ഓഹരി വിൽപനയിൽ തട്ടിപ്പ് കാട്ടിയതിന് റിലയൻസിനും മുകേഷ് അംബാനിക്കും പിഴയിട്ട് സെബി
Share
2007-ൽ രജിസ്റ്റർ ചെയ്ത ഓഹരി വിൽപനയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ റിലയൻസ് പെട്രോളിയത്തിനും കമ്പനിയുടമ മുകേഷ് അംബാനിക്കും കോടികളുടെ പിഴ ചുമത്തി സെക്യൂരിറ്റീസ് ആൻ്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി). റിലയൻസ് 25 കോടിയും മുകേഷ് അംബാനി 15 കോടിയും മുംബൈ സ്പെഷ്യൽ എക്കണോമിക് സോൺ 10 കോടിയും നവി മുംബൈ സ്പെഷ്യൽ എക്കണോമിക് സോൺ 20 കോടിയും പിഴ അടയ്ക്കണമെന്നാണ് സെബിയുടെ ഉത്തരവ്. കക്ഷികൾ 45 ദിവസത്തിനുള്ളിൽ പിഴയടയ്ക്കണം എന്ന നിർദേശം നൽകിയിട്ടുണ്ട്.Share
95 പേജുള്ള ഉത്തരവിൽ റിലയൻസും അംബാനിയും മറ്റു രണ്ടു കക്ഷികളും നടത്തിയ ക്രമക്കേടുകൾ അക്കമിട്ട് നിരത്തിയിട്ടുണ്ട്. റിലയൻസ് ഇൻ്റസ്ട്രീസ് ലിമിറ്റഡും ബന്ധപ്പെട്ട മറ്റ് രണ്ടു സ്ഥാപനങ്ങളും റിലയൻസ് പെട്രോളിയത്തിൻ്റെ ഓഹരി വിൽപനയിൽ വലിയ രീതിയിലുള്ള കൃത്രിമത്വവും ക്രമക്കേടുകളും തട്ടിപ്പും നടത്തിയതായി സെബി വിലയിരുത്തി. കൊള്ളലാഭം നേടാനുള്ള കള്ളക്കളികളാണ് നടത്തിയത്. റിലയൻസ് നടത്തിയ തട്ടിപ്പുകൾക്ക് ഉത്തരവാദി കമ്പനിയുടെ ചെയർമാനും മാനേജിങ്ങ് ഡയറക്റ്ററുമായ മുകേഷ് അംബാനിയാണ്. ഓഹരി വിൽപനയിൽ നടത്തുന്ന തിരിമറികളും ക്രമക്കേടുകളും ഓഹരി വിപണിയിലുള്ള നിക്ഷേപകരുടെ വിശ്വാസം കളഞ്ഞുകുളിക്കുമെന്ന് സെബി കുറ്റപ്പെടുത്തി.
കാർഷിക നിയമ വിഷയത്തിൽ റിലയൻസിനെതിരെ ഉയർന്നു വന്ന കടുത്ത ജനരോഷം തണുപ്പിക്കാൻ കമ്പനി പാടുപെടുന്നതിനിടയിലാണ് പ്രതിച്ഛായ തകർക്കുന്ന വിധത്തിൽ സെബിയുടെ ഉത്തരവ് വന്നിരിക്കുന്നത് എന്നത് കമ്പനിക്ക് വലിയ തിരിച്ചടിയാണ്.