ആത്മഹത്യാ പ്രേരണ കുറ്റം: ഇരയ്ക്ക് വൈദ്യസഹായം നൽകിയത് പ്രതിയെ കുറ്റകൃത്യത്തിൽ നിന്ന് ഒഴിവാക്കുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി
Suicide
ഇരയായ വ്യക്തിയെ ആശുപത്രിയിൽ എത്തിക്കാനും വൈദ്യ സഹായം നൽകാനും ശ്രമിച്ചു എന്നതുകൊണ്ട് മാത്രം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട പ്രതി കുറ്റകൃത്യത്തിൽ നിന്ന് ഒഴിവാകുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. ആറ് മാസം മുമ്പ് മാത്രം വിവാഹം കഴിച്ച ഭാര്യയെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിൽ പ്രതിയായ ഭർത്താവ് നൽകിയ വിടുതൽ ഹർജിയിലാണ് ജസ്റ്റിസ് രാഹുൽ ചതുർവേദി അധ്യക്ഷനായ ബെഞ്ചിൻ്റെ വിധി. Suicide
ആറുമാസം മുമ്പാണ് പ്രതി ഇരയെ വിവാഹം ചെയ്തത്. ഇരയുടെ മൂന്നാം വിവാഹമായിരുന്നു. ആദ്യ ഭർത്താവിൽ ഒരു മകനുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ട് പ്രതി ഇരയെ നിരന്തരമായി പീഡിപ്പിച്ചിരുന്നു. ആദ്യ വിവാഹത്തിൽ ഉണ്ടായ മകനെ കാണാൻ പോലും അനുവാദം നൽകിയിരുന്നില്ല. ഇതു മൂലം ഇര കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നു. ഒടുവിൽ നിവൃത്തിയില്ലാത്ത ഘട്ടത്തിലാണ് ആത്മഹത്യ ചെയ്യുന്നത്. സ്ത്രീധനത്തിനു വേണ്ടി നിരന്തരം ഭീഷണിപ്പെടുത്തി, സ്വന്തം മകനെപ്പോലും കാണാൻ അനുവദിക്കാതെ, കടുത്ത മാനസിക സമ്മർദത്തിലേക്ക് തള്ളിവിട്ട് ആത്മഹത്യയിൽ അഭയം കണ്ടെത്താൻ ഭാര്യയെ പ്രേരിപ്പിച്ചതിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത്.
എന്നാൽ വിഷം കഴിച്ച ഭാര്യയുടെ ജീവൻ രക്ഷിക്കാൻ താൻ പരമാവധി ശ്രമിച്ചതായി പ്രതി വാദിച്ചു. ആദ്യം മൊറാദാബാദിലെ ജില്ലാ ആശുപത്രിയിലും പിന്നീട് സൺറൈസ് ആശുപത്രിയിലും അവിടെ നിന്ന് തീർത്ഥങ്കർ മെഡിക്കൽ യൂണിവേഴ്സിറ്റിയിലും കൊണ്ടുപോയി. വഴിമധ്യേയാണ് മരണം നടന്നത്. ഇതുമൂലം തനിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാവില്ല എന്നായിരുന്നു പ്രതിയുടെ വാദം.
എന്നാൽ ഭാര്യയുടെ ജീവൻ രക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്ന പ്രതിയുടെ വാദം കോടതി തള്ളി. കേവലം ആറു മാസം മുമ്പ് മാത്രമാണ് ഇരയെ പ്രതി വിവാഹം കഴിച്ചത്. അവരുടെ പുനർവിവാഹമാണ് എന്ന കാര്യവും മുൻപത്തെ വിവാഹ ബന്ധത്തിൽ ഒരു മകനുള്ള കാര്യവും അറിവുള്ളതാണ്. സ്ത്രീധനം ആവശ്യപ്പെട്ട് ഇരയെ ക്രൂരമായി പീഡിപ്പിച്ചു. നൊന്തുപെറ്റ മകനെ കാണാൻ പോലും അനുവദിച്ചില്ല. അതിൻ്റെ അർഥം അതി ക്രൂരമായി അവരോട് പെരുമാറി എന്നാണ്. കടുത്ത മാനസിക സമ്മർദത്തിലേക്ക് തള്ളിവിട്ടതാണ് അവരുടെ ആത്മഹത്യയിലേക്ക് നയിച്ചത്. അതിനാൽ ആത്മഹത്യ പ്രേരണാ കുറ്റത്തിൽ നിന്ന് പ്രതിക്ക് ഒഴിയാനാകില്ലെന്ന് കോടതി വിധിച്ചു.