കാണാതായ മകന്റെ അസ്ഥികൂടം വീടിൻ്റെ ടെറസ്സിൽ
skeleton
പശ്ചിമ ബംഗാളിലെ സാൾട്ട് ലേക്കിൽ കാണാതായ ഒരു 25 കാരന്റെ അസ്ഥികൂടം വീടിന്റെ ടെറസ്സിൽ നിന്ന് കണ്ടെത്തി. മകൻ അർജുനെ കുറച്ചു കാലമായി കാണാനില്ലെന്ന് കാണിച്ച് അനിൽ കുമാർ മഹേൻസരിയ എന്നയാൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ദുരൂഹവും ഞെട്ടലുളവാക്കുന്നതുമായ വിവരങ്ങൾ പുറത്തുവരുന്നത്. skeleton
മഹേൻസരിയയുടെ ഭാര്യ ഗീത അവരുടെ സാൾട്ട് ലേക്കിലെ വീട് ഉപേക്ഷിച്ച് കഴിഞ്ഞ വർഷം രാജാർഹട്ടിലേക്ക് മാറിയിരുന്നു. മൂന്ന് മക്കളായ അർജുൻ (25), വിദുർ (22), വൈദേഹി (20) എന്നിവരാണ് അമ്മയോടൊപ്പം രാജാർഹട്ടിലേക്ക് താമസം മാറ്റിയത്. ഒക്ടോബറിൽ ഭാര്യയും മക്കളും റാഞ്ചിയിലേക്ക് താമസം മാറിയതായും മാതാപിതാക്കളുടെ വീട്ടിൽ അവർക്കൊപ്പമാണ് താമസമെന്നും മഹേൻസരിയ അറിഞ്ഞു. റാഞ്ചിയിൽ തനിക്കൊപ്പം അർജുൻ ഉണ്ടെന്ന് ഭാര്യ ഉറപ്പുനൽകിയിരുന്നു. എന്നാൽ അർജുനുമായി ബന്ധപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
മകനെ ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോൾ പിതാവ് കഴിഞ്ഞ ദിവസം ബിദാനഗർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അർജുന്റെ തിരോധാനത്തിന് പിന്നിൽ ഭാര്യയുടെ പങ്ക് ആരോപിച്ചായിരുന്നു പരാതി. മറ്റു ചിലരുടെ സഹായത്തോടെ ഭാര്യ അർജുനെ അപായപ്പെടുത്തി എന്ന് സംശയിക്കുന്നതായി മഹേൻസരിയ പരാതിയിൽ പറയുന്നു. തിരച്ചിലിനിടയിൽ ഇന്നലെ വൈകുന്നേരം എജെ ബ്ലോക്കിലെ മഹേൻസരിയയുടെ വീട്ടിലെ ടെറസിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഐഡന്റിറ്റി തിരിച്ചറിയാനായി അസ്ഥികൂടം വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രാഥമികമായ കണക്കുകൂട്ടലിൽ അർജുന്റെ ശരീര ഘടനയുമായി അസ്ഥികൂടം പൊരുത്തപ്പെടുന്നതായി പൊലീസ് പറഞ്ഞു. മെഡിക്കൽ പരിശോധനയുടെ റിപ്പോർട്ടുകൾ വന്നുകഴിഞ്ഞാൽ യുവാവിൻ്റെ തിരോധാനത്തെ കുറിച്ചും കണ്ടെത്തിയ അസ്ഥികൂടത്തെ കുറിച്ചും കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.