മതിയായ തെളിവിൻ്റെ പിൻബലം ഉണ്ടെങ്കിലേ റീകൗണ്ടിങ്ങ് അനുവദിക്കാവൂ എന്ന് സുപ്രീം കോടതി
Supreme Court
തിരഞ്ഞെടുപ്പുകളിൽ റീകൗണ്ടിങ്ങ് അനുവദിക്കണമെങ്കിൽ അതിന് മതിയായ കാരണങ്ങൾ ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി. കേരളത്തിൽ 2015-ൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രണ്ട് സ്ഥാനാർഥികളുടെ റീകൗണ്ടിങ്ങ് ആവശ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആ കേസിൽ ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവ് നൽകിയിരിക്കുന്നത്. Supreme Court
2020 ഡിസംബർ 14-ൻ്റെ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാത്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. തിരഞ്ഞെടുപ്പിൽ തോറ്റവർ മതിയായ കാരണങ്ങൾ ബോധിപ്പിക്കാതെ റീകൗണ്ടിങ്ങിനുള്ള അപേക്ഷ നൽകിയാൽ അത് പരിഗണിക്കേണ്ടതില്ല എന്നായിരുന്നു ഹൈക്കോടതി വിധി. അപേക്ഷയിൽ റീ കൗണ്ടിങ്ങ് നടത്തണം എന്ന ആവശ്യം മുന്നോട്ടു വെയ്ക്കാനുള്ള കാരണങ്ങൾ കൃത്യമായി ബോധിപ്പിച്ചിരിക്കണം. വോട്ടെണ്ണലിൽ
പുന:പരിശോധനയ്ക്കും റീകൗണ്ടിങ്ങിനുമായി മുന്നോട്ടുവെയ്ക്കുന്ന വാദങ്ങൾ അവ്യക്തമാകരുത്.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് പൊതുതാത്പര്യ ഹർജി പരിഗണിച്ചത്. വോട്ടിങ്ങിൽ കൃത്രിമത്വം കാണിച്ചെന്നോ ബാലറ്റ് ബോക്സിൽ തിരിമറികൾ നടന്നെന്നോ ഉള്ള ആരോപണങ്ങൾ അവ്യക്തമായി ഉന്നയിക്കാതെ തെളിവു സഹിതം ഹാജരാക്കിയാൽ മാത്രം അത്തരം പരാതികൾ പരിഗണിച്ചാൽ മതി എന്നാണ് കോടതിയുടെ ഉത്തരവ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകളിൽ നിർണായകമായ സ്വാധീനം ചെലുത്തുന്നതാണ് വിധി. തിരഞ്ഞെടുപ്പിൽ തോറ്റവർ ജനങ്ങളുടെ ഇടയിൽ ശ്രദ്ധ പിടിച്ചുപറ്റായി നിസ്സാരവും ബാലിശവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷനെയും കോടതിയെയും സമീപിക്കുന്നത് ഒഴിവാക്കാൻ ഇത് കാരണമാകും.