ആത്മഹത്യ ചെയ്യുന്ന കർഷകർ ഭീരുക്കളെന്ന് കർണാടക കൃഷി മന്ത്രി
suicide
ആത്മഹത്യ ചെയ്യുന്ന കർഷകർ ഭീരുക്കളാണെന്ന് കർണാടക കൃഷി മന്ത്രി ബി സി പാട്ടീൽ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ രാജ്യതലസ്ഥാനത്ത് നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരുകയും സർക്കാർ നിലപാടിൽ അയവ് വന്നതിൻ്റെ പ്രകടമായ സൂചനകൾ വരികയും ചെയ്യുന്നതിനിടയിലാണ് കർഷകരെ അപമാനിക്കുന്ന പ്രസ്താവന കർണാടക കൃഷിമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. suicide
ആത്മഹത്യ ചെയ്യുന്ന കർഷകർ ഭീരുക്കളാണ്. ഭാര്യയെയും മക്കളെയും പരിപാലിക്കാൻ കഴിയാത്ത ഭീരുക്കൾ മാത്രമാണ് ആത്മഹത്യ ചെയ്യുന്നത്. വെള്ളത്തിൽ വീണാൽ നീന്തി കരയ്ക്കുകയറി വിജയിക്കുകയാണ് വേണ്ടതെന്നും
കർണാടകയിലെ കൊഡഗു ജില്ലയിലുളള പൊന്നമ്പേട്ടിൽ കർഷകരെ അഭിസംബോധന ചെയ്ത് പാട്ടീൽ പറഞ്ഞു.
കാർഷിക ബിസ്നസ് എത്രയോ ലാഭകരമാണ്. എന്നാൽ ചില ഭീരുക്കൾ അത് മനസിലാക്കുന്നില്ല. അവരാണ് ആത്മഹത്യ ചെയ്യുന്നത്. തന്റെ നിലപാട് വിശദീകരിക്കാൻ സ്വർണ വളകൾ ധരിച്ച ഒരു സ്ത്രീയുടെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി.
കൈകളിൽ സ്വർണ വളകൾ നിറഞ്ഞിരിക്കുന്നത് എങ്ങനെയെന്ന് ഞാൻ അവളോട് ചോദിച്ചു. അപ്പോൾ അവൾ പറഞ്ഞത് എന്താണെന്ന് നിങ്ങൾക്കറിയാമോ? തന്റെ 35 വർഷത്തെ അധ്വാനത്തിന് ഈ മണ്ണ് തനിക്ക് സമ്മാനമായി തന്നതാണ് ആ വളകളെന്ന്. കാർഷിക മേഖലയെ പൂർണമായും ആശ്രയിക്കുകയും വലിയ നേട്ടം കൈവരിക്കുകയും ചെയ്ത ഒരു സ്ത്രീക്ക് ഇതിന് കഴിയുമെങ്കിൽ മറ്റ് കർഷകർക്ക് അതിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
കർണാടക കോൺഗ്രസ് വക്താവ് വി എസ് ഉഗ്രപ്പ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ചു. കർഷക സമൂഹത്തോടുള്ള അനാദരവാണ് കൃഷിമന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
കർഷക സമൂഹത്തോട് അദ്ദേഹം മാപ്പു പറയണം.
കർഷകർ ആരും തന്നെ സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നവരല്ല. വെള്ളപ്പൊക്കം, വരൾച്ച തുടങ്ങി നിരവധി കാരണങ്ങൾ അതിനു പിറകിലുണ്ട്. പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കുന്നതിനു പകരം മന്ത്രി നിരുത്തരവാദപരമായ പ്രസ്താവനയാണ് നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.