്രീയ പോസ്റ്റുകളിൽ മാത്രമല്ല വ്യക്തിപരമായ പോസ്റ്റുകൾക്ക് താഴെയും അങ്ങനെയുള്ള വിളിപ്പേരിനാൽ ആക്ഷേപങ്ങൾ ചൊരിയുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. അതിന് കാരണക്കാരനായതിൽ താൻ നിർവ്യാജം ഖേദിക്കുന്നു എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ ബെന്യാമിൻ പറയുന്നത്.
രാഹുൽ ഗാന്ധിയെ അമുൽ ബേബിയെന്ന് വിളിക്കുന്നതിലും പിണറായി വിജയനെ ചെത്തുകാരൻ എന്നു വിളിക്കുന്നതിലും കെ. സുരേന്ദ്രനെ ഉള്ളിസുര എന്ന് വിളിക്കുന്നതിലുമൊക്കെ അരാഷ്ട്രീയത ഉണ്ടെന്നാണ് താൻ കരുതുന്നതെന്നും ബെന്യാമിൻ പോസ്റ്റിൽ പറയുന്നു.

ബെന്യാമിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ വായിക്കാം

ഖേദപൂർവം ഒരു കുറിപ്പ്

പ്രിയപ്പെട്ടവരേ,

നമ്മിൽ ഭൂരിപക്ഷവും ഓരോരോ രാഷ്ട്രീയ പ്രത്യയശാസ്‌ത്രങ്ങളിൽ വിശ്വസിക്കുന്നവരും അവയെ പിന്തുടരുന്നവരുമാണ്. അതുകൊണ്ടുതന്നെ പൊതുമണ്ഡലങ്ങളിലും സോഷ്യൽ മീഡിയയിലും രാഷ്‌ട്രീയം പറയാൻ പ്രേരിതർ ആവുകയും ചെയ്യും. അത് ചിലപ്പോൾ വാക്കുകൾകൊണ്ടുള്ള ആക്രമണ പ്രത്യാക്രമണങ്ങളിലും പരിഹാസങ്ങളിലും കളിയാക്കലുകളിലും ഒക്കെ ചെന്നുകലാശിക്കാറുമുണ്ട്. എന്നാൽ അത് അവിടെ അവസാനിക്കേണ്ടതും തുടർന്നും വിദ്വേഷം വച്ചുപുലർത്താതെ സൂക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്. രാഷ്ട്രീയപരമായ വിയോജിപ്പുകളിലേക്ക് കുടുംബത്തിലുള്ള മറ്റ് അംഗങ്ങളെ വലിച്ചിഴക്കുന്നതിനോട് ഒരു കാരണവശാലും യോജിക്കാനും കഴിയില്ല.

ഇതിപ്പോൾ പറയാൻ ഒരു കാരണമുണ്ട്.കഴിഞ്ഞ വർഷം ഞാനും ശ്രീ. ശബരീനാഥൻ എം.എൽ.എയും തമ്മിൽ ഉണ്ടായ കടുത്ത വാക്ക്‌പയറ്റ് ചിലരെങ്കിലും ഓർക്കുന്നുണ്ടാവുമല്ലോ. അതിനിടയിൽ ഞാൻ തികച്ചും സന്ദർഭവശാൽ അദ്ദേഹത്തെ ഒരു കളിപ്പേര് വിളിച്ചാക്ഷേപിക്കുകയുണ്ടായി. ആ വാക്കുതർക്കത്തിനിടയിൽ അപ്പോൾ അവസാനിക്കേണ്ടിയിരുന്ന ഒരു പ്രയോഗം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും അദ്ദേഹത്തെ ആക്ഷേപിക്കാനുള്ള/പരിഹസിക്കാനുള്ള ആയുധമായി കൊണ്ടുനടക്കുകയും ചെയ്യുന്നതായി കാണുന്നു.

അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായ പോസ്റ്റുകളിൽ മാത്രമല്ല വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെയ്ക്കുന്ന പോസ്റ്റുകൾക്ക് താഴെയും അങ്ങനെയുള്ള വിളിപ്പേരിനാൽ ആക്ഷേപങ്ങൾ ചൊരിയുന്നത് ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു. നമ്മുടെ രാഷ്ട്രീയപരമായ എതിരഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാൻ നമുക്ക് മറ്റ് മാർഗങ്ങൾ ഉണ്ടല്ലോ.

രാഹുൽ ഗാന്ധിയെ അമുൽ ബേബിയെന്ന് വിളിക്കുന്നതിലും പിണറായി വിജയനെ ചെത്തുകാരൻ എന്നു വിളിക്കുന്നതിലും കെ. സുരേന്ദ്രനെ ഉള്ളി സുര എന്ന് വിളിക്കുന്നതിലും ഒക്കെ അരാഷ്ട്രീയത ഉണ്ട് എന്ന് ഞാൻ കരുതുന്നു. അതേ നിലപാട് തന്നെയാണ് ശബരീനാഥന്റെ കാര്യത്തിലും എനിക്കുള്ളത്. അദ്ദേഹം മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയ നിലപാടുകളോട് നമുക്ക് കടുത്ത വിയോജിപ്പ് ഉണ്ടാവാം. അത് നാം ഉറക്കെ പറയുക തന്നെ വേണം. എന്നാൽ അത് ചുമ്മാതെ കളിപ്പേരുകൾ വിളിച്ചാക്ഷേപിക്കുന്നതിലേക്ക് താഴ്‌ന്നു പോകരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു.

ആ പരിഹാസം പലപ്പോഴും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കു നേരെയും അവരുടെ സന്തോഷ നിമിഷങ്ങൾക്ക് നേരെയും നീണ്ടുചെല്ലുന്നു എന്നതാണ് ഏറ്റവും ഖേദകരം. ഇനിയെങ്കിലും അത് ഒഴിവാക്കാനുള്ള ഒരു കൂട്ടായ ശ്രമം ഉണ്ടാവണം എന്ന് എല്ലാവരോടും വിനീതമായി അഭ്യർഥിക്കുന്നു.

എന്നുമാത്രല്ല, ഒട്ടും മന:പൂർവമല്ലാതെ നടത്തിയ ഒരു പ്രയോഗം ശബരിയെപ്പോലെ ഒരു സംശുദ്ധ രാഷ്ട്രീയ പ്രവർത്തകനെ പരിഹസിക്കാനായി നിരന്തരമായി ഉപയോഗിക്കപ്പെടുന്നു എന്നത് എനിക്ക് വളരെ വിഷമം ഉണ്ടാക്കുന്നുണ്ട്. അതിനു കാരണക്കാരനാകേണ്ടി വന്നതിൽ ശബരിയോട് നിർവ്യാജമായി ക്ഷമ ചോദിക്കുകയും ചെയ്യുന്നു. എന്നെ വായിക്കുകയും എന്നെ പിന്തുടരുകയും ചെയ്യുന്ന എല്ലാവരും ദയവായി എന്റെ അഭ്യർഥന കൈക്കൊള്ളണമെന്നും അത്തരം വിളിപ്പേരുകൾ ഉപയോഗിച്ച് അദ്ദേഹത്തെ ആക്ഷേപിക്കുന്നതിൽ നിന്ന് പിന്മാറണമെന്നും അഭ്യർഥിക്കുന്നു.

സ്നേഹത്തോടെ,
ബെന്യാമിൻ

https://www.facebook.com/benyamin.malayalam/posts/3487522131346745