നിരോധിത ആപ്പുകൾ മറുപടി പറയേണ്ടത് 77 ചോദ്യങ്ങൾക്ക്
App Ban
ഉള്ളടക്കം, പ്രവർത്തനം എന്നിവ സംബന്ധിച്ച 77 ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിരോധിത ചൈനീസ് ആപ്പുകളോട് ആവശ്യപ്പെട്ട് കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം.ഉള്ളടക്കം സെൻസർ ചെയ്യുന്നുണ്ടോ; വിദേശ സർക്കാരുകൾക്കോ, ഇൻഫ്ലുവൻസർമാർക്കോ, ലോബികൾക്കോ വേണ്ടി പ്രവർത്തിക്കുന്നുണ്ടോ തുടങ്ങി സുപ്രധാനമായ 77 ചോദ്യങ്ങളാണ് ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.App Ban
ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം ഉടലെടുത്തതിനെ തുടർന്നാണ് രാജ്യത്ത് ചൈനീസ് നിർമിത മൊബൈൽ അപ്പുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇരുരാജ്യങ്ങളിലെയും സൈനികർ തമ്മിൽ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.
ചൈനീസ് മൊബൈൽ അപ്ലിക്കേഷനുകൾ രാജ്യത്തിൻ്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നു എന്ന് ആരോപിച്ചായിരുന്നു നിരോധനം. നിരോധനത്തെ ചൈന വിമർശിച്ചു.
ബൈറ്റ് ഡാൻസിൻ്റെ ടിക്ക് ടോക്കും ആലിബാബയുടെ യുസി ബ്രൗസറും ഉൾപ്പെടെ 59 ജനപ്രിയ അപ്ലിക്കേഷനുകളാണ് വിലക്ക് നേരിടുന്നത്. ഉള്ളടക്കം എഡിറ്റുചെയ്യാനോ പ്രോത്സാഹിപ്പിക്കാനോ തരംതാഴ്ത്താനോ ഏതെങ്കിലും വിദേശ ഗവൺമെന്റിന്റെ നിർദേശപ്രകാരം പ്രവർത്തിച്ചോ എന്ന ചോദ്യമാണ് ചോദ്യാവലിയിൽ പ്രാധാന്യത്തോടെ ഇടം പിടിച്ചിട്ടുള്ളത്.
കശ്മീരിലെ പുൽവാമ ജില്ലയിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘം കഴിഞ്ഞവർഷം നടത്തിയ ആക്രമണത്തിന് ശേഷം ഉള്ളടക്കം സെൻസർ ചെയ്തിട്ടുണ്ടോ എന്നതാണ് ചോദ്യാവലിയിലെ മറ്റൊരു വിഷയം. പുൽവാമ ഭീകരാക്രമണത്തിൽ 40 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അതേത്തുടർന്ന് രൂക്ഷമാവുകയും ചെയ്തു.
ഏതെങ്കിലും ഉള്ളടക്കം, അവ വാണിജ്യപരമായ ആവശ്യങ്ങൾക്കായി സൃഷ്ടിക്കപ്പെട്ടതല്ലെങ്കിൽ പോലും, പ്രചരിപ്പിക്കാനായി ഇന്ത്യയിലെ കമ്പനി എക്സിക്യൂട്ടീവുകൾ സിനിമാതാരങ്ങളുമായോ, സോഷ്യൽ മീഡിയയെ സ്വാധീനിക്കുന്നവരുമായോ, പത്രപ്രവർത്തകരുമായോ ആശയവിനിമയം നടത്തിയിട്ടുണ്ടോ എന്ന അന്വേഷണവും ചോദ്യാവലിയിൽ ഉണ്ട്.
പരസ്യദാതാക്കൾ, ബിസിനസ് ഘടനകൾ, നികുതി നടപടികൾ, സ്വകാര്യതാ നയങ്ങൾ എന്നിവ സംബന്ധിച്ചാണ് മറ്റ് ചോദ്യങ്ങൾ. ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റ ചോർത്തിയതുമായി ബന്ധപ്പെട്ട് അമേരിക്കയിലോ യൂറോപ്യൻ യൂണിയനിലോ മറ്റ് രാജ്യങ്ങളിലോ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നേരിട്ടിട്ടുണ്ടോ എന്നും കമ്പനികളോട് ആരായുന്നുണ്ട്.
മന്ത്രാലയത്തിന്റെ ചോദ്യങ്ങളോട് ഉചിതമായി പ്രതികരിക്കുമെന്ന് ടിക് ടോക് അറിയിച്ചു. രാജ്യത്തെ നിയമങ്ങൾ പൂർണമായും പാലിച്ചാണ് കമ്പനി പ്രവർത്തിക്കുന്നത്. ഉപയോക്താക്കളുടെ ഡാറ്റാ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും വലിയ പ്രാധാന്യമാണ് കമ്പനി നല്കുന്നത്.