Movie prime

നവജാത ശിശുക്കളുടെ അതിജീവന  പിന്തുണാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണം

 

നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിന് നിലവിലുള്ള സംവിധാനങ്ങൾ അപര്യാപ്തമെന്ന് രാജ്യത്തെ പ്രമുഖ ശിശുരോഗ വിദഗ്ദർ. നവജാത ശിശുക്കളുടെ അതിജീവനത്തിന് ആവശ്യമായ പിന്തുണാ സംവിധാനങ്ങൾ ( Developmental support care) കാര്യക്ഷമമാക്കിയാൽ മാത്രമേ വൈകല്യങ്ങൾ കുറയ്ക്കാൻ സാധിക്കുകയുള്ളൂ. ആരോഗ്യ രംഗത്തെ പ്രൊഫഷനല്‍സിനായി നിപ്മറും നിയോനാറ്റല്‍ തെറാപ്പിസ്റ്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച നവജാതശിശു പരിപാലന ദേശീയ സമ്മേളനത്തോടനുബന്ധിച്ചു നടന്ന പാനൽ ചർച്ചയിലാണ് വിലയിരുത്തൽ.

 2015 മുതൽ നവജാത ശിശു മരണനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ വളർച്ചാ ഘട്ടങ്ങളിൽ കുഞ്ഞുങ്ങൾക്ക് കിട്ടേണ്ട പരിചരണങ്ങളുടെ അഭാവമുണ്ട്. ഇതു സംബന്ധിച്ച അവബോധ പ്രവർത്തനങ്ങൾക്കൊപ്പം നിയോ നാറ്റൽ തെറാപ്പിസ്റ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്നും ശിശുരോഗ വിദഗ്ദർ. നവജാത ശിശു പരിപാലനത്തിലെ പ്രശ്നങ്ങളും ഭാവിയിലെ സമീപനമാർഗങ്ങളും എന്ന വിഷയത്തിലായിരുന്നു പാനൽ ചർച്ച.

ഡോ. കെ. ഇ. എലിസബത്ത് ( യുനിസെഫ് കൺസൾട്ടൻ്റ് കേരള, ശിശുരോഗ വിദഗ്ദ -ശ്രീ മൂകാംബിക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, തമിഴ്‌നാട്), ഡോ. പാര്‍വതി മോഹന്‍( അമല, തൃശൂര്‍), ഡോ. ജെ. മീനാക്ഷി ( നിഷ്ട ഇന്റഗ്രേറ്റഡ് ന്യൂറോ ഡെവലപ്‌മെന്റ് സെന്റര്‍, ചെന്നൈ), ഡോ. ഫെബി ഫ്രാന്‍സിസ് (തൃശൂര്‍ മെഡിക്കല്‍ കോളെജ്),  ഡോ. സനിത സത്യന്‍ (വെട്ടം ഐ ഹോസ്പിറ്റല്‍, കൊച്ചി), വൈശാലി പ്രഭു (ചെന്നൈ) എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു. നിപ്മറിലെ കോളെജ് ഓഫ് ഒക്യൂപേഷണൽ തെറാപി പ്രിൻസിപ്പൽ ഡോ. ദീപ മോഡറേറ്ററായിരുന്നു. നിപ്മറിലെ അസി. പ്രൊഫ: അന്ന ഡാനിയലും സംബന്ധിച്ചു.ബെസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് ഓഫ് എന്‍ഐസിയു കെയര്‍ എന്ന വിഷയത്തില്‍ അമേരിക്കയിലെ മിഷിഗന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ സീനിയര്‍ ഒക്യൂപേഷനല്‍ തെറാപ്പിസ്റ്റ് ബേത് ആംഗ്സ്റ്റ് സംസാരിച്ചു.

ന്യൂറോ ഡെവലപ്‌മെന്റല്‍ കെയര്‍ പോസ്റ്റ് എന്‍ഐസിയു ആന്‍ഡ് ഏളീ സ്റ്റിമുലേഷന്‍ എന്ന വിഷയത്തില്‍ പ്രൊഫ (ഡോ) എം.കെ. സി. നായരും ഹൈപ്പര്‍ ബെയറിക് ഓക്‌സിജന്‍ തെറാപ്പിയില്‍ അമൃതയിലെ ഡോ. രവിശങ്കരനും  പ്രബന്ധാവതരണം നടത്തി.
സമ്മേളനത്തോടനുബന്ധിച്ചു നടന്ന സയന്റിഫിക് സെഷനില്‍ ഹരിയാന പരാസ് ഹോസ്പിറ്റല്‍ ഡയരക്റ്റര്‍ ഡോ. അമൃത സെന്‍ഗുപ്ത, പൂനെ കെം ഹോസ്പിറ്റല്‍ അസി. പ്രൊഫ. ഡോ. ഹൈമന്ത് നന്ദ്ഗാഓങ്കര്‍, വെല്ലൂര്‍ സിഎംസിഎച്ചിലെ മോറിസ് ശങ്കര്‍, ഒക്യൂപേഷണൽ തെറാപിസ്റ്റ് ഹിമ ജോൺ എന്നിവരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.