പബ്ജിയുടെ മടങ്ങിവരവിന് റിലയൻസ് ജിയോയുമായി ചർച്ച
Pubg
ഇന്ത്യയിലേക്ക് പബ്ജിയെ തിരികെ കൊണ്ടുവരാൻ പബ്ജി കോർപറേഷൻ റിലയൻസ് ജിയോയുമായി പങ്കാളിത്ത കരാറിന് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. ഗെയിം പൂർണമായും നിരോധിക്കപ്പെടാതിരിക്കാനാണ് ജിയോയുമായി ചർച്ച നടത്തുന്നതെന്ന് പറയപ്പെടുന്നു.
Pubg
ഇൻഫർമേഷൻ ടെക്നോളജി ആക്റ്റിലെ സെക്ഷൻ 69 എ പ്രകാരം ഈ മാസം ആദ്യമാണ് രാജ്യത്ത് പബ്ജി മൊബൈൽ നിരോധിച്ചത്. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം.
ഗെയിം ഇപ്പോൾ ഗൂഗ്ൾ പ്ലേ സ്റ്റോറിലോ ആപ്പിൾ ആപ്പ് സ്റ്റോറിലോ ലഭ്യമല്ല. ഗെയിം കൈവശം ഉള്ളവർക്കും ഇന്ത്യൻ ഐഎസ്‌പി ഉപയോഗിച്ച് കണക്റ്റ് ചെയ്യാൻ സെർവറിൽ പോർട്ട് അലോക്കേഷൻ ലഭിക്കുകയില്ല. അതിനാൽ കളിക്കാൻ കഴിയുകയില്ല. ഗെയിമിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ പബ്ജി കോർപറേഷൻ പ്രാദേശിക പങ്കാളികളെ തേടുകയാണെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് റിലയൻസ് ജിയോയുമായി ധാരണയിലെത്താൻ കമ്പനി ശ്രമിക്കുന്നതായി വാർത്തകൾ വരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം പബ്ജി കോർപറേഷൻ റിലയൻസ് ജിയോയുമായി ഇതു സംബന്ധിച്ച ചർച്ചകൾ നടത്തുകയാണ്. ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണ്. ഇരുകമ്പനികളിലെയും ഉദ്യോഗസ്ഥർ കരാർ സംബന്ധിച്ച വിശദാംശങ്ങൾ തയ്യാറാക്കുന്നുണ്ടെന്നും പറയപ്പെടുന്നു.
ഇരു കമ്പനികളിലെയും നിയമ വിദഗ്ധർ ഒന്നിച്ചിരുന്ന് വരുമാനം പങ്കിടുന്നതു സംബന്ധിച്ച രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. വരുമാന വിഭജനത്തിൽ രണ്ട് സാധ്യതകളാണ് ഉള്ളത്. ആദ്യത്തേത് വരുമാനം തുല്യ നിലയിൽ 50:50 അടിസ്ഥാനത്തിൽ പങ്കിടുക എന്നതാണ്. രണ്ടാമത്തേത്, എല്ലാ മാസവും ഒരു നിശ്ചിത എണ്ണം ഉപയോക്താക്കളെ അടിസ്ഥാനമാക്കിയുള്ള നിശ്ചിത വരുമാനം റിലയൻസ് ജിയോ, പബ്ജി കോർപറേഷന് കൈമാറാം എന്ന ധാരണയാണ്.
കരാർ യാഥാർഥ്യമായാൽ, ഗെയിമിംഗ് വിപണിയിലേക്കുള്ള റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചുവടുവെപ്പിനാണ് കളമൊരുങ്ങുന്നത്. മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സത്യ നാദല്ലയുമായി നടത്തിയ കൂടിക്കാഴ്ചയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഇതേപ്പറ്റി സൂചനകൾ നല്കിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംഗീതം, സിനിമ, ടെലിവിഷൻ ഷോകൾ എന്നിവയേക്കാൾ വലിയ വിപണിയാണ് ഇന്ത്യയിൽ ഗെയിമിങ്ങിന് ഉള്ളതെന്നും അത് വളരാൻ വളരെയധികം സാധ്യതകളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ, തങ്ങളുടെ പ്രോജക്റ്റ് എക്സ് ക്ലൗഡ് ഗെയിം സ്ട്രീമിംഗ് സേവനം ഇന്ത്യയിൽ ആരംഭിക്കാൻ റിലയൻസ് ജിയോയുമായി ചേർന്ന് മൈക്രോസോഫ്റ്റ് പ്രവർത്തിക്കുമെന്ന സ്ഥിരീകരിച്ച റിപ്പോർട്ടുകളുമുണ്ട്.