സിദ്ദിഖ് കാപ്പൻ്റെ അറസ്റ്റ്: വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ
siddique kappan
ഹത്രാസിൽ കൂട്ട ബലാത്സംഗത്തിനിരയായി ദളിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിൽ ഉത്തർപ്രദേശ് പൊലീസ് പിടികൂടിയ മലയാളിയായ ഓൺലൈൻ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ്റെ അന്യായമായ അറസ്റ്റിൽ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. അഡ്വ. പാൽ സിങ്ങ് മുഖേന സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്ങ് മൂലത്തിലാണ് സംഘടന ഈ ആവശ്യം ഉന്നയിച്ചത്. siddique kappan
പത്രവാർത്തകൾ മാത്രം കണക്കിലെടുത്ത് ഗുരുതരമായ യുഎപിഎ ചുമത്തി ഒരു മാധ്യമ പ്രവർത്തകനെ അന്യായമായി തടങ്കലിൽ വെച്ചിരിക്കുകയാണ്. കാപ്പനെതിരെ യുപി സർക്കാർ മുന്നോട്ടു വെയ്ക്കുന്ന വാദങ്ങളെല്ലാം തെറ്റായതും വസ്തുതാ വിരുദ്ധവുമാണ്. ഡി കെ ബസു, സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ കേസിൽ കോടതി തന്നെ നിർദേശിച്ചിട്ടുള്ള മാർഗ നിർദേശ ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് കാപ്പനെ ജയിലിൽ അടച്ചിരിക്കുന്നത്. സത്യം തെളിയിക്കാനും വസ്തുതകൾ പുറത്തു കൊണ്ടുവരാനും സ്വതന്ത്രമായ അന്വേഷണം ആവശ്യമാണ്. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലാണ് അത് നടത്തേണ്ടത് – സംഘടന നൽകിയ സത്യവാങ്ങ്മൂലത്തിൽ പറയുന്നു. ബസു കേസിലെ നിർദേശങ്ങൾ തളളിക്കളഞ്ഞ അധികൃതർ 29 ദിവസം കഴിഞ്ഞാണ് കാപ്പനെ കാണാൻ കുടുംബാംഗങ്ങൾക്ക് അനുമതി നൽകിയതെന്നും ആരോപിക്കുന്നു.
56 ദിവസമായി സിദ്ദിഖ് കാപ്പൻ തടവിലാണ്. യു പി പൊലീസിൻ്റെ അറസ്റ്റ് മെമ്മോയിലെ സമയം പോലും തെറ്റാണ്. പ്രദേശത്തെ വീഡിയോ ഫൂട്ടേജ് പരിശോധിച്ചാൽ സത്യാവസ്ഥ ബോധ്യപ്പെടും. രാവിലെ 10. 20-നാണ് പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്തത്. എന്നാൽ 4.50 എന്നാണ് അറസ്റ്റ് മെമ്മോയിൽ കാണിച്ചിട്ടുളളത്. സിദ്ദിഖ് കാപ്പൻ്റെ കൈയിൽ നിന്നും നിയമവിരുദ്ധമായ രേഖകളും ലഘുലേഖയും പിടിച്ചെടുത്തു എന്ന പൊലീസിൻ്റെ വാദം വസ്തുതാ വിരുദ്ധമാണ്. പൊലീസ് ആരോപിക്കുന്നതു പോലുള്ള രേഖകൾ ഒന്നും അദ്ദേഹത്തിൽ പക്കൽ ഉണ്ടായിരുന്നില്ല.
മാധ്യമ പ്രവർത്തകനായ കാപ്പന് ഭീകരമായ മാനസിക, ശാരീരിക പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നതായി സത്യവാങ്ങ് മൂലത്തിൽ പറയുന്നു. ലാത്തികൊണ്ടുള്ള മർദനമേറ്റു, വലിച്ചിഴച്ചാണ് കൊണ്ടുപോയത്, തടവറയിൽ ഉറങ്ങാൻ സമ്മതിക്കുന്നില്ല തുടങ്ങി നിരവധി ആരോപണങ്ങളാണ് സംഘടന ഉന്നയിച്ചിട്ടുള്ളത്. അന്യായമായ തടങ്കലിൽ തുടരുന്ന പക്ഷം അദ്ദേഹത്തിൻ്റെ ജീവന് കനത്ത ഭീഷണിയുണ്ടെന്നും പറയുന്നു.