Movie prime

ശ്രീനാരായണ ഗുരുവിനുള്ള ഏറ്റവും വലിയ സ്മാരകം ഗുരുവിൻ്റെ മഹത്തായ സന്ദേശങ്ങള്‍: മുഖ്യമന്ത്രി

Sree Narayana Guru ശ്രീനാരായണ ഗുരുവിനുള്ള ഏറ്റവും വലിയ സ്മാരകം ഗുരുവിന്റെ മഹത്തായ സന്ദേശങ്ങള് തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. Sree Narayana Guru തലസ്ഥാനത്ത് ശ്രീനാരായണ ഗുരുവിൻ്റെ പ്രതിമ അനാവരണം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാരായണ ഗുരുവിന്റെ ചരമ ദിനത്തിലാണ് പ്രതിമ നാടിന് സമര്പ്പിച്ചത്. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ഒബ്സര്വേറ്ററി ഹില്സിലാണ് പ്രതിമ സ്ഥാപിച്ചത്. സര്ക്കാരിന്റെ നേതൃത്വത്തില് സ്ഥാപിക്കുന്ന ആദ്യത്തെ ഗുരുദേവ പ്രതിമയാണിത്. ‘നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാര്ഷിക സ്മരണക്കായി സ്ഥാപിച്ച പ്രതിമ More
 
ശ്രീനാരായണ ഗുരുവിനുള്ള ഏറ്റവും വലിയ സ്മാരകം ഗുരുവിൻ്റെ മഹത്തായ സന്ദേശങ്ങള്‍: മുഖ്യമന്ത്രി

Sree Narayana Guru

ശ്രീനാരായണ ഗുരുവിനുള്ള ഏറ്റവും വലിയ സ്മാരകം ഗുരുവിന്‍റെ മഹത്തായ സന്ദേശങ്ങള്‍ തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. Sree Narayana Guru

തലസ്ഥാനത്ത് ശ്രീനാരായണ ഗുരുവിൻ്റെ പ്രതിമ അനാവരണം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാരായണ ഗുരുവിന്‌റെ ചരമ ദിനത്തിലാണ് പ്രതിമ നാടിന് സമര്‍പ്പിച്ചത്.

തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ഒബ്സര്‍വേറ്ററി ഹില്‍സിലാണ് പ്രതിമ സ്ഥാപിച്ചത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന ആദ്യത്തെ ഗുരുദേവ പ്രതിമയാണിത്.

‘നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായി സ്ഥാപിച്ച പ്രതിമ 1.19 കോടി രൂപ ചെലവില്‍ സാംസ്‌കാരിക വകുപ്പാണ് നിർമിച്ചത്. ഉണ്ണി കാനായിയാണ് ശില്പി.

കേരളത്തിന്‍റെ സാമൂഹ്യചരിത്രത്തെത്തന്നെ പുരോഗമനപരമായി വഴിതിരിച്ചുവിട്ട ആചാര്യനാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനജീവിതം മനുഷ്യസമൂഹത്തിനു നിരക്കുന്നതാക്കി പരിവര്‍ത്തിപ്പിച്ചെടുക്കുന്നതില്‍ നടുനായകത്വം വഹിച്ച മഹനീയമായ വ്യക്തിത്വമാണ് ഗുരുവിന്‍റേത്. എന്നാല്‍, നിര്‍ഭാഗ്യമെന്നു പറയട്ടെ, കേരള സര്‍ക്കാരിന്‍റേതായി ഗുരുവിന്‍റെ ഒരു പ്രതിമ എവിടെയും ഉയര്‍ന്നുവന്നിട്ടില്ല. ഇത് വലിയ ഒരു പോരായ്മയാണ്. ഗുരുസ്മരണയോടുള്ള കൃതഘ്നതയാണ്. ഈ തിരിച്ചറിവോടെയാണ് തലസ്ഥാന നഗരത്തില്‍ത്തന്നെ, ഏറ്റവും കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന കേന്ദ്രത്തില്‍ത്തന്നെ, ഗുരുവിന്‍റെ പ്രതിമ സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചത്. അത് ഇന്ന് പ്രാവര്‍ത്തികമായി.

ഗുരുവിനുള്ള ഏറ്റവും വലിയ ആദരാഞ്ജലി ആ സന്ദേശങ്ങള്‍ പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക എന്നതു തന്നെയാണ്. ഇത് സര്‍ക്കാരിനറിയാം. എന്നാല്‍, അതൊക്കെ അമൂര്‍ത്തമായ സ്മാരകങ്ങളാണ്. അമൂര്‍ത്തമായ സ്മാരകങ്ങള്‍ക്കൊപ്പം മൂര്‍ത്തമായ സ്മാരകങ്ങള്‍ക്കും പ്രസക്തിയുണ്ട്. പ്രതിമ മൂര്‍ത്തമായ ഒരു സ്മാരകമാണ്. ഈ ലോകത്ത് പുതുതായി കടന്നുവരുന്ന തലമുറകളും ഇവിടേക്ക് വിദേശങ്ങളില്‍നിന്ന് എത്തുന്നവരും ഈ പ്രതിമ കാണും. ആരുടേതാണെന്ന് അന്വേഷിക്കും. എന്താണദ്ദേഹം ചെയ്തത് എന്ന് ആരായും. അങ്ങനെ ഗുരുവിനെ മനസ്സിലാക്കും. സാര്‍വദേശീയവും സാര്‍വകാലികവുമായ പ്രസക്തിയുള്ള ഗുരുസന്ദേശങ്ങളിലേക്ക് പ്രതിമ പുതിയ തലമുറകളെ ആകര്‍ഷിക്കും.

ആ മഹത്സന്ദേശങ്ങള്‍ പുതുതലമുകള്‍ ഉള്‍ക്കൊള്ളുമ്പോള്‍, ഗുരു തന്നെ പറഞ്ഞപോലെ ‘നരനും നരനും തമ്മില്‍ സാഹോദര്യ’മുദിക്കുന്ന ഒരു പുതുസമൂഹം പിറക്കും.

അനാചാരങ്ങളും ദുരാചാരങ്ങളും അകറ്റിക്കളഞ്ഞ് സമൂഹത്തെ ശുദ്ധീകരിക്കാനാണ് ഗുരു ഇടപെട്ടത്. ആ അനാചാരങ്ങളും ദുരാചാരങ്ങളും മടങ്ങിവരുന്നു. കാലം മാറിയിട്ടും ദുരാചാരങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ഇവയെ ചെറുത്തുതോല്‍പിക്കേണ്ടതുണ്ട്. ഇതുകൊണ്ടുതന്നെയാണ് ഗുരുസന്ദേശങ്ങള്‍ക്ക് സാര്‍വകാലിക പ്രസക്തിയുണ്ട് എന്നു പറയുന്നത്.

നമ്മുടെ കേരളത്തില്‍ തന്നെ ഒറ്റപ്പെട്ട തോതിലാണെങ്കിലും മന്ത്രവാദങ്ങള്‍ മുതല്‍ സ്ത്രീവിരുദ്ധ വിവേചനം വരെ നടക്കുന്നു. അവയെ ഒക്കെ പ്രകീര്‍ത്തിക്കാന്‍ ഇവിടെ അഭ്യസ്തവിദ്യരില്‍പ്പോലും ഒരു വിഭാഗം ഉണ്ടാവുന്നു. അവരിലേക്ക് യഥാര്‍ത്ഥ വിദ്യ എത്തുന്നില്ല. യഥാര്‍ത്ഥ വിദ്യ മനുഷ്യത്വത്തിന്‍റേതാണ്. ആ വിദ്യ എത്തിക്കാനുള്ള ഗുരുവിന്‍റെ ശ്രമങ്ങള്‍ക്ക് അതുകൊണ്ടുതന്നെ ഇന്നും ഏറ്റവും വലിയ പ്രസക്തിയാണുള്ളത്.

ഇവിടുത്തെ ജനാധിപത്യ വ്യവസ്ഥിതിക്കു പോലും നാം ഗുരുവിനോടു കൂടി കടപ്പെട്ടിരിക്കുന്നു എന്നു പറയണം. ഒരുകാലത്ത് ഇവിടെ ജനാധിപത്യമേ ഉണ്ടായിരുന്നില്ല. പിന്നീട് ജനാധിപത്യം കടന്നുവന്നപ്പോഴാവട്ടെ, ചില പ്രത്യേക ജാതിക്കാര്‍ക്കും അതിസമ്പന്നര്‍ക്കും മാത്രമേ വോട്ടവകാശമുണ്ടായുള്ളു. ‘ജാതിഭേദമില്ലാത്ത സോദരത്വം’ എന്ന ഗുരുചിന്ത പ്രകാശം പരത്തിയതോടെയാണ് കേരളം സാര്‍വത്രികമായ പ്രായപൂര്‍ത്തി വോട്ടവകാശമെന്ന സങ്കല്‍പത്തെ സ്വീകരിക്കാന്‍ മനസ്സുകൊണ്ട് പ്രാപ്തമായത്.

‘സംഘടന കൊണ്ട് ശക്തരാകണം’ എന്ന ഗുരുവിന്‍റെ ഉപദേശം പില്‍ക്കാലത്ത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ വേരോടിക്കാനുള്ള മണ്ണൊരുക്കം നടത്തുന്നതായിരുന്നു. പ്രധാന ദേവാലയം വിദ്യാലയമാവണമെന്ന ഗുരുവാക്യമാണ് വിദ്യാഭ്യാസത്തിലേക്ക്, അത് അതുവരെ നിഷേധിക്കപ്പെട്ടിരുന്ന വലിയ ഒരു സമൂഹത്തെ അടുപ്പിച്ചത്. വിദ്യാഭ്യാസവല്‍ക്കരണം മുതല്‍ വ്യവസായവല്‍ക്കരണം വരെയുള്ള കാര്യങ്ങളെ പ്രചോദിപ്പിച്ചു ഗുരുവിന്‍റെ സന്ദേശങ്ങള്‍.

ഇങ്ങനെ, മനുഷ്യത്വഹീനമായ ഒരു ജീര്‍ണാവസ്ഥയില്‍ നിന്ന് കേരളത്തെ പുരോഗമനോന്മുഖമായ ഒരു ഉയര്‍ന്ന തലത്തിലേക്കുയര്‍ത്തുന്നതില്‍ ഗുരു വഹിച്ച പങ്ക് ചരിത്രപരമായി പ്രാധാന്യമുള്ളതാണ്.

അതു മനസ്സിലാക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ആവര്‍ത്തിച്ചുറപ്പിക്കണം. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്നു പറഞ്ഞപ്പോള്‍, ഒരു പ്രത്യേക ജാതി, പ്രത്യേക മതം എന്നല്ല ഗുരു ഉദ്ദേശിച്ചത്. ജാതിക്കും മതത്തിനുമൊന്നുമല്ല, മനുഷ്യനും മനുഷ്യത്വത്തിനുമാണു പ്രധാന്യം എന്നാണുദ്ദേശിച്ചത്. അല്ലെങ്കില്‍ ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്നു ഗുരു പറയുമായിരുന്നില്ലല്ലൊ. മതമേതായാലും എന്നതിനര്‍ത്ഥം ഒരു മതവുമില്ലെങ്കിലും എന്നു കൂടിയാണല്ലൊ. മതത്തിനല്ല അവിടെ പ്രാധാന്യം ജാതിക്കും മതത്തിനും അതീതമായ മാനവികമായ വീക്ഷണം. അതാണു ഗുരു അര്‍ത്ഥമാക്കിയത്.

ഗുരുസന്ദേശങ്ങളെ അവയുടെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ കാണാന്‍ കഴിയണം. അവ വികലമാക്കുന്നതിനെതിരായ ജാഗ്രത സമൂഹത്തിലുണ്ടാവണം. ചാതുര്‍വര്‍ണ്യത്തിന്‍റെ തേര്‍വാഴ്ചയില്‍ ഞെരിഞ്ഞമര്‍ന്നു കിടന്ന അവസ്ഥയില്‍നിന്ന് ഒരു ജനതതിയെ മോചിപ്പിച്ച് മനുഷ്യത്വത്തിലേക്കുയര്‍ത്തുകയാണ് ഗുരു ചെയ്തത്. ഒരു സമുദായത്തില്‍ മാത്രമല്ല, എല്ലാ സമുദായങ്ങളിലും അതിന്‍റെ അലയൊലികളുണ്ടായി. സമുദായ പരിഷ്കരണ ശ്രമങ്ങളുണ്ടായി. അതൊക്കെ പുതിയ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് ഉപകരിക്കുകയും ചെയ്തു.

ശ്രീനാരായണ ഗുരുവിന് സമാനമായി നവോത്ഥാന നായകനായ ചട്ടമ്പിസ്വാമികള്‍ക്കും തലസ്ഥാന നഗരിയില്‍ ഉചിതമായ സ്മാരകം സര്‍ക്കാര്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ മന്ത്രിമാരായ എ.കെ. ബാലന്‍, കടകംപള്ളി സരേന്ദ്രന്‍, ഡോ. ശശി തരൂര്‍ എം.പി, മേയര്‍ കെ. ശ്രീകുമാര്‍, എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, വി. കെ. പ്രശാന്ത്, ഒ. രാജഗോപാല്‍, ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് എന്നിവര്‍ സംസാരിച്ചു.