കേരളത്തില്‍ കുടുങ്ങിയ 164 വിദേശ സഞ്ചാരികളെ സ്വിസ് എയര്‍ സൂറിച്ചിലെത്തിച്ചു
ദേശീയ ലോക്ക്ഡൗണിനെത്തുടര്ന്ന് കേരളത്തില് കുടുങ്ങിയ 164 വിദേശ വിനോദസഞ്ചാരികള് സ്വിറ്റ്സര്ലന്ഡിലേക്ക് തിരിച്ചു. കോവിഡ്19 രോഗ നിയന്ത്രണത്തിന് മാര്ച്ച് 23ന് അന്താരാഷ്ട്ര വിമാനത്താവളങ്ങള് അടച്ചശേഷം സഞ്ചാരികളുമായി യൂറോപ്പിലേക്കു പോകുന്ന നാലാമത്തെ വിമാനമാണിത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്ന് ശനിയാഴ്ച രാത്രിവൈകി പുറപ്പെട്ട സ്വിസ് ഇന്റര്നാഷണല് എയര്ലൈന്സിന്റെ പ്രത്യേക വിമാനം ഞായറാഴ്ച രാവിലെ ഇന്ഡ്യന് സമയം 10 മണിയോടെ സ്വിറ്റ്സര്ലന്ഡിലെ സൂറിച്ചിലെത്തി. കേരളത്തില് നിന്നുള്ള 164 സഞ്ചാരികള്ക്കു പുറമെ കൊല്ക്കത്തയില് നിന്നു അവിടെ കുടുങ്ങിയ 49 സഞ്ചാരികളെയും കൂട്ടിയായിരുന്നു യാത്ര.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബാംഗ്ലൂരിലുള്ള ഇന്‍ഡ്യയിലെ സ്വിസ് കോണ്‍സല്‍ ജനറല്‍ സെബാസ്റ്റ്യന്‍ ഹഗ്, തിരുവനന്തപുരത്തെ ജര്‍മന്‍ ഓണററി കോണ്‍സുലേറ്റിലെ ഓണററി കോണ്‍സല്‍ ഡോ സെയ്ദ് ഇബ്രഹിം എന്നിവര്‍ സംഘത്തിന്‍റെ യാത്രക്കു വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കി. സഞ്ചാരികളില്‍ 115 പേര്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ളവരായിരുന്നു. അവര്‍ക്കു പുറമെ ജര്‍മനി, ഓസ്ട്രിയ, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, നോര്‍വെ എന്നിവിടങ്ങളില്‍ നിന്നുള്ളവരും സംഘത്തിലുണ്ടായിരുന്നു.
ഇവരില്‍ ബഹുഭൂരിപക്ഷവും കേരളത്തില്‍ സഞ്ചാരികളായെത്തിയവരായിരുന്നു. ചിലര്‍ അയല്‍ സംസ്ഥാനങ്ങളിലെത്തിയവരും.ഏപ്രില്‍ 15ന് ബ്രിട്ടീഷ് എയര്‍വെയ്സ് വിമാനത്തില്‍ 268 സഞ്ചാരികളെ ലണ്ടനിലേക്കും മാര്‍ച്ച് 31ന് എയറിന്‍ഡ്യ വിമാനത്തില്‍ 232 പേരെ ജര്‍മനിയിലേക്കും അടുത്ത ദിവസങ്ങളില്‍ 112 പേരെ ഫ്രാന്‍സിലേക്കും യാത്രയാക്കിയിരുന്നു.
ഇതോടെ കേരളത്തില്‍ അകപ്പെട്ട ബഹുഭൂരിപക്ഷം സഞ്ചാരികളെയും അവരവരുടെ രാജ്യങ്ങളിലെത്തിച്ചതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ലോക്ഡൗണിനുശേഷം ഇവരുടെ താമസത്തിനും തുടര്‍ന്നുള്ള യാത്രക്കും സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഒരുക്കങ്ങളെ അഭിനന്ദിച്ച് മടങ്ങിപ്പോയ സഞ്ചാരികളില്‍ പലരും സന്ദേശങ്ങളയച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
കേരളാ ടൂറിസത്തിന്‍റെ ഹെല്‍പ് ഡസ്കിന്‍റെ സഹായത്തോടെയും സ്വിസ് കോണ്‍സുലേറ്റിലെ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ചെയ്തുമാണ് മടക്കയാത്രക്ക് സഞ്ചാരികള്‍ സഹായം തേടിയതെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. സഞ്ചാരികളെ അവരുടെ താമസസ്ഥലങ്ങളില്‍ നിന്ന് വിമാനത്താവളത്തിലെത്തിച്ചത് ടൂറിസം വകുപ്പാണ്. ടൂറിസം വകുപ്പിന്‍റെ മുന്‍ഗണന എപ്പോഴും സഞ്ചാരികളോടുള്ള കരുതലാണെന്ന് റാണി ജോര്‍ജ് വ്യക്തമാക്കി.