വരവര റാവുവിനെ നാനാവതി ആശുപത്രിയിലേക്ക് മാറ്റും
കവിയും ആക്റ്റിവിസ്റ്റുമായ വരവരറാവുവിനെ [ Varavara Rao ] മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റും.ഭീമ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുന്ന കവിയെ 15 ദിവസത്തേക്കാണ് മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റുന്നത്. ഭർത്താവിൻ്റെ ആരോഗ്യനിലയിൽ ആശങ്ക അറിയിച്ച് ഭാര്യ നൽകിയ ഹർജിയിലാണ് ബോംബെ ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്.
80 വയസ്സുള്ള അദ്ദേഹത്തിന്ജെജെ ആശുപത്രിയിൽവെച്ച്
തലയ്ക്ക് പരിക്കേറ്റതായി അദ്ദേഹത്തിന് വേണ്ടി വാദിച്ച മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ്ങ് പറഞ്ഞു.
“അദ്ദേഹം പൂർണമായും കിടപ്പിലാണ്. മെഡിക്കൽ പരിചരണം തീരെ ലഭിക്കുന്നില്ല. ഡയപ്പറിലാണ്, മൂത്രം പോകാൻ കത്തീറ്റർ ഇട്ടിട്ടുണ്ട്. മൂന്ന് മാസമായി കത്തീറ്റർ മാറ്റിയിട്ടില്ല. മാറ്റാൻ ആരുമുണ്ടായിരുന്നില്ല,” അഭിഭാഷക കോടതിയെ ബോധിപ്പിച്ചു.
വരവരറാവു കസ്റ്റഡിയിൽ കിടന്ന് മരിക്കുമെന്ന ആശങ്കയുണ്ടെന്നും കവിയുടെ ആരോഗ്യ കാര്യത്തിൽ സംസ്ഥാന ഭരണകൂടം പൂർണമായ അശ്രദ്ധ കാട്ടുകയാണെന്നും അവർ ആരോപിച്ചു.
അദ്ദേഹത്തിൻ്റെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കാൻ സംസ്ഥാനത്തിന് കഴിയുന്നില്ലെങ്കിൽ അദ്ദേഹത്തെ നാനാവതി ആശുപത്രിയിലേക്ക് മാറ്റണമെന്നും അവർ വാദിച്ചു.