കേന്ദ്ര സർക്കാറിൻ്റെ ഔദ്യോഗിക ചടങ്ങുകളിൽ ഇംഗ്ലീഷ് ഉപയോഗിക്കണമെന്ന് ഡിഎംകെ
English
കേന്ദ്ര സർക്കാറിൻ്റെ ഔദ്യോഗിക ചടങ്ങുകളിൽ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കണം എന്ന ആവശ്യമുന്നയിച്ച് ഡിഎംകെ. ആയുഷ് മന്ത്രി ശ്രീപദ് യെസ്സൊ നായിക്കിന് അയച്ച കത്തിലാണ് ഡിഎംകെ നേതാവും ലോക്സഭയിലെ പാർടിയുടെ ഉപനേതാവുമായ കനിമൊഴി ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. English
കഴിഞ്ഞ ദിവസം ഒരു വെബിനാറിൽ പങ്കെടുക്കുന്നതിനിടെ ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കോടെച്ച താൻ ഹിന്ദിയിൽ സംസാരിക്കുന്നതിൽ എന്തെങ്കിലും പ്രശ്നമുള്ളവർ ചർച്ചയിൽനിന്ന് വിട്ടുപോകണം എന്ന് ആവശ്യപ്പെട്ടിരുന്നു. അതേത്തുടർന്ന് വലിയ കോലാഹലമാണ് ഉണ്ടായത്.
ഹിന്ദി അടിച്ചേൽപ്പിച്ച ആ സംഭവത്തെ അപലപിച്ചാണ് കനിമൊഴി ആയുഷ് മന്ത്രിക്ക് കത്തെഴുതിയത്. എല്ലാ ഔദ്യോഗിക പരിപാടികളിലും ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കണമെന്നും ഹിന്ദിയിൽ സംസാരിക്കുകയാണെങ്കിൽ നിർബന്ധമായും അതിൻ്റെ തർജമ കൂടി ഉറപ്പാക്കണമെന്നതുമാണ് കത്തിലെ ആവശ്യം.
രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ഹിന്ദിക്കെതിരെ ഡിഎംകെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. താൻ ഇന്ത്യക്കാരിയാണെന്ന് തെളിയിക്കാൻ ഹിന്ദിയിൽ സംസാരിക്കണമെന്ന് വിമാനത്താവളത്തിലെ ഒരു സിഐഎസ്‌എഫ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്ന കനിമൊഴിയുടെ വെളിപ്പെടുത്തൽ ഏറെ വിവാദമായിരുന്നു. ഔദ്യോഗിക പരിപാടികളിൽ ഹിന്ദി ഉപയോഗിക്കുന്നതിൽ തനിക്ക് എല്ലായ്‌പ്പോഴും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെന്നും, അതിനുള്ള യുക്തിസഹമായ പരിഹാരമാണ് ഇതെന്നുമാണ് അവർ കത്തിൽ പറയുന്നത്. മിക്കവാറും പാർലമെന്റ് അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും മാതൃഭാഷ കൂടാതെ ഇംഗ്ലീഷ് മാത്രമേ അറിയൂ എന്ന കാര്യം അവർ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം, കനിമൊഴിയുടെ കത്തിനുളള ആയുഷ് സെക്രട്ടറിയുടെ പ്രതികരണവും പുറത്തു വന്നിട്ടുണ്ട്. നിർദേശം പരിഗണിക്കാവുന്നതാണെന്നും, അതേസമയം തമിഴ്നാട്ടിൽ നിന്നുള്ള ഉദ്യോഗസ്ഥർക്കായി ഹിന്ദിയിൽ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കാൻ ഒരുക്കമാണെന്നുമാണ് ആയുഷ് സെക്രട്ടറിയുടെ അഭിപ്രായം. തമിഴരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പ്രസ്താവനകളൊന്നും താൻ നടത്തിയിട്ടില്ലെന്ന് കോടെച്ച നേരത്തെ പറഞ്ഞിരുന്നു.
തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു കൂട്ടം തെമ്മാടികളും സർക്കാർ ഉദ്യോഗസ്ഥരുമാണ് ആയുഷിൻ്റെ വെബിനാർ തകർത്തത്. 350 പേർക്കാണ് വെബിനാറിൻ്റെ ലിങ്ക് ഷെയർ ചെയ്തിരുന്നത്. എന്നാൽ 430 പേരാണ് പങ്കെടുത്തത്. അവർ ബഹളം വെയ്ക്കുകയായിരുന്നു. പ്രസംഗത്തിൻ്റെ തർജമ കൂടി ഉണ്ടായിരുന്നെങ്കിലും മോർഫ് ചെയ്ത വീഡിയോ ആണ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു.