തലനാരിഴയുടെ നൂറിലൊന്ന് മാത്രം വലിപ്പമുള്ള അൾട്രാസൗണ്ട് ഡിറ്റക്റ്റർ വികസിപ്പിച്ചു
Ultra Sound Detector
ലോകത്തിലെ ഏറ്റവും ചെറിയ അൾട്രാസൗണ്ട് ഡിറ്റക്ടർ വികസിപ്പിച്ചെടുത്തു. ഒരു സിലിക്കൺ ചിപ്പിന് മുകളിൽ ഘടിപ്പിക്കുന്ന മിനിയേച്ചർ ഫോട്ടോണിക് സർക്യൂട്ടുകളെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്.
സൂപ്പർ റെസല്യൂഷൻ ഇമേജിംഗ് എന്ന ഈ കണ്ടുപിടുത്തത്തിന് പിന്നിൽ പ്രവർത്തിച്ചത് യുറോപ്യൻ ഗവേഷക സംഘമാണ്.Ultra Sound Detector
തലനാരിഴയുടെ നൂറിലൊന്ന് വലിപ്പം മാത്രമുള്ള പുതിയ ഡിറ്റക്റ്ററിന് നിലവിലുള്ളതിനെക്കാൾ വളരെ ചെറിയ സവിശേഷതകൾ പോലും ദൃശ്യവൽക്കരിക്കാനാകുമെന്ന് ഗവേഷകർ അവകാശപ്പെട്ടു. ജർമനിയിലെ ഹെൽംഹോൾട്ട്സ് സെൻട്രം മഞ്ചെൻ, മ്യൂണിക് സാങ്കേതിക സർവകലാശാല (ടിയുഎം) എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഗവേഷകർ.
ഒപ്റ്റിക്കൽ ഘടകങ്ങളെ ചെറിയ രൂപത്തിലാക്കാനും സിലിക്കൺ ചിപ്പിന്റെ നന്നേ ചെറിയ ഉപരിതലത്തിൽ അവ പാക്ക് ചെയ്യാനും സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് സിലിക്കൺ ഫോട്ടോണിക്സ് ടെക്നോളജി. മിനിയേച്ചർ രൂപത്തിലുള്ള ഫോട്ടോണിക് സർക്യൂട്ടുകളുടെ നേട്ടങ്ങളെ പ്രയോജനപ്പെടുത്തിയാണ് സിലിക്കൺ വേവ്ഗൈഡ്-എറ്റലോൺ ഡിറ്റക്റ്റർ അഥവാ എസ് ഡബ്ല്യു ഇ ഡി എന്ന ലോകത്തിലെ ഏറ്റവും ചെറിയ അൾട്രാസൗണ്ട് ഡിറ്റക്റ്റർ വികസിപ്പിച്ചത്. ചെറുതാക്കിയ ഫോട്ടോണിക് സർക്യൂട്ടുകളിലൂടെ വരുന്ന പ്രകാശ തീവ്രതയിലെ മാറ്റങ്ങൾ ഈ ഉപകരണം നിരീക്ഷിക്കും.
സിലിക്കൺ ഫോട്ടോണിക്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് അൾട്രാസൗണ്ട് കണ്ടെത്താൻ ഇതാദ്യമായാണ് രക്തകോശത്തേക്കാൾ വലിപ്പം കുറഞ്ഞ ഡിറ്റക്റ്റർ ഉപയോഗിക്കുന്നതെന്ന് ഗവേഷകനായ റാമി ഷ്‌നെഡെർമാൻ അഭിപ്രായപ്പെട്ടു.
അൾട്രാ സൗണ്ട് ഉപയോഗപ്പെടുത്തിയുള്ള സ്കാനിങ്ങ് ഉൾപ്പെടെ നിരവധി മേഖലകളിൽ പ്രയോജനം ചെയ്യുന്നതാണ് പുതിയ കണ്ടെത്തൽ. ഡിറ്റക്റ്ററിൻ്റെ വലിപ്പം കുറയുന്നത് മിഴിവ് കൂടിയ ചിത്രങ്ങൾ എടുക്കാൻ സഹായകരമാവും. കൂടാതെ, ഇമേജ് എടുക്കുന്ന
കലകളുടെയോ പഥാർഥത്തിൻ്റെയോ സവിശേഷതകൾ കൂടുതൽ മെച്ചപ്പെട്ട അപഗ്രഥത്തിന് വിധേയമാക്കാനും കഴിയും.
എസ് ഡബ്ല്യു ഇ ഡി ഉപയോഗിച്ച അൾട്രാസൗണ്ട്, തരംഗദൈർഘ്യത്തേക്കാൾ ഇരുന്നൂറിലൊന്ന് വരെ ചെറുതാണെന്നും ഒരു മൈക്രോമീറ്ററിൽ കുറവ് വലിപ്പമുള്ള പദാർഥങ്ങളുടെ പോലും സവിശേഷതകൾ ദൃശ്യവൽക്കരിക്കാൻ ഇത് പ്രയോജനപ്പെടുമെന്നും ഗവേഷകർ പറയുന്നു.
ക്ലിനിക്കൽ ഡയഗ്നോസ്റ്റിക്സിലും അടിസ്ഥാന ബയോമെഡിക്കൽ ഗവേഷണത്തിലുമുള്ള മുന്നേറ്റങ്ങളാണ് പ്രാഥമികമായി ലക്ഷ്യമിടുന്നുന്നതെങ്കിലും വ്യവസായ രംഗത്തും പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടും എന്നാണ് ഗവേഷകർ കണക്കുകൂട്ടുന്നത്.