40,000 ഗ്രീൻ കാർഡുകൾ അനുവദിക്കാനൊരുങ്ങി അമേരിക്ക
കോവിഡ് കാലത്തെ ആരോഗ്യമേഖലയിലെ പ്രതിസന്ധി മറികടക്കാൻ നാല്പതിനായിരത്തോളം ഗ്രീൻ കാർഡുകൾ അനുവദിക്കാനൊരുങ്ങി അമേരിക്ക. വിദേശരാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാരെയും നേഴ്സുമാരെയും രാജ്യത്ത് സ്ഥിരമായി നിലനിർത്താനാണ് ഗ്രീൻകാർഡ് പദ്ധതി നടപ്പിലാക്കുന്നത്.
നിലവിൽ എച്ച്-1ബി, ജെ-2 വിസകളിൽ രാജ്യത്ത് തങ്ങുന്ന ആരോഗ്യ പ്രവർത്തകർക്ക് പുതിയ തീരുമാനം ആശ്വാസകരമാവും. എന്നാൽ ഐ ടി പ്രൊഫഷണലുകൾക്ക് ഉൾപ്പെടെ നല്കി വരുന്ന തൊഴിൽ അധിഷ്ഠിത വിസയായ എച്ച്-1 ബി അനുവദിക്കുന്നത് താത്ക്കാലികമായി നിർത്തിവെയ്ക്കാനും ആലോചനയുണ്ട്.
25,000 നഴ്സുമാർക്കും 15,000 ഡോക്ടർമാർക്കും ഗ്രീൻ കാർഡുകൾ നല്കാനാണ് തീരുമാനം. ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം ആരോഗ്യ പ്രവർത്തകർ അമേരിക്കയിൽ ജോലി ചെയ്യുന്നുണ്ട്.
ആരോഗ്യ പ്രവർത്തകർക്ക് ഗ്രീൻ കാർഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമ നടപടികളിലേക്ക് അമേരിക്കൻ കോൺഗ്രസ്സ് കടന്നതായി റിപ്പോർട്ടുകളുണ്ട്. അതിനിടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 12,84,000 ആയി ഉയർന്നു. 72,000 പേരാണ് ഇതുവരെ മരിച്ചത്. മെയ് അവസാനമാകുമ്പോഴേക്കും മരണസംഖ്യ ഒരു ലക്ഷം കടക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ.