ഓണ്‍ലൈൻ താളമേളങ്ങളും ഓണ സദ്യയുമായി വിനോദസഞ്ചാര വകുപ്പ്
tourism
കൊവിഡ് മഹാമാരി കാരണം കൂട്ടം ചേര്ന്ന് ഇക്കുറി ഓണമാഘോഷിക്കാന് കഴിയാത്ത മലയാളിക്ക് പകിട്ടു ഒട്ടും ചോരാതെ ഓണ്ലൈന് ആഘോഷത്തിന് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് വേദിയൊരുക്കി.tourism
ഓഗസ്റ്റ് 22 ന് പഞ്ചാരി മേളത്തോടെ ആരംഭിച്ച വിര്ച്വല് ഓണാഘോഷം വിനോദസഞ്ചാര വകുപ്പിന്റെ ഫെയ്സ്ബുക്ക് പേജില് അരങ്ങു തകര്ക്കുകയാണ്. സെപ്റ്റംബര് രണ്ടു വരെ ഇത് തുടരും. ഇത്രയും വര്ഷം കേരളത്തിലുടനീളം അരങ്ങേറിയിരുന്ന ഓണം വാരാഘോഷത്തിന്റെ പഴമയും പുതുമയും ചേരുംപടി ചേര്ത്തുള്ള ചുരുക്കപ്പതിപ്പാണ് ഫെയ്സ്ബുക്ക് പേജില് ലോകമെങ്ങുമുള്ള മലയാളികളെ ആകര്ഷിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ഏഴുമണിക്കാണ് പുത്തന്‍ വിഡിയോ ദൃശ്യങ്ങള്‍ എത്തുന്നതെങ്കിലും കഴിഞ്ഞുപോയ ദിവസങ്ങളിലെ ആഘോഷങ്ങളെല്ലാം മലയാളിക്ക് ആസ്വാദിക്കാനാകും.
ഓഗസ്റ്റ് 23-ന് കേരള നടനം, അടുത്ത ദിവസം നാടന്‍ ഓണപ്പാട്ടുകള്‍, തുടര്‍ന്ന് പുലികളി, 26-ന് അടപ്രഥമന്‍ അടങ്ങുന്ന ഓണസദ്യ, അടുത്ത ദിനം ഓണപ്പൊട്ടന്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ താവോ ഇസാരോയുടെ ഓണം ഡ്രം, ഓണം കുടുംബാഘോഷങ്ങള്‍ എന്നിവയാണ് വിഭവങ്ങള്‍. ഉത്രാടദിന സായാഹ്നത്തില്‍ ഉത്രാടദിനത്തില്‍ തത്സമയ സംഗീതപരിപാടിയുണ്ടായിരിക്കും. തിരുവോണ ദിനത്തില്‍ വാമനാവതാരം കഥകളിയാണ്. സെപ്റ്റംബര്‍ ഒന്നിന് പ്രശസ്ത ഗായകന്‍ ജോബ് കുര്യന്‍ ബാന്‍ഡ് പ്രകടനവുമായി ഫെയ്സ്ബുക്ക് വേദിയിലെത്തും. സമാപന ദിനമായ സെപ്റ്റംബര്‍ രണ്ടിന് ഓണത്തെ അടിസ്ഥാനമാക്കിയ ചലച്ചിത്ര പ്രദര്‍ശനമുണ്ടായിരിക്കും. ഓണസദ്യയുടെ എല്ലാ വിഭവങ്ങളും 18 മിനിറ്റു നീളുന്ന ദൃശ്യവിരുന്നായി ഫെയ്സ്ബുക്ക് പേജില്‍ ‘വിളമ്പി’ക്കഴിഞ്ഞു.
വെള്ളിയാഴ്ച രാവിലെ വരെ 30 ലക്ഷം പേരാണ് വിര്‍ച്വല്‍ ഓണാഘോഷം വീക്ഷിച്ചത്. ആഘോഷങ്ങളുടെ കേളികൊട്ടായ പഞ്ചാരി മേളത്തിനു മാത്രം പത്തുലക്ഷം ഓണ്‍ലൈന്‍ സദസ്യരുണ്ടായിരുന്നു. ഒട്ടും സ്വാദു ചോരാതെയായിരുന്നു വ്യാഴാഴ്ച രണ്ടു പായസമടക്കം ഓണ്‍ലൈന്‍ സദ്യ ‘വിളമ്പി’യത്. പതിവു സദ്യയില്‍നിന്നു വ്യത്യസ്തമായി വിദേശ സന്ദര്‍ശകരെ ലക്ഷ്യമിട്ട് ഇംഗ്ലീഷില്‍ ഓരോ വിഭവത്തിന്‍റെയും വിവരണവുമുണ്ടായിരുന്നു.
നൂറ്റാണ്ടുകളായി ലോകമെങ്ങുമുള്ള മലയാളികള്‍ പതിവു തെറ്റാതെ ആഘോഷിക്കുന്ന ഓണത്തെ കൊവിഡ് മഹാമാരി പോലും കീഴടക്കാന്‍ പാടില്ല എന്ന സന്ദേശമാണ് വിര്‍ച്വല്‍ ആഘോഷത്തിലൂടെ നല്‍കുന്നതെന്ന് സംസ്ഥാന ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മലയാളിയുടെ ഒരുമയുടെയും പ്രതീക്ഷയുടെയും സ്നേഹത്തിന്‍റെയും വിളംബരമായ ഓണത്തിന്‍റെ ചൈതന്യവും ഉത്സാഹവും പ്രസരിപ്പും പൊതുവേദികളിലല്ലെങ്കിലും ഏതു പ്രതികൂല സാഹചര്യത്തിലും ഓണ്‍ലൈനില്‍കൂടിയായാല്‍ പോലും തുടരുമെന്നാണ് ഇത്തരം ആഘോഷങ്ങള്‍ വിളിച്ചോതുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാറിയ ലോക സാഹചര്യങ്ങള്‍ കൊവിഡ് മഹാമാരിയെ ചെറുക്കാന്‍ സാമൂഹിക അകലമടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുമ്പോള്‍ കേരള ടൂറിസം മലയാളികള്‍ക്കുമാത്രമല്ല, ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്ക് കേരളത്തിന്‍റെ സംസ്കാരത്തെയും പൈതൃകത്തെയും വിര്‍ച്വല്‍ ഓണാഘോഷത്തിലൂടെ അടുത്തറിയാന്‍ അവസരമൊരുക്കിയിരിക്കുകയാണെന്ന് കേരള ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് പറഞ്ഞു.
ആഘോഷങ്ങള്‍ക്കു വിലക്കുള്ള ഇക്കാലത്ത് കേരളം പാരമ്പര്യ സാസ്കാരികോത്സവങ്ങള്‍ എങ്ങനെ ആഘോഷിക്കണമെന്ന് കാണിച്ചുകൊടുക്കുന്ന ഈ മാതൃക മറ്റു സംസ്ഥാനങ്ങളും പിന്തുടരുമെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശ്രീ പി. ബാല കിരണ്‍ ചൂണ്ടിക്കാട്ടി.