മഹാരാഷ്ട്രയിൽ ഉദ്ധവ് മന്ത്രിസഭ വ്യാഴാഴ്ച
മഹാരാഷ്ട്രയിൽ കോണ്ഗ്രസ്-എന്സിപി- ശിവസേന സഖ്യ സര്ക്കാര് വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കും. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് 6.45ന് മുംബൈ ശിവാജി പാർക്കിലായിരിക്കും സത്യപ്രതിജ്ഞ. ത്രികക്ഷി സഖ്യമായ മഹാവികാസ് അഘാടിയുടെ നേതാവായി ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തിരുന്നു. ഭൂരിപക്ഷം തെളിയിക്കാന് ഡിസംബര് 3 വരെ ഉദ്ദവ് താക്കറെയ്ക്ക് ഗവര്ണര് സമയം നല്കിയിട്ടുണ്ട്.
ബിജെപി അംഗമായ പ്രോടേം സ്പീക്കര് കാളിദാസ് കൊളെംബ്കറുടെ അധ്യക്ഷതയില് ഇന്ന് രാവിലെ പ്രത്യേക നിയമസഭാ സമ്മേളനം ചേര്ന്നു. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നത്. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം സഭ ഇന്നത്തേക്ക് പിരിയും. വിവിധ ഹോട്ടലുകളില്‍ കഴിഞ്ഞിരുന്ന ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് എംഎല്‍എമാരെ ബസ്സുകളിലാണ് നിയമസഭയിലേക്ക് കൊണ്ടുവന്നത്.
എംഎല്‍എമാരെ നിയമസഭാകവാടത്തില്‍ എന്‍സിപി നേതാവ് സുപ്രിയ സുലെ അഭിവാദ്യം ചെയ്തു. കഴിഞ്ഞ ദിവസം ബിജെപിക്കൊപ്പം ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായി തൊട്ടുപിറകേ രാജിവയ്ക്കേണ്ടിവന്ന എന്‍സിപിയിലെ അജിത് പവാറിനെയടക്കം സുപ്രിയ സുലെ അഭിവാദ്യം ചെയ്തു.
എൻസിപിയിലെ ജയന്ത് പാട്ടീലും കോൺഗ്രസിലെ ബാലസാഹിബ് ഥൊറാതും ഉപമുഖ്യമന്ത്രിമാരാകും. മൂന്നു കക്ഷികളുടെയും സംയുക്തസംഘടനയായ മഹാ വികാസ് അഘാഡി ചൊവ്വാഴ്‌ച വൈകിട്ട് മുംബൈ ട്രിഡന്‍റ് ഹോട്ടലിൽ യോഗം ചേര്‍ന്നിരുന്നു. യോഗസ്ഥലത്തേയ്ക്ക് പ്രത്യേക ബസുകളിലാണ് സാമാജികരെ എത്തിച്ചത്.
യോഗത്തിൽ എൻസിപി നേതാവ് ജയന്ത് പാട്ടീലാണ് ഉദ്ധവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത്. കോൺഗ്രസ് നേതാവ് ബാലാസാഹേബ് ഥൊറാത് പിന്താങ്ങി. എൻസിപി അധ്യക്ഷൻ ശരദ് പവാർ, കോൺഗ്രസ് നേതാവ് അശോക് ചവാൻ, സ്വാഭിമാനി ഷേത്‌കാരി സംഘടന നേതാവ് രാജു ഷെട്ടി, എസ്‌പി എം എൽ എ അബു അസ്‌മി എന്നിവർ പങ്കെടുത്തു.