പാർശ്വഫലങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഓക്സ്ഫഡ് വാക്സിൻ പരീക്ഷണം താത്ക്കാലികമായി നിർത്തിവെച്ചു
Oxford
ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്ന്
ആസ്ട്രാസെനക നടത്തിവന്ന കോവിഡ്-19 വാക്സിൻ്റെ അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണം താത്ക്കാലികമായി നിർത്തിവെച്ചു. കുത്തിവെപ്പ് എടുത്തവരിൽ ഒരാൾക്ക് “വിശദീകരിക്കാൻ കഴിയാത്ത” അസുഖം കണ്ടെത്തിയതിനെ തുടർന്നാണ് മരുന്നു പരീക്ഷണത്തിൻ്റെ മൂന്നാം ഘട്ടം തത്ക്കാലത്തേക്ക് നിർത്തിവെച്ചത്. വാക്സിൻ്റെ പാർശ്വഫലമാണോ, കുത്തിവെപ്പ് നടത്തിയ ആളിന് അസുഖം ബാധിക്കാൻ ഇടയായത് എന്നത് അന്വേഷിക്കും. oxford
ആസ്ട്രാസെനക പുറത്തിറക്കിയ പ്രസ്താവനയിലാണ്, സുരക്ഷാ വിവരം അവലോകനം ചെയ്യേണ്ടതിനാൽ പ്രതിരോധ കുത്തിവെപ്പ് താത്ക്കാലികമായി നിർത്തി വെയ്ക്കുന്ന വിവരം അറിയിച്ചത്. കുത്തിവെപ്പ് എടുത്തവരിൽ ഒരാൾക്കാണ് പാർശ്വഫലങ്ങൾ കണ്ടതെന്ന് പറയുന്നുണ്ടെങ്കിലും പാർശ്വഫലങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ആരോഗ്യ വാർത്താ സൈറ്റായ സ്റ്റാറ്റ് ആണ്
മൂന്നാംഘട്ട പരീക്ഷണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി അദ്യം റിപ്പോർട്ടുചെയ്തത്.
ബ്രിട്ടനിലാണ് പാർശ്വഫലം കണ്ടെത്തിയിരിക്കുന്നത്.
യുഎസ് ഉൾപ്പെടെ മറ്റ് രാജ്യങ്ങളിലെയും പരീക്ഷണങ്ങൾ തത്ക്കാലത്തേക്ക് നിർത്തിവെച്ചതായി ആസ്ട്രാസെനക വക്താവ് സ്ഥിരീകരിച്ചു.
കഴിഞ്ഞ മാസം അവസാനമാണ് മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി യുഎസിൽ 30,000 പേരെ റിക്രൂട്ട് ചെയ്തത്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത വാക്സിൻ ബ്രിട്ടൻ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും പരീക്ഷിക്കുന്നുണ്ട്.
അമേരിക്കയിൽ മറ്റ് രണ്ട് വാക്സിനുകൾ അവസാന ഘട്ട പരീക്ഷണങ്ങളിലാണ്. മോഡേണയുടെ വാക്സിനാണ് ഒന്ന്.
മറ്റൊന്ന് ഫൈസറും ജർമ്മനിയുടെ ബയോ ടെക്കും സംയുക്തമായി വികസിപ്പിച്ചത്. രണ്ട് വാക്സിനുകളും ആസ്ട്രാസെനകയുടെ വാക്സിനിൽനിന്ന് വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നത്. പരീക്ഷണത്തിനുള്ള മൂന്നിൽ രണ്ട് വോളന്റിയർമാരെ ഇതിനോടകം റിക്രൂട്ട് ചെയ്തിട്ടുണ്ട്.
വലിയ തോതിൽ നടക്കുന്ന മെഡിക്കൽ പഠനങ്ങൾ താത്ക്കാലികമായി നിർത്തി വെയ്ക്കുന്നത് അസാധാരണമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഗുരുതരമോ അപ്രതീക്ഷിതമോ ആയ പാർശ്വഫലങ്ങളെപ്പറ്റി അന്വേഷിക്കുന്നത് സുരക്ഷാ പരിശോധനയുടെ ഒരു നിർബന്ധ ഭാഗമാണ്. പ്രശ്നം യാദൃശ്ചികമാകാൻ സാധ്യതയുണ്ടെന്ന് ആസ്ട്രാസെനക ചൂണ്ടിക്കാട്ടുന്നു. ആയിരക്കണക്കിന് ആളുകളിൽ നടത്തുന്ന പഠനങ്ങളിൽ എല്ലാത്തരം രോഗങ്ങൾക്കുമുള്ള സാധ്യതകൾ ഉണ്ട്.