പബ്ജി കളിക്കിടെ പിതാവിൻ്റെ അക്കൗണ്ടിൽ നിന്ന് 16 ലക്ഷം കളഞ്ഞു കുളിച്ച് കൗമാരക്കാരൻ
pubg
പബ്ജി കളിക്കിടെ പിതാവിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 16 ലക്ഷം രൂപ കൗമാരക്കാരൻ നഷ്ടപ്പെടുത്തിയതായി പരാതി. പഞ്ചാബിലെ ഖരാറിൽ നിന്നുള്ള പതിനേഴുകാരനാണ് തൻ്റെ പിതാവിന്റെ ജീവിത സമ്പാദ്യം മുഴുവൻ പബ്ജി കളിക്കിടെ കളഞ്ഞുകുളിച്ചത്.pubg
ചികിത്സാ ചെലവിനായും മകൻ്റെ ഭാവിയെ കരുതിയും പിതാവ് സ്വരുക്കൂട്ടിവെച്ച വിലപ്പെട്ട സമ്പാദ്യമാണ് ഇൻ-ആപ്പ് പർച്ചേസുകൾക്കിടെ നഷ്ടമായത്. പുതിയ ആക്സസറികൾ വാങ്ങുന്നതുൾപ്പെടെ, ഗെയ്മിൻ്റെ കസ്റ്റമൈസേഷൻ കാര്യങ്ങൾക്കും മറ്റുമായി പണം ചിലവഴിക്കുന്നതാണ് ഇൻ-ആപ്പ് പർച്ചേസുകൾ. ടീമംഗങ്ങളുടെ ഇത്തരം പർച്ചേസുകൾക്കുള്ള പണവും മകൻ തൻ്റെ അക്കൗണ്ടിൽ നിന്ന് എടുത്ത് കൊടുത്തതായി പിതാവ് ആരോപിക്കുന്നു.
ഫോണിൽ കളിച്ചിരുന്ന സമയം മുഴുവൻ മകൻ ഓൺലൈനിൽ പഠിക്കുകയാണെന്നാണ് മാതാപിതാക്കൾ കരുതിയത്. പിതാവ് ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. അദ്ദേഹം സ്ഥലത്തില്ലായിരുന്നു. അമ്മയുടെ മൊബൈലിലാണ് മകൻ പബ്ജി കളിച്ചിരുന്നത്. ഡെബിറ്റ് ചെയ്ത തുകയെക്കുറിച്ചുള്ള ബാങ്കിൽ നിന്നുള്ള സന്ദേശങ്ങൾ മകൻ അപ്പപ്പോൾ ഡിലീറ്റ് ചെയ്തിരുന്നു. അതിനാലാണ് ഇക്കാര്യം അറിയാതെ പോയത്.
ബാങ്ക് സ്റ്റേറ്റ്‌മെന്റുകളിൽ നിന്നാണ് പിന്നീട് കുടുംബം ഇതേപ്പറ്റി അറിയാൻ ഇടവന്നതെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
കള്ളത്തരം കണ്ടുപിടിക്കപ്പെട്ടതോടെ മൊബൈലുമായുള്ള മകൻ്റെ ബന്ധം പൂർണമായി അവസാനിപ്പിച്ചെന്ന് പിതാവ് പറയുന്നു. അവനെ ഒരു വർക്ക് ഷോപ്പിൽ ആക്കിയിരിക്കുകയാണ്. വീട്ടിൽ ഒരു നിമിഷം പോലും വെറുതെ ഇരിക്കാൻ ഇനി അനുവദിക്കില്ല. പഠനത്തിന് പോലും ഒരു മൊബൈൽ ഫോൺ നൽകാനാവില്ല. എത്ര ബുദ്ധിമുട്ടിയാണ് പണം സമ്പാദിക്കുന്നതെന്ന് സ്വന്തം ജീവിതത്തിലൂടെ തന്നെ അവൻ തിരിച്ചറിയട്ടെ- പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പിതാവ് പറഞ്ഞു.
പബ്ജി ആസക്തി കാരണം അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. വീഡിയോ ഗെയിമുകൾക്കായി കുട്ടികൾ മാതാപിതാക്കളുടെ പണം തട്ടിയെടുത്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കളിച്ചു കളയുന്ന കഥകൾ മാത്രമല്ല, കളിക്കിടെ ലക്ഷങ്ങൾ സമ്പാദിച്ച കഥകളും ഇടയ്ക്കിടെ കേൾക്കാറുണ്ട്.
ആർട്ടിഫാക്റ്റ്സ് എന്ന ഐഒഎസ് ഗെയിമിനായി തന്റെ മകൻ 3160 പൗണ്ട് (ഏകദേശം 2.95 ലക്ഷം രൂപ) ചെലവഴിച്ചതായി ഈയിടെ ബ്രിട്ടനിലെ ഒരു പിതാവ് പരാതിപ്പെട്ടിരുന്നു. ഇഎയുടെ എൻബിഎ ബാസ്‌ക്കറ്റ്ബോൾ ഗെയിമിനായി മകൻ തൻ്റെ ക്രെഡിറ്റ് കാർഡിൽ നിന്ന് 2,000 പൗണ്ട് (ഏകദേശം 1.86 ലക്ഷം രൂപ) ചെലവഴിച്ച കഥയുമായി മറ്റൊരു രക്ഷിതാവും രംഗത്തു വന്നിരുന്നു.
മുൻ എൻബിഎ കളിക്കാരനായ കെൻട്രിക് പെർകിൻസ് തന്റെ കുട്ടികൾഫോർട്ട്‌നൈറ്റിൽ നിന്ന് 16,000 ഡോളർ (ഏകദേശം 12 ലക്ഷം രൂപ) സമ്പാദിച്ചതായി വെളിപ്പെടുത്തിയതും അടുത്ത കാലത്താണ്.