കാരുണ്യ ,മെഡി സിപ് പദ്ധതികളില്‍ സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം
തിരുവനന്തപുരം; സംസ്ഥാന സര്ക്കാരിന്റെ ആരോഗ്യ ചികിത്സ പദ്ധതിയായ കാരുണ്യ സുരക്ഷ പദ്ധതിയില് സ്വകാര്യ ആശുപത്രികളെക്കൂടി ഉൾപ്പെടുത്തുന്ന രീതിയിൽ ചട്ടങ്ങൾ മാറ്റണമെന്ന് ഇന്ത്യന് മെഡിക്കല് അസോസിയേഷന് ആവശ്യപ്പെട്ടു. നിവലില് കാരുണ്യ സുരക്ഷ പദ്ധതിയില് സ്വകാര്യ ആശുപത്രികള്ക്ക് അപ്രായോഗികമായ വ്യവസ്ഥ നിശ്ചയിച്ചിരിക്കുന്നതിനാല് മിക്കവാറും എല്ലാ സ്വകാര്യ ആശുപത്രികള് വിട്ടു നില്ക്കുന്ന അവസ്ഥ മാറ്റുവാൻ സര്ക്കാര് ഇടപെടണം.
സര്ക്കാര് നടപ്പിലാക്കാന് ശ്രമിക്കുന്ന വിവിധ ആരോഗ്യസുരക്ഷ പദ്ധതികളായ കേരള ആരോഗ്യ സുരക്ഷ പദ്ധതി, മെഡിസിപ്പ്, തുടങ്ങിയവയിലെ തുക നിശ്ചയിച്ചിരിക്കുന്നതില് വിവിധ തരത്തിലുള്ള ആശങ്കകള്‍ നിലവിലുണ്ട്. കൂടുതല്‍ കൃത്യതയോടുകൂടി കാര്യങ്ങള്‍ വിശദീകരിക്കുകയും ന്യൂനതകള്‍ പരിഹരിച്ച് കൊണ്ട് പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യുന്നതാണ് അഭികാമ്യമെന്ന് ഐഎം.എ ചൂണ്ടിക്കാട്ടി.
സ്വകാര്യ ഇൻഷുറൻസ് ഏജൻസികൾ വൻ തോതിൽ കമ്മീഷൻ എടുക്കന്നതിനാൽ, രോഗികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല.
നിലവിലെ പദ്ധതി അനുസരിച്ച് കേരളത്തിലെ 99 ശതമാനം സ്വകാര്യ ആശുപത്രികളും വിട്ടു നില്‍ക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതിനാല്‍ തന്നെ കാരുണ്യ സുരക്ഷ പദ്ധതിയിലൂടെയോ, സര്‍ക്കാര്‍ ജീവനക്കാരുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയിലോ, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ലഭിക്കാന്‍ സാധ്യതയില്ല. തീര്‍ത്തും അപ്രായോഗികമായ നിരക്കുകള്‍ ഏകപക്ഷീയമായി നിശ്ചയിച്ചിരിക്കുകയാണ്. സാധാരണ ചിലവാകുന്ന തുകയുടെ പത്ത് ശതമാനം പോലും, ഈ നിരക്കുകളില്‍ ഇന്ന് ലഭ്യമല്ല.
ഉദാഹരണമായി. ഏറ്റവും ചിലവ് കുറഞ്ഞ സ്വകാര്യ ആശുപത്രികളില്‍ ടോണ്സിലക്ടമി ശസ്ത്രക്രിയക്ക് 30000 രൂപയെങ്കിലും ആകുമെങ്കില്‍ സര്‍ക്കാര്‍ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള നിരക്ക് 5000 മാത്രമാണ്. ഈ നിരക്കില്‍ ഒരു സ്വകാര്യ ആശുപത്രിക്കും ഓപ്പറേഷന്‍ ചെയ്യുവാന്‍ സാധിക്കുകയില്ല. അതിനാല്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കാരുണ്യ പദ്ധതിയില്‍ പെടുന്നവര്‍ക്കും ഈ സേവനം സ്വകാര്യ ആശുപത്രിയില്‍ നിന്നും ലഭ്യമാകുന്നില്ല.
ഇതിനു സമാനമാണ് മിക്കവാറും എല്ലാ ചികിത്സകള്‍ക്കും നിശ്ചയിച്ചിരിക്കുന്ന തുക. ഇതിലെ ഭീമമായ വ്യത്യാസം കാരണം സ്വകാര്യ ആശുപത്രികള് വിട്ടു നല്‍കുന്നത് ഈ പദ്ധതിയെ തകിടം മറിക്കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ സുഗതനും, സെക്രട്ടറി ഡോ. സുള്‍ഫി നൂഹുവും പ്രസ്താവനയില്‍ അറിയിച്ചു.