കോവിഡിനെതിരെ മരുന്ന് കണ്ടെത്തിയെന്ന് ബാബ രാംദേവ്, ഏഴു ദിവസത്തിനുള്ളിൽ രോഗം മാറും
patanjali
പ്രതിരോധ മരുന്നല്ല, കൊറോണ വൈറസിനെതിരെ സാക്ഷാൽ മരുന്ന് തന്നെ വികസിപ്പിച്ചെടുത്തു എന്ന അവകാശവാദവുമായി യോഗ ഗുരു ബാബ രാംദേവ്. കോവിഡ്-19 വൈറസിനെതിരെ ഫലപ്രദമായ രണ്ട് ആയുർവേദ മരുന്നുകളാണ് രാംദേവിൻ്റെ കമ്പനിയായ പതഞ്ജലി കണ്ടെത്തിയത്. കൊറോണിൽ, സ്വസരി എന്നീ മരുന്നുകളുടെ ക്ലിനിക്കൽ പരീക്ഷണം നൂറ് ശതമാനവും വിജയകരമായിരുന്നെന്ന് രാംദേവ് അവകാശപ്പെട്ടു. ഹരിദ്വാറിൽ നടത്തിയ പത്ര സമ്മേളനത്തിലാണ് കണ്ടെത്തലിനെപ്പറ്റി അദ്ദേഹം വിശദീകരിച്ചത്. patanjali
ഡൽഹിയിലും അഹമ്മദാബാദിലും മറ്റു നഗരങ്ങളിലും ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നു. 280 രോഗികളിലാണ് പരീക്ഷണം നടത്തിയത്. മുഴുവൻ പേർക്കും രോഗം ഭേദമായി. നൂറ് ശതമാനമാണ് രോഗമുക്തി നിരക്ക്.
മരുന്നുകൾ അടങ്ങിയ കൊറോണ കിറ്റ് നല്കുന്നത് കേവലം 545 രൂപയ്ക്കാണെന്ന് പത്രസമ്മേളനത്തിൽ രാംദേവിന് ഒപ്പമുണ്ടായിരുന്ന പതഞ്ജലി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആചാര്യ ബാലകൃഷ്ണ പറഞ്ഞു. 30 ദിവസത്തേക്കുള്ള കിറ്റാണ് നല്കുന്നത്. മരുന്ന് വിപണിയിൽ എത്തിക്കാൻ ആവശ്യമായ എല്ലാ അനുമതിയും പതഞ്ജലി നേടിയിട്ടുണ്ട്.
നിലവിൽ മരുന്ന് എവിടെയും ലഭ്യമാക്കിയിട്ടില്ലെന്നും ഒരാഴ്ചയ്ക്കുളളിൽ തയ്യാറാവുമെന്നും ഡെലിവറിക്കായി പതഞ്ജലി പ്രത്യേക ആപ്പ് പുറത്തിറക്കുമെന്നും രാംദേവ് പറഞ്ഞു.
വൈറസിനെതിരെ വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യത്തെ ഫലപ്രദമായ ആയുർവേദ മരുന്നാണ് പതഞ്ജലി കണ്ടെത്തിയതെന്ന് രാംദേവ് അവകാശപ്പെട്ടു. ലോകം മുഴുവനും നമ്മുടെ രാജ്യവും ഈ മാരക രോഗത്തിനുള്ള മരുന്നിനായി കാത്തിരിക്കുകയാണ്. പതഞ്ജലിയും നിംസും ചേർന്ന് വികസിപ്പിച്ചെടുത്ത മരുന്ന് നൂറ് ശതമാനം ഫലപ്രദമാണ്. മൂന്നു മുതൽ ഏഴു ദിവസം വരെയാണ് ഈ മരുന്നുകൾ ഫലപ്രാപ്തിയിലെത്താൻ എടുക്കുന്ന സമയം.
മാരകമായ മഹാമാരിക്കെതിരെ മരുന്ന് കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ലോകം. നൂറിലേറെ രാജ്യങ്ങളിലാണ് പ്രതിരോധ വാക്സിൻ ഗവേഷണവും മരുന്ന് ഗവേഷണവും നടക്കുന്നത്. ഇതിനിടെ മരുന്ന് പരീക്ഷണം വിജയിച്ചെന്നും ആദ്യത്തെ മരുന്ന് കണ്ടെത്തിയെന്നുമുള്ള അവകാശ വാദവുമായി ഇന്നലെ നൈജീരിയൻ ശാസ്ത്രജ്ഞർ രംഗത്തെത്തിയിരുന്നു.