ടി ആർ പി തട്ടിപ്പ് കേസ്, പാർതോ ദാസ് ഗുപ്തയ്ക്ക് ജാമ്യം
TRP
ടി ആർ പി റേറ്റിങ്ങ് തട്ടിപ്പ് കേസിൽ പിടിക്കപ്പെട്ട് മുംബൈ തലോജ ജയിലിൽ കഴിയുന്ന ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിൽ(ബാർക്ക്) മുൻ മേധാവി പാർതോ ദാസ് ഗുപ്തയ്ക്ക് ബോംബെ ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചു. ആറാഴ്ചയിലെ താത്കാലിക ജാമ്യമാണ് അനുവദിച്ചത്. രണ്ടു ലക്ഷം രൂപ കെട്ടിവെയ്ക്കണം.TRP
റിപ്പബ്ലിക് ടി വി ചാനലിൻ്റെ മേധാവിയും എഡിറ്ററുമായ അർണാബ് ഗോസ്വാമിയുമായി ചേർന്ന് ഗൂഢാലോചന നടത്തി ടാർഗറ്റ് റേറ്റിങ്ങ് പോയിൻ്റിൽ
(ടി ആർ പി) കൃത്രിമത്വം കാണിച്ച കേസിലാണ് പാർതോ ദാസ് ഗുപ്ത അറസ്റ്റിലാവുന്നത്. ഈ വിഷയത്തിൽ ടൈംസ് നൗ അടക്കമുളള ചാനലുകൾ നൽകിയ കേസുകൾ കോടതിയുടെ പരിഗണനയിലാണ്.
റിപ്പബ്ലിക് ചാനലിൻ്റെ റേറ്റിങ്ങ് കൃത്രിമമായി ഉയർത്തി കാണിക്കാൻ ചാനൽ ഉടമ അർണാബ് ഗോസ്വാമി തനിക്ക് ലക്ഷക്കണക്കിന് രൂപ കൈക്കൂലി നൽകിയതായി പാർതോ ദാസ് ഗുപ്ത മുംബൈ പൊലീസിന് മൊഴി നൽകിയിരുന്നു. പണത്തിന് പുറമേ വില കൂടിയ റിസ്റ്റ് വാച്ചടക്കം നിരവധി സമ്മാനങ്ങളും നൽകി. 2020 ഡിസംബർ 24-നാണ് 55-കാരനായ ഗുപ്തയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രമേഹ രോഗിയായ ഗുപ്തയെ രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് മുംബൈയിലെ ജെ ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
2013 ജൂൺ മുതൽ 2019 നവംബർ വരെയുള്ള കാലയളവിലാണ്
പാർതോ ദാസ് ഗുപ്ത ബാർക്കിൻ്റെ സിഇഒ പദവി വഹിച്ചിരുന്നത്. 12000 അമേരിക്കൻ ഡോളറും 40 ലക്ഷം രൂപയും അർണാബിൽനിന്ന് കൈക്കൂലിയായി കൈപ്പറ്റി എന്നാണ് കേസ്. സെഷൻസ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ഗുപ്ത മുംബൈ ഹൈക്കോടതിയെ സമീപിച്ചത്.