ഒരു വർഷത്തിനകം 2000 കോടി രൂപയുടെ നിക്ഷേപം; വികസന പദ്ധതികൾ നിർത്തുന്നതായ വാർത്തകൾ തളളി വിക്രം കിർലോസ്കർ
Toyota
വികസന പദ്ധതികൾ നിർത്തിവെയ്ക്കുന്നു എന്ന തരത്തിൽ കഴിഞ്ഞ ദിവസം വന്ന മാധ്യമ റിപ്പോർട്ടുകളെ തള്ളി ടൊയോട്ട മോട്ടോർ കോർപറേഷൻ. രാജ്യത്തെ ഉയർന്ന നികുതി ഘടന വികസന പദ്ധതികൾക്ക് തടസ്സമായതിനാൽ നിക്ഷേപങ്ങൾ നിർത്തുന്നു എന്നായിരുന്നു ഇതു സംബന്ധിച്ച് റിപ്പോർട്ടുകൾ വന്നിരുന്നത്. വികസന പദ്ധതികൾ ഉപേക്ഷിക്കില്ലെന്നും വരുന്ന പന്ത്രണ്ട് മാസത്തിനുള്ളിൽ 2000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നുമാണ് ടൊയോട്ട കിർലോസ്കർ മോട്ടോർ വൈസ് ചെയർമാൻ വിക്രം കിർലോസ്കർ വ്യക്തമാക്കിയത്.Toyota
കാറും ബൈക്കും ഉൾപ്പെടെ മോട്ടോർ വാഹനങ്ങൾക്കെല്ലാം വളരെ ഉയർന്ന നികുതി ചുമത്തുന്നതായി ആരോപിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോർ ഇന്ത്യ വൈസ് ചെയർമാൻ ശേഖർ വിശ്വനാഥനാണ് വികസന പദ്ധതികൾ നിർത്തുന്നതായി നേരത്തേ അഭിപ്രായപ്പെട്ടത്. ബ്ലൂംബർഗ് ഉൾപ്പെടെയുള്ള മാധ്യമങ്ങളെ ഉദ്ധരിച്ച് ബി ലൈവും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.
ഉയർന്ന നികുതിയും തീരുവകളും, വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയുന്നതായും ഫാക്ടറികളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായും പുതിയ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്നതായും ശേഖർ വിശ്വനാഥൻ ആരോപിച്ചിരുന്നു.
ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങൾ നിരാശാജനകമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
“വീ ഡോണ്ട് വാണ്ട് യു” എന്ന സന്ദേശമാണ് രാജ്യം നൽകുന്നത്. എന്നാൽ ഇന്ത്യ വിടും എന്നല്ല ഇതുകൊണ്ട് അർഥമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ ടൊയോട്ട വികസന പദ്ധതികൾ ഉപേക്ഷിക്കുന്നു എന്ന റിപ്പോർട്ടുകൾ വന്നതിനു പിന്നാലെ അത് നിഷേധിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ തന്നെ രംഗത്തെത്തി. കമ്പനി ഇനി ഇന്ത്യയിൽ നിക്ഷേപിക്കില്ല എന്ന വാർത്ത തെറ്റാണെന്നും അടുത്ത പന്ത്രണ്ട് മാസത്തിനുള്ളിൽ രാജ്യത്ത് 2000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് വിക്രം കിർലോസ്കർ പറഞ്ഞതായും മന്ത്രി ട്വീറ്റ് ചെയ്തു. ജാവദേക്കറുടെ പ്രസ്താവന സ്ഥിരീകരിച്ച് പിന്നീട് വിക്രം കിർലോസ്കർ തന്നെ രംഗത്തെത്തി. വികസന പദ്ധതികൾ ഉപേക്ഷിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് വിശദീകരിച്ച അദ്ദേഹം രാജ്യത്തിൻ്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതിൽ കമ്പനി അഭിമാനം കൊള്ളുന്നതായി അഭിപ്രായപ്പെട്ടു.
1997-ലാണ് ലോകത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളിൽ ഒന്നായ ടൊയോട്ട ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നത്. കാർ, ഇരുചക്ര വാഹനങ്ങൾ, സ്പോർട് യൂട്ടിലിറ്റി വെഹിക്കിളുകൾ(എസ് യു വി) അടക്കമുള്ള മോട്ടോർ വാഹനങ്ങൾക്ക് 28 ശതമാനം നികുതിയാണ് ഇന്ത്യയിൽ ചുമത്തുന്നത്. കാറിൻ്റെ തരം, നീളം, എഞ്ചിൻ്റെ വലിപ്പം എന്നിവ കണക്കിലെടുത്ത് ഒരു ശതമാനം മുതൽ 22 ശതമാനം വരെ വരുന്ന മറ്റു തീരുവകളും ഉണ്ട്. നാലു മീറ്റർ നീളമുള്ള, 1500 സിസി എഞ്ചിൻ എസ് യു വി ക്ക് 50 ശതമാനം വരെയാണ് നികുതി.
ലോകത്തെ ഏറ്റവും ഉയർന്ന നികുതി ഘടനയാണ് ഇന്ത്യയിലെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് 2017-ൽ ജനറൽ മോട്ടോർ കമ്പനി രാജ്യം വിട്ടത്.
കഴിഞ്ഞ വർഷം ഫോർഡ് മോട്ടോർ കമ്പനിയും ഇന്ത്യയിൽ കൂടുതൽ നിക്ഷേപിക്കുന്നതിൽ നിന്ന് പിൻവാങ്ങുന്നതായി പ്രഖ്യാപിച്ചിരുന്നു.