ട്രമ്പിൻ്റെ ട്വീറ്റുകളിൽ ‘ഫാക്റ്റ്-ചെക്ക് വാണിങ്ങ്’ നല്കി ട്വിറ്റർ; ഭീഷണിയുമായി ട്രമ്പ്
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പിൻ്റെ ട്വീറ്റുകളിൽ വസ്തുതകൾ പരിശോധിക്കാനുള്ള മുന്നറിയിപ്പ് ഫ്ലാഗ് ചെയ്ത് ട്വിറ്റർ. മെയ്ൽ-ഇൻ ബാലറ്റുകൾ തട്ടിപ്പാണെന്നും മെയ്ൽ ബോക്സുകൾ കൊള്ളയടിക്കപ്പെടാൻ ഇടയുണ്ടെന്നും കാണിച്ചുള്ള ട്വീറ്റുകളിലാണ് ഫ്ലാഗ് പതിച്ചിട്ടുള്ളത്.
പ്രസിഡണ്ടിൻ്റെ ചില ട്വീറ്റുകൾക്ക് നേരത്തെ തന്നെ ലേബലുകളും മുന്നറിയിപ്പ് സന്ദേശങ്ങളും നല്കിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ട്വിറ്റർ ഫാക്റ്റ്- ചെക്ക് വാണിങ്ങ് നല്കുന്നത്. നീക്കം ചെയ്യാൻ മാത്രം അപകടകരം അല്ലാത്തതും, അതേസമയം ആളുകളെ തെറ്റിദ്ധരിപ്പിക്കാനോ അങ്കലാപ്പിലാക്കാനോ ഇടയുള്ളതുമായ ട്വീറ്റുകൾക്കാണ് ട്വിറ്റർ ഇത്തരം മുന്നറിയിപ്പുകൾ നല്കുന്നത്.
ഇതിനിടെ ട്വിറ്ററിനെതിരെ രൂക്ഷമായ വിമർശനവും ഭീഷണിയുമായി ട്രമ്പിൻ്റെ പുതിയ ട്വീറ്റും വന്നിട്ടുണ്ട്. 2020-ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ അനാവശ്യമായി കൈ കടത്തുകയാണ് ട്വിറ്ററെന്ന് ട്രമ്പ് ആരോപിച്ചു. വ്യാപകമായ അഴിമതിക്കും തട്ടിപ്പുകൾക്കും ഇടയാക്കുന്നതാണ് മെയ്ൽ-ഇൻ ബാലറ്റുകൾ. ആ അഭിപ്രായം ശരിയല്ലെന്നാണ് ട്വിറ്ററിൻ്റെ കണ്ടെത്തൽ.
അതിനവർ വ്യാജ വാർത്തകൾ നല്കുന്ന സിഎൻഎൻ, ആമസോണിൻ്റെ വാഷിങ്ങ്ടൺ പോസ്റ്റ് എന്നിവയെ കൂട്ടുപിടിക്കുന്നു. അവരുടെ തെളിവുകൾ വെച്ചാണ് ട്വീറ്റുകൾക്കു മേലുളള ഈ മുന്നറിയിപ്പ്. സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് ട്വിറ്റർ തടസ്സം നില്ക്കുകയാണ്. പ്രസിഡണ്ട് എന്ന നിലയിൽ താനിത് അനുവദിക്കില്ലെന്ന ഭീഷണിയും ഇതോടൊപ്പം ട്രമ്പ് നല്കി.സിഎൻഎൻ, ന്യൂയോർക്ക് ടൈംസ്, വാഷിങ്ങ്ടൺ പോസ്റ്റ് എന്നിവയ്‌ക്കെതിരെ പലവട്ടം ട്രമ്പ് രംഗത്തുവന്നിട്ടുണ്ട്. കോവിഡ്-19 വൈറസ് പടരുന്ന സാഹചര്യത്തിൽ, പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് മെയ്ൽ ഇൻ ബാലറ്റുകളാണ് നല്ലതെന്ന അഭിപ്രായം അമേരിക്കയിൽ ഒരു വിഭാഗം പ്രചരിക്കുന്നുണ്ട്. ട്രമ്പ് അടക്കമുള്ള റിപ്പബ്ലിക്കന്മാരിൽ ഒരു വിഭാഗം ഇതിനെതിരാണ്.
ട്വിറ്ററിൻ്റെ നടപടിയെ അനുകൂലിച്ചുകൊണ്ടും അഭിനന്ദനങ്ങൾ രേഖപ്പെടുത്തിക്കൊണ്ടും ഒട്ടേറെപ്പേർ ട്രമ്പിൻ്റെ ട്വീറ്റിൽ കമൻ്റു ചെയ്യുന്നുണ്ട്. തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും താങ്കൾ നുണയനാണെന്നുമാണ് ചില കമൻ്റുകൾ. നാളിതുവരെ നുണയും അസംബന്ധങ്ങളും റെക്കോഡു തകർക്കുന്ന വേഗത്തിൽ പ്രചരിപ്പിച്ചിട്ടും ട്വിറ്റർ അനങ്ങിയില്ലെന്നും വസ്തുതകളുടെ പിൻബലമില്ലാതെ മെയ്ൽ- ഇൻ ബാലറ്റിൽ ഗൂഢാലോചന ആരോപിക്കുന്ന ഘട്ടമെത്തിയപ്പോൾ സഹികെട്ടാണ് ട്വിറ്റർ ഇടപെട്ടതെന്നും ഒരാൾ അഭിപ്രായപ്പെട്ടു. എന്നാൽ ഫ്ലാഗിങ്ങ് വിവേചനപരമാണെന്നാണ് ട്രമ്പ് അനുയായികൾ ആരോപിക്കുന്നത്.
.@Twitter is now interfering in the 2020 Presidential Election. They are saying my statement on Mail-In Ballots, which will lead to massive corruption and fraud, is incorrect, based on fact-checking by Fake News CNN and the Amazon Washington Post….
— Donald J. Trump (@realDonaldTrump) May 26, 2020
.@Twitter is now interfering in the 2020 Presidential Election. They are saying my statement on Mail-In Ballots, which will lead to massive corruption and fraud, is incorrect, based on fact-checking by Fake News CNN and the Amazon Washington Post….
— Donald J. Trump (@realDonaldTrump) May 26, 2020