സംസ്ഥാനത്തെ വോട്ടെണ്ണല് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെണ്ണല് ക്രമീകരണങ്ങള് പൂര്ത്തിയായിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് ടിക്കാറാം മീണ. വോട്ടെണ്ണലിനിടെ വോട്ടിങ് മെഷീനിലെ വോട്ടും വിവിപാറ്റും തമ്മില് വ്യത്യാസമുണ്ടെങ്കില് വിവിപാറ്റിലെ വോട്ടുകളായിരിക്കും കണക്കിലെടുക്കുകയെന്നും ടിക്കാറാം മീണ അറിയിച്ചു.
വിവിപാറ്റ് വിധി സ്ഥാനാര്ത്ഥികള് അംഗീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടെണ്ണല് വേഗത്തിലാക്കാന് 140 അഡീഷണല് റിട്ടേണിങ് ഓഫീസര്മാരെ കൂടി നിയോഗിച്ചിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം മോക്ക് പോളിങ് നടത്തിയ മെഷീനുകളില് ഏഴെണ്ണത്തിലെ ഡാറ്റ നീക്കിയിരുന്നില്ല. ഈ വോട്ടിങ് മെഷീനുകളിലെ മോക് പോളിങ് ഡാറ്റ നിക്കിയ ശേഷം അവസാനം മാത്രമേ എണ്ണൂവെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
വിവിപാറ്റുകള്‍ വരെ എണ്ണി തീര്‍ത്ത് വൈകീട്ട് ഏഴു മണിയോടെ ഔദ്യോഗിക പ്രഖ്യാപനം നടത്താനാകൂവെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.തിടുക്കം വേണ്ടെന്നും കൃത്യതയാണ് പ്രധാനമെന്നും റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
പോസ്റ്റൽ ബാലറ്റ് എണ്ണൽ പൂർത്തിയാകാനായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വോട്ടെണ്ണൽ നിർത്തിവെക്കില്ല. എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ ആരംഭിച്ചുകഴിഞ്ഞാൽ പൂർത്തിയാകുന്നതുവരെ തുടരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
പോസ്റ്റൽ വോട്ടുകൾ എണ്ണി തീരുന്നതുവരെ അവസാനത്തെ രണ്ടു റൗണ്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണുന്നതു നിർത്തിവെക്കാനായിരുന്നു നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. എന്നാൽ പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിയുന്നതുകാത്ത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ നിർത്തിവെക്കേണ്ടതില്ല എന്നാണ് പുതിയ നിർദേശം.
ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ ആരംഭിച്ചുകഴിഞ്ഞാൽ പൂർത്തിയാകുന്നതുവരെ തുടരാൻ നിർദേശം വരണാധികാരികൾക്ക് നൽകിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
സമാന്തരമായി പോസ്റ്റൽ ബാലറ്റുകളുടെ എണ്ണലും തുടരും. വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തിയായാലുടൻ വിവി പാറ്റ് സ്‌ളിപ്പുകളുടെ എണ്ണലും നിശ്ചിത മാർഗനിർദേശപ്രകാരം ആരംഭിക്കും.