“ഗൂഢാലോചനാ സിദ്ധാന്തങ്ങൾ താമസിയാതെ കെട്ടടങ്ങും” കോവിഡ്-19 വാക്സിൻ വഴി ചിപ്പുകൾ ഇംപ്ലാന്റ് ചെയ്യാൻ പദ്ധതിയുണ്ടെന്ന ആരോപണങ്ങൾക്കെതിരെ ബിൽഗേറ്റ്സ്
Bill Gates
കോവിഡ്-19 വാക്സിനിലൂടെ മനുഷ്യശരീരത്തിനുള്ളിൽ മൈക്രോചിപ്പുകൾ ഇംപ്ലാൻ് ചെയ്യാൻ പദ്ധതിയിടുന്നു എന്ന ആരോപണത്തിനെതിരെ മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സ്. സോഷ്യൽ മീഡിയയിലാണ് ഇത്തരം ഒരു ആരോപണം ഉയർന്നുവന്നത്.
നിർബന്ധിത പ്രതിരോധ കുത്തിവെപ്പ് പദ്ധതി കാപിറ്റൽ ഗ്ലോബലിസത്തിൻ്റെ ചുവടുപിടിച്ചാണെന്ന റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ഗെന്നഡി സ്യുഗനോവിൻ്റെ വാദത്തിൻ്റെ ചുവടുപിടിച്ചാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ജനങ്ങൾ വസ്തുതകൾ അറിയണമെന്നും വ്യാജവാർത്തകൾക്ക് അധികം ആയുസ്സില്ലെന്നും ഗേറ്റ്സ് പറഞ്ഞു.
വളരെ വിചിത്രമായ ചില ആസൂത്രണങ്ങൾ ഗേറ്റ്സ് നടത്തുന്നതായ പ്രചാരണത്തിന് മെയ് മാസത്തിലാണ് തുടക്കം കുറിച്ചത്. ഗെന്നഡി സ്യുഗനോവ് എഴുതിയ ഒരു കോളത്തിൽ മൂലധന ആഗോളതയെ കടന്നാക്രമിച്ചിരുന്നു. ഓരോ മനുഷ്യരിലും അവരുടെ ചലനങ്ങൾ നിരീക്ഷിക്കാനായി ചിപ്പ് സ്ഥാപിക്കാനുള്ള ആഗോളവാദികളുടെ തന്ത്രമാണ് നിർബന്ധിത പ്രതിരോധ കുത്തിവെപ്പ് പദ്ധതി എന്നാണ് ലേഖനത്തിൽ അദ്ദേഹം അവകാശപ്പെട്ടത്.
ഗേറ്റ്സും അദ്ദേഹത്തിന്റെ ഭാര്യ മെലിൻഡയും നേതൃത്വം കൊടുക്കുന്ന ഫൗണ്ടേഷൻ, കോവിഡ് -19 നുള്ള വാക്സിൻ കണ്ടെത്തുന്നതിനായി പ്രവർത്തിക്കുന്നുണ്ട്. വാക്‌സിൻ ഗവേഷണത്തിനും ചികിത്സാ പ്രവർത്തനങ്ങൾക്കുമായി 100 മില്യൺ അമേരിക്കൻ ഡോളർ സംഭാവന ചെയ്യുന്നതായി ഫെബ്രുവരിയിൽ ഫൗണ്ടേഷൻ പ്രഖ്യാപിച്ചിരുന്നു.
ഫൗണ്ടേഷൻ്റെ പിന്തുണയുള്ള ജിഎസ്‌കെ, ക്യൂർവാക് എന്നീ മരുന്ന് കമ്പനികൾ എംആർഎൻഎ അടിസ്ഥാനമായ അഞ്ച് വാക്സിനുകളും പകർച്ചവ്യാധികൾക്കുള്ള ആന്റിബോഡികളും വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ട്.
കൊറോണ മഹാമാരിയുടെ സമയത്ത് ശാസ്ത്രവിരുദ്ധവും അപകടകരവുമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റുകളെയും അപ്ലിക്കേഷനുകളെയും വിലക്കുമെന്ന് ഗൂഗ്ൾ അടുത്തിടെ മുന്നറിയിപ്പ് നല്കിയിരുന്നു. ഇത്തരം ഉള്ളടക്കങ്ങൾ വിറ്റ് പരസ്യങ്ങളിൽ നിന്ന് പണം സമ്പാദിക്കാൻ അനുവദിക്കില്ലെന്നാണ് ടെക് ഭീമൻ താക്കീത് നൽകിയത്.
കൊറോണ വൈറസിനെ ചൈനീസ് ലാബിൽ ജൈവായുധമായി വളർത്തിയെടുത്തതാണ്, കോവിഡ്-19 മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിൻ്റെ സൃഷ്ടിയാണ്, വൈറസ് സംബന്ധിച്ച് പുറത്തുവന്നിട്ടുള്ള ആധികാരിക വിവരങ്ങളെല്ലാം വെറും തട്ടിപ്പാണ് തുടങ്ങി ഒട്ടേറെ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ സോഷ്യൽ മീഡിയവഴി പ്രചരിക്കുന്നുണ്ട്.