ലോക്ക്ഡൌണില്‍ നാല്‍പ്പത്തിയേഴാം പിറന്നാള്‍: ആഘോഷങ്ങള്‍ ഒഴിവാക്കി സച്ചിന്‍
മതങ്ങളിൽ ഇടംപിടിക്കാത്ത ക്രിക്കറ്റ് ദൈവത്തിന് ഇന്ന് നാല്പത്തിയെഴാം പിറന്നാള്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷിക്കുന്നതാണ് സച്ചിന്റെ പതിവെങ്കിലും ഇക്കുറി അതുണ്ടാകില്ല. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ സച്ചിൻ ജന്മദിനാഘോഷം വേണ്ടെന്നുവച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വാർത്താ ഏജൻസിയായ പിടിഐയോടു വെളിപ്പെടുത്തി. കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവരോടുള്ള ബഹുമാനസൂചകമായാണ് സച്ചിന്റെ നടപടി.
ഇത് ആഘോഷങ്ങൾക്കുള്ള സമയമല്ലെന്നാണ് സച്ചിന്റെ നിലപാട്. കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന്റെ മുൻനിരയിലുള്ള ഡോക്ടർമാർ, നഴ്സുമാർ, പാരാ മെഡിക്കൽ ജീവനക്കാർ, പൊലീസ്, പ്രതിരോധ സേനാംഗങ്ങൾ തുടങ്ങിയവർക്കുള്ള ആദരവായാണ് സച്ചിൻ ആഘോഷങ്ങൾ ഉപേക്ഷിക്കുന്നത്’ – സച്ചിനുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് കരുത്തുപകരാൻ സച്ചിൻ 50 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. 25 ലക്ഷം രൂപവീതം പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് നൽകിയത്. ഇതിനു പുറമെ മുംബൈ നഗരത്തിലെ 5000 കുടുംബങ്ങൾക്ക് ഒരു മാസത്തേക്ക് റേഷൻ എത്തിക്കാനുള്ള ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുത്തിരുന്നു.
കോവിഡിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ക്രിക്കറ്റില്‍ പ്രകടമായ മാറ്റങ്ങളുണ്ടാകുമെന്ന് സച്ചിന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പന്തിന്റെ തിളക്കം കൂട്ടുന്ന രീതി ഉള്‍പ്പെടെ കളിക്കാരുടെ ആഘോഷ രീതികള്‍ വരെ മാറ്റം വരുമെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി. പന്തിന് തിളക്കം കൂട്ടാന്‍ ഉപയോഗിക്കുന്ന രീതി മാറും. ശുചിത്വം പാലിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. താരങ്ങളുടെ ആഘോഷ രീതി വരെ മാറും. ഹൈ ഫൈവോ, കെട്ടിപ്പിടിക്കലോ ഉണ്ടായേക്കില്ല. കോവിഡ് ഭീതി പൂര്‍ണമായും നീങ്ങിയ ശേഷമാകും കളിക്കളങ്ങള്‍ ഉണരുക. എങ്കിലും ഇതെല്ലാം കളിക്കാരുടെ ഉള്ളിലുണ്ടാകുമെന്നും സച്ചിന്‍ പറഞ്ഞു.