ആ വെടിയുണ്ടകളും തോക്കുകളും ഡി ജി പി ആർക്കാണ് കൈമാറിയത് ?
രാജ്യരക്ഷയുടെ പേരില് അമിതാധികാര പ്രയോഗങ്ങള് നടക്കുന്ന നാടാണ് നമ്മുടേത്. പോസ്റ്ററുകളെയും നോട്ടീസുകളെയും പുസ്തകങ്ങളെയും നൂലുണ്ടകളെയും ഭയക്കുന്ന ഉദ്യോഗസ്ഥരുള്ള നാട്. രാജ്യദ്രോഹത്തിന് യു എ പി എ ചാര്ത്താന് പൊലീസ് ഉണര്ന്നിരിക്കുന്ന നാട്. അവിടത്തെ പൊലീസ് സേനയുടെ ആയുധപ്പുരയുടെ താക്കോല് ഒരു കള്ളന്റെ കൈവശമാണ് ഇരിക്കുന്നതെന്ന് കമ്പ്ട്രോളര് ആന്റ് ഓഡിറ്റര് ജനറല് പറയുന്നു. ഈ കച്ചവടത്തില് ആഭ്യന്തര മന്ത്രിക്ക് എന്താണ് ലാഭം? പന്തീരങ്കാവില് രണ്ടു വിദ്യാര്ത്ഥികളെ പിടിച്ചു പൊലീസ് യു എ പി എ ചുമത്തുമ്പോള് പറയാനൊരു പരാതിയോ കുറ്റമോ കണ്‍മുന്നിലുണ്ടായിരുന്നില്ല. പൊലീസിന്റെ സങ്കല്‍പ്പശേഷിയിലാണ് രാജ്യദ്രോഹം തെളിഞ്ഞത്. എന്നാല്‍ സി എ ജി പൊലീസിന്റെ വീഴ്ച്ചകളും കുറ്റങ്ങളും അക്കമിട്ടു പറഞ്ഞിരിക്കുന്നു. രാജ്യരക്ഷയാണ് അപകടത്തിലെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നു. പൊലീസിലെ രാജ്യദ്രോഹികള്‍ക്കെതിരെ വേണ്ടേ ഒരു യു എ പി എ? പിടിച്ചുനോക്കണം എന്‍ ഐ എയും. പറയാന്‍ നാവുപൊങ്ങണം മുഖ്യമന്ത്രിക്ക്, അവരത്ര പരിശുദ്ധരൊന്നും അല്ലെന്ന്. രാജ്യദ്രോഹം രാജ്യദ്രോഹം തന്നെയാണ്. ഒറ്റുകാര്‍ എപ്പോഴും ഒറ്റുകാര്‍തന്നെ.
ഡോ. ആസാദ് എഴുതുന്നു
കേരള പൊലീസിന്റെ കൈവശമിരിക്കേണ്ട വെടിയുണ്ടകളും തോക്കുകളും ആര്‍ക്കാണ് കൈമാറിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.രാജ്യരക്ഷയുടെ പേരില് അമിതാധികാര പ്രയോഗങ്ങള് നടക്കുന്ന ഒരു നാടാണ് നമ്മുടേത്. പോസ്റ്ററുകളെയും നോട്ടീസുകളെയും പുസ്തകങ്ങളെയും നൂലുണ്ടകളെയും ഭയക്കുന്ന ഉദ്യോഗസ്ഥരുള്ള നാട്. രാജ്യദ്രോഹത്തിന് യു എ പി എയും അതു ചാര്‍ത്താന്‍ പൊലീസും ഉണര്‍ന്നിരിക്കുന്ന നാട്. അവിടത്തെ പൊലീസ് സേനയുടെ ആയുധപ്പുരയുടെ താക്കോല് ഒരു കള്ളന്റെ കൈവശമാണ് ഇരിക്കുന്നതെന്ന് കമ്പ്ട്രോളര് ആന്റ് ഓഡിറ്റര് ജനറല് പറയുന്നു. ആ കള്ളന്റെ പേരറിയുമോ രാഷ്ട്രീയ പാര്‍ട്ടികളേ?
പന്തീരായിരത്തിലധികം വരുന്ന വെടിയുണ്ടകള്‍ എവിടേയ്ക്കാണ് മാറ്റിയത്? നല്ലയിനം തോക്കുകള്‍ ആര്‍ക്കു കൈമാറി? ആളുകളെ കൊല്ലുന്നവര്‍ക്കും ഭയത്തില്‍ ജീവിക്കുന്നവര്‍ക്കും ആയുധങ്ങളില്ലാതെ പറ്റില്ല. ആരാണ് ആഭ്യന്തര വകുപ്പിന്റെ ഈ ബന്ധുക്കള്‍? രാജ്യത്തു പലയിടത്തും തോക്കുകള്‍ വെടിയുതിര്‍ത്തുകൊണ്ട് ഭീഷണി മുഴക്കുന്നുണ്ട്. ഭീഷണിയുണ്ടെന്നറിയിക്കാന്‍ വ്യാജവെടികള്‍ മുഴക്കുന്നുമുണ്ട്. ക്രമസമാധാനം ഭദ്രമല്ലെന്നു വരുത്തുന്നതും ശാന്തി തിരിച്ചുകൊണ്ടു വരുന്നതും ഒരേ ആയുധപ്പുര വഴിയാവുമോ?
സെന്‍കുമാറോ ബെഹറയോ രമണ്‍ ശ്രീവാസ്തവയോ ആവട്ടെ, അറിയപ്പെടുന്ന ”തീവ്രവാദ വിരുദ്ധ”രാണ്. മാവോയിസ്റ്റു ന്യൂനപക്ഷ വേട്ടക്കാരാണ്. വംശഹത്യാ മാഹാത്മ്യം കമ്പോടു കമ്പ് പാടിത്തെളിഞ്ഞ കൂട്ടരാണ്. ഹിന്ദുത്വ ഭീകരതയ്ക്കു മുന്നില്‍ മാത്രം സൗമനസ്യം പ്രകാശിക്കുന്ന മാടപ്രാവുകളാണ്. അവരില്‍ നിന്ന് ആയുധങ്ങള്‍ എങ്ങോട്ടായിരിക്കും പോയിരിക്കുക എന്നത് അത്ര സങ്കീര്‍ണമായ പ്രശ്നോത്തരിയില്‍ തെളിയേണ്ടതില്ല.
ഈ കച്ചവടത്തില് ആഭ്യന്തര മന്ത്രിക്ക് എന്താണ് ലാഭം? പന്തീരങ്കാവില് രണ്ടു വിദ്യാര്ത്ഥികളെ പിടിച്ചു പൊലീസ് യു എ പി എ ചുമത്തുമ്പോള് പറയാനൊരു പരാതിയോ കുറ്റമോ കണ്‍മുന്നിലുണ്ടായിരുന്നില്ല. പൊലീസിന്റെ സങ്കല്‍പ്പശേഷിയിലാണ് രാജ്യദ്രോഹം തെളിഞ്ഞത്. എന്നാല്‍ സി എ ജി പൊലീസിന്റെ വീഴ്ച്ചകളും കുറ്റങ്ങളും അക്കമിട്ടു പറഞ്ഞിരിക്കുന്നു. രാജ്യരക്ഷയാണ് അപകടത്തിലെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നു. പൊലീസിലെ രാജ്യദ്രോഹികള്‍ക്കെതിരെ വേണ്ടേ ഒരു യു എ പി എ? പിടിച്ചുനോക്കണം എന്‍ ഐ എയും. പറയാന്‍ നാവുപൊങ്ങണം മുഖ്യമന്ത്രിക്ക്, അവരത്ര പരിശുദ്ധരൊന്നും അല്ലെന്ന്.സി എ ജി വിഴിഞ്ഞം അഴിമതി ചൂണ്ടിക്കാട്ടിയ സന്ദര്‍ഭത്തില്‍ ഇടതുപക്ഷ മുന്നണി പറഞ്ഞതും സ്വീകരിച്ചതുമായ നിലപാടുകള്‍ ഒരിക്കല്‍കൂടി ഓര്‍ത്തു നോക്കൂ. അതിലും ഗൗരവതരമായ ഒരു വിഷയമാണ് സി എ ജി പുതിയ റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിട്ടുള്ളത്. രാജ്യദ്രോഹത്തോടു സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനമെന്തെന്ന് അറിയാന്‍ താല്‍പ്പര്യമുണ്ട്. വക മാറ്റി ചെലവഴിക്കലും അഴിമതിയും ധൂര്‍ത്തും ക്ഷമാര്‍ഹമാണോ?
സി എ ജി റിപ്പോര്‍ട്ട് എന്തോ നിസ്സാര കാര്യമാണെന്നോ ചട്ടപ്പടി മറുപടിയില്‍ നിര്‍വീര്യമാക്കാവുന്നതേ ഉള്ളൂ എന്നോ ഒക്കെ മറുപടി പറഞ്ഞു ഒഴിഞ്ഞു മാറാന്‍ നോക്കരുത്. രാജ്യദ്രോഹം രാജ്യദ്രോഹം തന്നെയാണ്. ഒറ്റുകാര്‍ എപ്പോഴും ഒറ്റുകാര്‍തന്നെ.
ഡി ജി പിയെ മാറ്റാം. ഉപദേശകനെ പറഞ്ഞു വിടാം. ആഭ്യന്തര മന്ത്രിക്ക് വകുപ്പ് ഒഴിയാം. തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിക്കാം. മാതൃകാപരമായ നടപടിയെടുത്ത് ഇടതുപക്ഷം വേറിട്ട മുന്നണിയാണെന്ന് തെളിയിക്കാം. അതല്ലെങ്കില്‍ ജനശത്രുക്കളുടെ ഭാഷയില്‍ ബാക്കി ആയുധങ്ങള്‍ കൊണ്ടു സംസാരിക്കാം. കേരളം അതു കാത്തിരിക്കുന്നു.