സ്കൂൾ തുറക്കണമെന്ന് വീണ്ടും ട്രമ്പ്; ബാരണിനെ ആദ്യം സ്കൂളിലയയ്ക്കൂ എന്ന് സോഷ്യൽ മീഡിയ
Donald Trump
അമേരിക്കയിൽ കോവിഡ് വൈറസ് ബാധ കുതിച്ചുയരുമ്പോഴും സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ വീണ്ടും ആഹ്വാനം നല്കി പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ്. ട്വിറ്ററിലാണ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കണം എന്ന സന്ദേശം അദ്ദേഹം പോസ്റ്റ് ചെയ്തത്. അതോടെ നിരവധി പേർ പ്രസിഡണ്ടിനെതിരെ പ്രതികരണങ്ങളുമായി എത്തി. സ്കൂളുകൾ തുറക്കട്ടെ, പ്രസിഡണ്ട് ആദ്യം സ്വന്തം കുട്ടികളെ തന്നെ സ്കൂളിൽ വിടണം, ബാരണിനെ ആദ്യം സ്കൂളിൽ അയയ്ക്കൂ തുടങ്ങിയ പ്രതികരണങ്ങളാണ് ട്വിറ്ററിൽ നിറഞ്ഞത്. ട്രമ്പിൻ്റെ ഏറ്റവും ഇളയ മകനാണ് ബാരൺ ട്രമ്പ്, മെലാനിയയിൽ ഉള്ള ഏക മകനും.Donald Trump
ലോകത്തേറ്റവും കൂടുതൽ വൈറസ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് അമേരിക്ക. 48,62,174 പേർക്കാണ് രോഗം ബാധിച്ചത്. 1,58,929 പേർ മരണമടഞ്ഞു. സ്ഥിതിഗതികൾ ഇത്ര ഗുരുതരമായിട്ടും, സ്കൂളുകൾ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെടുന്ന പ്രസിഡണ്ടിൻ്റെ ട്വീറ്റ്, ഈ വിഷയത്തിലുള്ള അലംഭാവവും അജ്ഞതയുമാണ് തെളിയിക്കുന്നതെന്നാണ് ട്വിറ്ററിലെ വിമർശനം.
വൈറസിന്റെ അപകടസാധ്യതയെ ചുരുക്കിക്കാട്ടുന്ന നിരവധി പ്രസ്താവനകൾ മുമ്പും ട്രമ്പിൻ്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. വൈറസിനെതിരെ വിചിത്രമായ നിലപാടുകളുമായി രംഗത്തെത്തിയ ചുരുക്കം ചില ലോക നേതാക്കളിൽ ഒരാളാണ് യുഎസ് പ്രസിഡണ്ട്. ചൈനീസ് വൈറസ് എന്നായിരുന്നു ആദ്യ വിമർശനം. അണുബാധയ്ക്കുള്ള സാധ്യത ഇല്ലാതാക്കാൻ അണുനാശിനി കുത്തിവെച്ചാൽ പോരെ എന്നുവരെ ഒരു ഘട്ടത്തിൽ ചോദിച്ചു. മാസ്ക് ധരിക്കില്ല എന്ന് ശാഠ്യം പിടിച്ചു. ലോകത്തെ ഏറ്റവും പവർഫുള്ളായ പ്രസിഡണ്ട് എന്നറിയപ്പെടുന്ന ട്രമ്പിൻ്റെ ശാസ്ത്രബോധം കമ്മിയാണെന്നും അമ്പരപ്പിക്കും വിധം അജ്ഞതയാണ് അദ്ദേഹത്തിനുള്ളതെന്നുമാണ് സോഷ്യൽ മീഡിയയിലെ പരിഹാസം.