ഷഹീൻബാഗ് പോലെ പൊതുസ്ഥലങ്ങൾ കൈയേറിയുള്ള സമരങ്ങൾ സ്വീകാര്യമല്ല: സുപ്രീം കോടതി
Shaheen Bagh
പ്രതിഷേധക്കാർക്ക് പൊതുസ്ഥലങ്ങൾ അനിശ്ചിതമായി കൈവശംവെയ്ക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. വിവാദമായ പൗരത്വ ഭേദഗതി നിയമത്തെ(സിഎഎ) എതിർത്ത് ഡൽഹിയിലെ ഷഹീൻബാഗിൽ നടന്ന പ്രക്ഷോഭത്തിനെതിരായ ഒരു കൂട്ടം ഹർജികളിലാണ് സുപ്രധാനമായ വിധി വന്നിരിക്കുന്നത്. വിയോജിപ്പും ജനാധിപത്യവും യോജിച്ചാണ് നീങ്ങുന്നതെന്ന്, ഇതുപോലുള്ള പ്രതിഷേധങ്ങൾ
സ്വീകാര്യമല്ല എന്ന് ഊന്നിപ്പറഞ്ഞുകൊണ്ടുള്ള വിധിയിൽ സുപ്രീം കോടതി നിരീക്ഷിച്ചു. Shaheen Bagh
ഷഹീൻ ബാഗിലായാലും മറ്റെവിടെയായാലും പൊതുസ്ഥലങ്ങൾ അനിശ്ചിതമായി കൈയേറാൻ കഴിയില്ലെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഷഹീൻ ബാഗ് പോലുള്ള
പ്രതിഷേധങ്ങൾ സ്വീകാര്യമല്ല. ഇത്തരം സമരങ്ങൾക്കെതിരെ അധികൃതർ നടപടി എടുക്കണം. പൊതു സ്ഥലങ്ങൾ തടസ്സം കൂടാതെ പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തമാണ്.
ഇത്തരം സന്ദർഭങ്ങളിൽ കോടതിയിൽ നിന്നുള്ള ഉത്തരവുകൾക്കായി ഭരണകൂടത്തിന് കാത്തിരിക്കാനാവില്ല എന്ന് കോടതി നിരീക്ഷിച്ചു.
സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ അംഗീകരിക്കുന്നതായി അഭിപ്രായപ്പെട്ട കോടതി, അത് നിർദിഷ്ട സ്ഥലങ്ങളിൽ മാത്രമേ നടത്താൻ കഴിയൂ എന്ന് വ്യക്തമാക്കി.
ജസ്റ്റിസുമാരായ എസ് കെ കൗൾ, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പൊതുസ്ഥലത്ത് അനിശ്ചിതകാല പ്രതിഷേധ സമരം നടന്നാൽ മറ്റുള്ളവർക്ക് അത് അസൗകര്യങ്ങൾ സൃഷ്ടിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
സെപ്റ്റംബർ 21-ന് നടന്ന അവസാന വാദം കേൾക്കലിൽ മാറ്റിവെച്ച വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. പ്രതിഷേധിക്കാനും റോഡുകൾ തടയാനുമുള്ള അവകാശം സന്തുലിതമാക്കേണ്ടതുണ്ട്. പാർലമെന്ററി ജനാധിപത്യത്തിൽ പാർലമെന്റിലും റോഡുകളിലും പ്രതിഷേധം നടക്കാം. പക്ഷേ റോഡുകളിൽ, അത് സമാധാനപരമായിരിക്കണം എന്നായിരുന്നു സെപ്റ്റംബർ 21-ന് കോടതി പറഞ്ഞത്.
ഇത്തരം കാര്യങ്ങളിൽ ഒരുസാർവത്രിക നയം രൂപീകരിക്കാൻ കഴിയില്ലെന്ന് കോടതി നേരത്തെ സൂചിപ്പിച്ചിരുന്നു. സാഹചര്യങ്ങൾ വ്യത്യാസപ്പെടാം.
കഴിഞ്ഞ വർഷം സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായി ദില്ലിയിലെ ഷഹീൻ ബാഗ് ഉയർന്നുവന്നിരുന്നു. പ്രതിഷേധക്കാർ കൂടുതലും സ്ത്രീകളും കുട്ടികളും ആയിരുന്നു. മൂന്ന് മാസത്തിലേറെ നീണ്ടുനിന്ന സമരമായിരുന്നു ഷഹീൻബാദിലേത്. പ്രക്ഷോഭം ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സമര നായികയായ 82-കാരി ബിൽകിസ് ദാദിയെ 2020-ലെ ഏറ്റവും സ്വാധീനമുള്ള നൂറ് വ്യക്തികളിൽ ഒരാളായി ടൈം മാഗസിൻ ആദരിച്ചിരുന്നു.
മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനായി 2015-ന് മുമ്പ് ഇന്ത്യയിൽ പ്രവേശിച്ച പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്ലിംകൾക്ക് പൗരത്വം നൽകാനുള്ള വിവാദമായ ഭേദഗതി മുസ്ലീം വിരുദ്ധമാണ് എന്നാണ് വിമർശകർ അഭിപ്രായപ്പെടുന്നത്. സിഎഎയ്‌ക്കെതിരെ രാജ്യത്ത് നടന്നു വന്നിരുന്ന വൻ പ്രതിഷേധം നിർത്തിവെയ്ക്കുന്നത് കോവിഡ് വ്യാപനത്തോടെയാണ്.