കോറോണയിൽ തട്ടിവീണ് സ്മാർട്ടഫോൺ വിപണിയും.
സ്മാര്ട്ഫോണുകളുടെ വില്പനയില് വന് ഇടിവാണ് ലോകത്താകമാനം രേഖപ്പെടുത്തുന്നത്. സ്മാര്ട്ഫോണുകള് സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വില്പ്പനയിടിവാണിത്. ഫെബ്രുവരിയില് 38% ഇടിവാണ് പുതിയ ഫോണുകളുടെ വില്പനയില് ഉണ്ടായതെന്ന് ഗവേഷണ സ്ഥാപനമായ സ്ട്രാറ്റജി അനലിറ്റിക്സ് പറഞ്ഞു.
ചൈനയില് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതാണ് ഏറ്റവും സ്വാധീനമുണ്ടാക്കിയത്. ഏഷ്യന് ഫാക്ടറികളില് സ്മാര്ട്ഫോണുകള് നിര്മിക്കാനാകാത്ത അവസ്ഥവന്നു. ഉപയോക്താക്കള്ക്ക് ഫോണുകള് വാങ്ങാന് സാധിക്കാത്ത സാഹചര്യവും ഫോണുകള് വാങ്ങാന് ഉപയോക്താക്കള് തയ്യാറാവാത്ത അവസ്ഥയും വന്നു.
2019 ഫെബ്രുവരിയില് 9.92 കോടി ഫോണുകള് വിറ്റിരുന്നുവെങ്കില് 2020 ഫെബ്രുവരി ആയപ്പോഴേക്കും 6.18 കോടിയായി കുറഞ്ഞു.
സ്മാര്‍ട്‌ഫോണ്‍ വ്യവസായത്തില്‍ ഏറെ പ്രധാനപ്പെട്ട മാസമായിരുന്നു ഫെബ്രുവരി. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് നടക്കാനിരുന്നത് ഈ മാസമാണ്. പല പുതിയ ഫോണുകളും രംഗപ്രവേശം ചെയ്യാനിരുന്ന വേദിയായിരുന്നു അത്. കൊറോണ വൈറസ് ബാധമൂലം പിന്‍വലിക്കപ്പെട്ട പ്രധാന പരിപാടികളിലൊന്നാണ് അത്. ദക്ഷിണ കൊറിയയിലെ സാംസങ് ഫാക്ടറിയും കൊറോണ ബാധ മൂലം അടച്ചിരുന്നു.
സാംസങ് അടുത്തിടെ പുറത്തിറക്കിയ എസ്20 ഫോണുകളുടെ ആദ്യ ഘട്ട വില്‍പന വളരെ മോശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഫോണുകളുടെ ആഗോള വില്‍പന നിയന്ത്രിക്കേണ്ട അവസ്ഥയിലാണ് ആപ്പിള്‍.
മാര്‍ച്ചിലും സ്മാര്‍ട്‌ഫോണ്‍ വില്‍പനയില്‍ പ്രതിസന്ധി തുടരുമെന്നാണ് സ്ട്രാറ്റജി അനലിറ്റിക്‌സ് പറയുന്നത്.