അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ പങ്ക് നിര്‍ണായകം: മന്ത്രി
അര്‍ബുദ ചികിത്സയിലടക്കം യന്ത്രോപകരണങ്ങള്ക്കും സോഫ്റ്റ് വെയറിനുമുള്ള പ്രാധാന്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആരോഗ്യപരിപാലന രംഗത്ത് സ്റ്റാര്‍ട്ടപ്പുകളുടെ പ്രസക്തിയും വര്‍ധിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.
കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കൊച്ചിന് ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററും(സിസിആര്‍സി) ചേര്‍ന്ന് കളമശ്ശേരി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ സംഘടിപ്പിച്ച കാന്ക്യുര് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
ഭരണ നിര്വഹണത്തിലടക്കം മികച്ച ആശയങ്ങള്‍ നല്കി സ്വാധീനം ചെലുത്താന്‍ വിധത്തില്‍ ശക്തമാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്റര്‍ സംവിധാനം. അര്‍ബുദ ചികിത്സാരംഗത്തും ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണം. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ സംരംഭങ്ങള്‍ ചെലവ് കുറഞ്ഞ അത്യാധുനിക സാങ്കേതികവിദ്യ പ്രദാനം ചെയ്യുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
മൂന്നു ദിവസമായി നടന്ന സമ്മേളനത്തില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങളോട് സര്‍ക്കാരിന് തുറന്ന സമീപനമാണുള്ളതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അര്‍ബുദ രോഗ ചികിത്സയ്ക്കുള്‍പ്പെടെ പുതിയ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കാനുള്ള അപേക്ഷകള്‍ സര്‍ക്കാരിന് നിരന്തരമായി ലഭിക്കുന്നുണ്ട്. ഇതില്‍ മികച്ചത് തെരഞ്ഞെടുക്കാന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ കാന്ക്യൂറിന് കഴിയും.
പാവപ്പെട്ടവരിലെ അര്‍ബുദരോഗ നിര്‍ണയം ഏറെ പ്രധാനമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അര്‍ബുദ ചികിത്സയിലും രോഗനിര്‍ണയത്തിലും ആധുനിക സാങ്കേതികവിദ്യ അവലംബിക്കണമെന്ന് ആരോഗ്യമേഖലയിലെ സ്ഥാപനങ്ങള്‍ ആവശ്യപ്പെടാറുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വിദഗ്ധോപദേശം നല്കാന് ഈ മേഖലയിലുള്ളവര്‍ക്ക് മുന്നോട്ടുവരാം. രോഗനിര്‍ണയവും ആരോഗ്യപരിപാലനവും കൂടുതല്‍ ജനപ്രിയമാക്കുന്നതിനായാണ് സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയ്ക്ക് രൂപം നല്‍കിയത്. പ്രാധമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവര്‍ത്തനം ചെയ്യാനുള്ള തീരുമാനം ഈ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന കാല്‍വയ്പാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിലെ പഞ്ചായത്തുകളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും തമ്മിലുള്ള അനുപാതം മെച്ചപ്പെട്ടതാണ്. പഞ്ചായത്തുകളില്‍ 18,000 മുതല്‍ 65,000 വരെ ജനസംഖ്യയുണ്ട്. ജനസംഖ്യ കൂടുതലുള്ള പഞ്ചായത്തുകള്‍ക്ക് ഒന്നില്‍ കൂടുതല്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ആവശ്യമാണെന്ന് കെ.കെ ശൈലജ പറഞ്ഞു. അര്‍ബുദ രോഗനിര്‍ണയത്തിനുള്ള പ്രാഥമിക സൗകര്യങ്ങള്‍ ഈ ആശുപത്രികളില്‍ വേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇന്നലെ അവസാനിച്ച ത്രിദിനസമ്മേളനത്തില്‍ വിദേശ പ്രതിനിധികളടക്കം ഇരുനൂറോളം വിദഗ്ധരാണ് 18 സെഷനുകളിലായി നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തത്. ആരോഗ്യമേഖലയിലെ അനുബന്ധ വ്യവസായങ്ങളും ഡോക്ടര്‍മാരുമടങ്ങുന്ന വെര്‍ച്ച്വല്‍ കമ്മ്യൂണിറ്റിക്ക് കെഎസ്യുഎമ്മിന്റെ നേതൃത്വത്തില്‍ രൂപം നല്കാന് കാന്‍ക്യൂര്‍ സമ്മേളനത്തില്‍ ധാരണയായി.
അര്‍ബുദ രോഗത്തിനെതിരായ പോരാട്ടത്തില്‍ നവീന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനാകും ഈ സംവിധാനം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് കെഎസ്യുഎമ്മിലെ സീനിയര്‍ ഫെലോ ജിത് തോമസ് പറഞ്ഞു.